സ്നേഹത്തിലും സത്യത്തിലും അധിഷ്ഠിതമായ കൂട്ടായ്മ കെട്ടിപ്പടുക്കണം: പാപ്പാ
പത്രോസ് ശ്ലീഹായുടെ 'താക്കോലുകള്‍' എന്ന പ്രതീകത്തെ ഐക്യത്തിന്‍റെ അടയാളമായി പാപ്പാ വിശേഷിപ്പിച്ചു.

സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്‍റെയും, വിശുദ്ധ പൗലോസിന്‍റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍ മാസം ഇരുപത്തിയൊമ്പതാം തീയതി, വത്തിക്കാനിലെ, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന ദിവ്യബലിക്ക്, ലിയോ പതിനാലാമന്‍ പാപ്പാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ദൈവജനത്തിന്‍റെ കാവല്‍ക്കാരനായ പത്രോസ്, പുതിയ നിയമത്തില്‍ പലപ്പോഴും സഹോദരങ്ങള്‍ക്കിടയില്‍ ഐക്യം കാത്തുസൂക്ഷിക്കാന്‍ അക്ഷീണം പരിശ്രമിച്ചിരുന്ന ഒരു വ്യക്തിയായിരുന്നുവെന്നു, വിശുദ്ധ ഗ്രന്ഥത്തിലെ വിവിധ ഏടുകള്‍ വിശദീകരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. നിരാശപ്പെടാതെ, സുവിശേഷം പ്രസംഗിക്കാനും ക്രിസ്തുവിന്‍റെ ആട്ടിന്‍കൂട്ടത്തെ ഒരുമിച്ച് നിര്‍ത്താനുമുള്ള ദൗത്യത്തില്‍ പത്രോസ് ഉറച്ചു നിന്നതും പാപ്പാ അടിവരയിട്ടു പറഞ്ഞു.
പത്രോസ് ശ്ലീഹായുടെ ‘താക്കോലുകള്‍’ എന്ന പ്രതീകത്തെ ഐക്യത്തിന്‍റെ അടയാളമായി പാപ്പാ വിശേഷിപ്പിച്ചു. ഒരു താക്കോല്‍ വാതിലുകള്‍ തകര്‍ക്കാനല്ല, മറിച്ച് അവ തുറക്കാനും തടസ്സങ്ങള്‍ നീക്കി ഒറ്റപ്പെട്ട മുറികളെ ഒരു വലിയ വീടാക്കി മാറ്റാനുമാണ് ഉപയോഗിക്കുന്നത്. അതുപോലെ, സഭയിലെ കൂട്ടായ്മ എന്നത് സ്വന്തം നിലപാടുകളില്‍ കടുംപിടുത്തം പിടിച്ചല്ല, മറിച്ച് , എല്ലാവരുടെയും ഹൃദയങ്ങളില്‍ സത്യത്തിന്‍റെ സംഗമസ്ഥാനങ്ങള്‍ കണ്ടെത്തിക്കൊണ്ടും, സത്യത്തിന്‍റെ പ്രകാശത്തില്‍ പരസ്പര വളര്‍ച്ചയ്ക്കുള്ള ഉപകരണങ്ങളായി മാറിക്കൊണ്ടുമാണ് നിര്‍മ്മിക്കേണ്ടതെന്നു പാപ്പാ പറഞ്ഞു.
കര്‍ത്താവ് പത്രോസിനെയും അദ്ദേഹത്തിന്‍റെ പിന്‍ഗാമികളെയും ഏല്പിച്ച ദൗത്യത്തെ ഈ കാഴ്ചപ്പാടില്‍ വേണം കാണുവാനെന്ന ക്ഷണയും പാപ്പാ നല്‍കി. അപരന്‍റെ ശബ്ദം ശ്രവിക്കുക, ആത്മീയ പ്രചോദനങ്ങള്‍ തിരിച്ചറിയുക, വഴികാട്ടുക, തെറ്റുകള്‍ തിരുത്തുക, പഠിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, സഹോദരങ്ങളെ കൂടെ നടത്തുക, അങ്ങനെ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിന് വഴങ്ങിക്കൊണ്ട് എല്ലാവരും പരസ്പരവും, ലോകത്തിന്‍റെ മുഴുവന്‍ രക്ഷയ്ക്കുമായി സഹകരിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവത്തെ ജീവിതത്തിന്‍റെ കേന്ദ്രമാക്കി നിര്‍ത്തിക്കൊണ്ടും സഹോദരങ്ങളോട് ചേര്‍ന്നുനിന്നും അവരുടെ ആവശ്യങ്ങളില്‍ ശ്രദ്ധാലുക്കളായും, സ്നേഹത്തില്‍ ജീവിച്ച് സുവിശേഷ പ്രഘോഷണം പൂര്‍ത്തിയാക്കാന്‍ ഏവര്‍ക്കും സാധിക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു.



