Categories: Meditation

Baptism of the Lord_Year C_ആത്മാവും അഗ്നിയും (ലൂക്കാ 3 : 15-16, 21-22)

ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്നവർ അവൻ നൽകുന്ന സ്നാനത്തിലേക്ക് സഹജരെ നയിക്കുന്നവരാണ്...

കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ

“എന്നെക്കാള്‍ ശക്‌തനായ ഒരുവന്‍ വരുന്നു… അവന്‍ പരിശുദ്‌ധാത്മാവിനാലും അഗ്‌നിയാലും നിങ്ങള്‍ക്കു സ്‌നാനം നല്‍കും” (v.16). ഇതാണ് സ്നാപക സാക്ഷ്യത്തിന്റെ കാതൽ. ശക്തമായ വാക്കുകളുള്ളവനാണെങ്കിലും എളിമയുടെ മൂർത്തീഭാവമാണവൻ. വരാനിരിക്കുന്നവന്റെ ചെരുപ്പിന്റെ കെട്ടുകൾ അഴിക്കാൻ പോലും തനിക്ക് യോഗ്യതയില്ല എന്ന് പറയുന്നതിലൂടെ ഒരു അടിമയെക്കാൾ ചെറിയവനാകുകയാണ് ഈ പ്രവാചകൻ. താൻ ആർക്കാണ് സാക്ഷ്യം നൽകുന്നത് ആ സാക്ഷ്യത്തിനു മുകളിൽ സ്വയം അവൻ പ്രതിഷ്ഠിക്കുന്നില്ല. ശക്തനായവന്റെ മുമ്പിൽ എളിമയോടെ നിൽക്കാൻ കഴിയുന്ന മനസ്സ്; അതാണ് സ്നാപകന്റെ തനിമ. ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്നവർ അവനേക്കാൾ വലിയവരായി സ്വയം പ്രതിഷ്ഠിക്കുന്ന ഈ കാലയളവിൽ സ്നാപകൻ ഒരു മാതൃകയാണ്. നോക്കുക, സ്നാപകനെ പോലെ സാക്ഷ്യവും സാക്ഷിയും തമ്മിലുള്ള പൊരുത്തത്തിൽ നിന്നുമാത്രമേ ക്രൈസ്തവ വിശ്വാസത്തിന്റെ വിത്തുകൾ ഭൂമിയിൽ മുളക്കു.

ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്നവർ അവൻ നൽകുന്ന സ്നാനത്തിലേക്ക് സഹജരെ നയിക്കുന്നവരാണ്. ക്രിസ്തു പ്രദാനം ചെയ്യുന്ന സ്നാനത്തിലേക്ക് കേൾവിക്കാരെ നയിക്കാൻ സാധിക്കാത്ത തരത്തിലുള്ള പ്രഘോഷണമാണ് നമ്മൾ നടത്തുന്നതെങ്കിൽ ആ പ്രഘോഷണം സാക്ഷ്യമല്ല, അത് വെറും പ്രഭാഷണം മാത്രമാണ്. നിലനിൽപ്പിന്റെ ധർമ്മസങ്കടത്തിനു മുമ്പിൽ സത്യത്തെ ബലികഴിക്കാത്ത ഒരു മനസ്സും ദൈവിക ചോദനയുടെ മുമ്പിൽ ഒരു അടിമയായി മാറാനുള്ള ഹൃദയ നൈർമ്മല്യവും മാത്രം മതി സ്നാപകനെ പോലെ ഒരു സാക്ഷിയാകാൻ നമുക്കും സാധിക്കും. ക്രിസ്തുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് “ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്നവൻ അവനെ നിങ്ങൾ അനുഗമിക്കു” എന്നു പറയാൻ സാധിക്കുന്നവരാണ് യഥാർത്ഥ ക്രിസ്തുസാക്ഷികൾ (cf. യോഹ 1:36-37). സ്നാനം വേണ്ട, ക്രിസ്തുവിനെ  നിങ്ങൾ വെറുതെ അറിഞ്ഞാൽ മാത്രം മതി എന്ന ചിന്ത സുവിശേഷാത്മകമല്ല. രാഷ്ട്ര നിർമ്മിതിക്കും സാമൂഹിക പുരോഗതിക്കും സാംസ്കാരിക വളർച്ചയ്ക്കും ഉപകരിക്കുന്ന സംഭാവനകൾ നൽകികൊണ്ട് ചില ഉപവി പ്രവർത്തനങ്ങളിൽ മുഴുകുകയെന്നതല്ല ക്രൈസ്തവ സാക്ഷ്യം. പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്നാനം നൽകുന്ന യേശുവിനെ ചൂണ്ടിക്കാണിക്കാനുള്ള ആത്മീയ ഉത്തരവാദിത്വം കൂടിയാണത്. ഈ ഉത്തരവാദിത്വത്തെ അവഗണിക്കാനും തമസ്കരിക്കാനും ഉപദേശിക്കുന്നവർ മരുഭൂമിയിലെ പ്രലോഭകനു തുല്യമാണ്. അവർ പിശാചിന്റെ പ്രതിനിധികളാണ്. അങ്ങനെയുള്ളവരെ ദൈവവചനം ഉപയോഗിച്ച് മാറ്റിനിർത്തുകയെന്നത് ക്രിസ്തുവിൽ സ്നാനം സ്വീകരിച്ച നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

സ്നാനത്തിന് മലയാളത്തിൽ ഉപസർഗ്ഗമായി നമ്മൾ ജ്ഞാനമെന്ന പദവും ചേർക്കുന്നുണ്ട്. അങ്ങനെ സ്നാനം ജ്ഞാനസ്നാനമാകുന്നു. അപ്പോഴും ഒരു കാര്യം ഓർക്കണം, ക്രിസ്തുവിനെക്കുറിച്ചുള്ള അറിവു മാത്രല്ല ഈ സ്നാനം. ക്രിസ്തുവെന്ന അനുഭവമാണ്. ആ അനുഭവത്തിലേക്കാണ് സ്നാപകൻ തന്റെ കേൾവിക്കാരെ ക്ഷണിക്കുന്നത്.

ആത്മാവിലും അഗ്നിയിലും സ്നാനം നൽകുന്നവനാണ് യേശു. ആത്മാവും അഗ്നിയും – വിശുദ്ധിയെ നിർവചിക്കാൻ ഇതിലും മനോഹരമായ പ്രതീകങ്ങൾ വേറെയില്ല. ജലം ശുദ്ധിയുടെ പ്രതീകമാകുമ്പോൾ, അഗ്നി വിശുദ്ധിയുടെതാണ്. ദൈവമെന്ന അഗ്നിയിൽ മുങ്ങി കുളിക്കുക! മറ്റൊരു രീതിയിൽ പറഞ്ഞാൽ അഗ്നിശുദ്ധിയാണ് ജ്ഞാനസ്നാനം. സഹനത്തിന്റെ അർത്ഥതലങ്ങൾ അടങ്ങിയിട്ടുള്ള യാഥാർത്ഥ്യം; ഒരു ഉഷ്ണാനുഭവം. അതുകൊണ്ടാണ് സുവിശേഷത്തിൽ എവിടെയോ കാൽവരി സംഭവത്തെ ഒരു സ്നാനമായി യേശു താരതമ്യം ചെയ്യുന്നത് (cf. മർക്കോ 10:39, ലൂക്കാ 12:50). ആ ഉഷ്ണം സ്നേഹത്തിന്റെ ഊഷ്മളതയാണ്. ക്രിസ്തുസ്നേഹത്തിന്റെ ചൂടാണത്. അതുകൊണ്ടുതന്നെ എന്താണ് ജ്ഞാനസ്നാനം എന്ന് ചോദിച്ചാൽ  ക്രിസ്തുവെന്ന സ്നേഹാഗ്നിയിൽ മുങ്ങിനിവരുന്ന പ്രക്രിയയാണത് എന്നുമാത്രമേ പറയാൻ സാധിക്കൂ.

തന്നിലൂടെ പിതാവിനെ ലോകത്തിന് കാണിച്ചു നൽകി എന്നതു മാത്രമല്ല യേശു ചെയ്ത പ്രവർത്തികൾ, അതിലൂടെ സഹായകനായ ആത്മാവിനെയും പകർന്നു നൽകി എന്നതാണ്. അമൂർത്തമായ ആ ദൈവിക യാഥാർത്ഥ്യത്തിന് സ്നേഹമെന്ന് മാത്രമേ പര്യായമുള്ളൂ. ആത്മാവിലും സ്നാനം നല്കുന്നവനാണ് ക്രിസ്തുവെന്ന് പറയുമ്പോൾ സ്നേഹം ധാരയായി പകർന്നുനൽകുന്നവനാണ് അവനെന്നും അർത്ഥമുണ്ട്. അതെ, സ്നാനം ആത്യന്തികമായി സംഭവിക്കുന്നത് ആത്മാവിലാണ്. അത് ക്രിസ്തു സ്നേഹത്തിലുള്ള ഒരു മുങ്ങിക്കുളിയാണ്. ആ സ്നേഹത്തിന്റെ ഈറനണിഞ്ഞു കൊണ്ട് സഹജരിൽ കുളിർമയാകുന്നവരെ മാത്രമെ ക്രിസ്ത്യാനികൾ എന്ന് വിളിക്കാൻ സാധിക്കു.

vox_editor

Recent Posts

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

2 days ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

1 week ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

2 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

3 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

3 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 weeks ago