തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി
സർക്കാർതുടരുന്ന നിസംഗതയാണ് കൊച്ചി-ആലപ്പുഴ രൂപതകൾ സംയുക്തമായി സമരം ശക്തിപ്പെടുത്തുന്നതിനും ജനങ്ങളെ സംഘടിപ്പിക്കുന്നതിനും കാരണമെന്ന് സമരസമിതി

ജോസ് മാർട്ടിൻ
കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കൊച്ചി, ആലപ്പുഴ രൂപതകളിലെ വൈദീകർ തോപ്പുംപടി ബി.ഒ.ടി. ജംഗ്ഷനിൽ ഏകദിന ഉപവാസ സമരം നടത്തി. തൊപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നിന്ന് ആരംഭിച്ച വൈദികരുടെ റാലി കൃപാസനം ഡയറക്ടർ റവ. ഡോ.ജോസഫ് വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റൈറ്റ് റവ. ഡോ. ആന്റണി വാലുമ്മൽ അനുഗ്രഹപ്രഭാഷണം നടത്തി.
റാലിക്ക് ശേഷം രാവിലെ 10 മണിയോടെ ബി. ഒ.ടി. ജംഗ്ഷനിൽ ആരംഭിച്ച വൈദികരുടെ ഏകദിന ഉപവാസ സമരം കെ.ആർ. എൽ.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. ഉപവാസ ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൈകിട്ട് 3:00 മണിക്ക് പള്ളുരുത്തിയിൽ നിന്നും, തോപ്പുംപടി സാൻതോം ജംഗ്ഷനിൽ നിന്നും ആരംഭിച്ച ബഹുജന റാലികൾ ഉപവാസ വേദിയിൽ സമാപിച്ചു.
തുടർന്ന് നടന്ന സമാപന സമ്മേളനം കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിൽ, കൊച്ചി രൂപതാ വികാരി ജനറൽ മോൺ. ഷൈജു പരിയാത്തുശേരി, ഫാ. ജോഷി മയ്യാറ്റിൽ, കെ.സി.ബി.സി. മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. മിൽട്ടൺ, കെ.ആർ.എൽ.സി.സി. തിയോളജി കമ്മീഷൻ സെക്രട്ടറി ഫാ. മാർട്ടിൻ ആന്റണി, കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ. തോമസ് തുടങ്ങിയവർ ഉപവാസ സമരത്തെ അതിസംബോധന ചെയ്ത് സംസാരിച്ചു.
കൊച്ചി – ആലപ്പുഴ രൂപതകളുടെ സംയുക്ത നേതൃത്വത്തിൽ രൂപം കൊണ്ടിട്ടുള്ള കെയർ ചെല്ലാനം കൊച്ചിയുടെ നേതൃത്വത്തിൽ പ്രക്ഷോഭപരിപാടികൾ ശക്തമാക്കാൻ തീരുമാനിച്ചതിന്റെ തുടക്കമെന്ന നിലയിലാണ് ഈ സമരമെന്ന് കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ.തോമസ് കാത്തലിക് വോക്സ്സിനോട് പറഞ്ഞു.
തീരപ്രദേശങ്ങളിൽ കടൽഭിത്തി തകർന്നതിനെ തുടർന്നാണ് ശക്തമായ കടലാക്രമണം ഈ പ്രദേശത്ത് രൂപപ്പെട്ടതെന്നും അന്നു മുതൽ ഈ പ്രദേശത്തെ ജനങ്ങൾ പലതരത്തിലുള്ള സമരങ്ങൾ നടത്തിവന്നതിന്റെ ഫലമായി ചെല്ലാനം ഫിഷിങ് ഹാർബർ മുതൽ വടക്കോട്ട് പന്ത്രണ്ടര കിലോമീറ്റർ കടൽഭിത്തി നിർമ്മിക്കുന്നതിന് സർക്കാർ 340 കോടി രൂപ അനുവദിച്ചതെന്നും, എന്നാൽ 7.35 കിലോമീറ്റർ ദൂരം മാത്രമാണ് കടൽഭിത്തി നിർമ്മിച്ചതെന്നും, നിലവിൽ കടൽഭിത്തി തകർന്നിരിക്കുന്ന പുത്തൻതോട് മുതൽ ഫോർട്ടുകൊച്ചി വരെയുള്ള പ്രദേശത്ത് അതിശക്തമായ കടലാക്രമമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും നിലവിൽ കടൽ ഭീത്തിയുടെ നിർമ്മാണം പൂർണമായും നിലച്ചിരിക്കുകയാണെന്നും, ഈ പ്രദേശത്ത് ജനങ്ങൾക്ക് സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിയാത്തവണ്ണം കടലാക്രമണം ശക്തിപ്പെട്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തിലും സർക്കാർതുടരുന്ന നിസംഗതയാണ് കൊച്ചി ആലപ്പുഴ രൂപതകൾ സംയുക്തമായി സമരം ശക്തിപ്പെടുത്തുന്നതിനും ജനങ്ങളെ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുള്ളതെന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു.
സമര സമിതി ചെയർമാൻ റവ.ഡോ.ജോണി സേവ്യർ പുതുക്കാട്, കൺവീനർ ഫാ. ആന്റണി കുഴിവേലിൽ, കണ്ണമാലി ഫെറോന വികാരി ഫാ. ജോപ്പൻ അണ്ടിശേരി, കണ്ടക്കടവ് ഫെറോന വികാരി ഫാ. സോളമൻ ചാരങ്ങാട്ട് തുടങ്ങിയവർ നേത്യത്വം നൽകി.