Categories: Meditation

5th Sunday_2025_ആഴത്തിലേക്ക് വലയിറക്കുക (ലൂക്കാ 5:1-11)

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ

നസ്രത്തിലെ തിരസ്കരണാനുഭവത്തിനുശേഷം, കഫർണ്ണാമിലേക്കാണ് യേശു പോകുന്നത്. അവിടെയാണ് അവന്റെ ഭവനം. ഒരു തീരദേശ നഗരമാണത്. ഗലീലി കടലാണ് സമീപത്ത്. ഇതുവരെ അവൻ ഒറ്റയ്ക്കായിരുന്നു, ഇപ്പോഴിതാ, ശിഷ്യന്മാർ രംഗപ്രവേശം ചെയ്യുന്നു.

ശിമയോനാണ് ശിഷ്യന്മാരിലെ ആദ്യ കഥാപാത്രം. അവനുമായുള്ള യേശുവിന്റെ കൂടിക്കാഴ്ച ജോലിസ്ഥലത്താണ് നടക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ സാധാരണതയിലാണ് കർത്താവ് നമ്മെ കാത്തിരിക്കുന്നത്. ശിമയോൻ മുക്കുവനാണ്. അവന്റെ ഇടം തീരദേശവും. അവിടെ ഇതാ, അവന്റെ വഞ്ചിയിലേക്ക് ഗുരുനാഥൻ നടന്നു കയറുന്നു. എന്തോ വലിയ കാര്യം സംഭവിക്കാൻ പോകുന്നു!

മുക്കുവർ വലകൾ കഴുകുകയാണ്. അപ്പുറത്ത്, കരയിൽ ആ നസ്രായൻ ഒരു ചെറിയ ജനക്കൂട്ടത്തോട് സംസാരിച്ചു കൊണ്ടിരിക്കുന്നു. ദൈവത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു തച്ചൻ. അവന് മത്സ്യത്തൊഴിലാളികളെ കുറിച്ച് എന്തറിയാനാണ്. ശിമയോന്റയും കൂട്ടരുടെയും മാനസികാവസ്ഥ ഭയങ്കരമാണ്. നിഷ്ഫലമായ ഒരു രാത്രിക്ക് ശേഷം തീരത്തണഞ്ഞിരിക്കുകയാണ് അവർ. അതെ, നിരാശയും കയ്പും നിറഞ്ഞ ആ നിമിഷത്തിലാണ് ഗുരു അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.

ശിമയോൻ ഒരു മുക്കുവനാണ്, പരുക്കനായ ഒരു മനുഷ്യൻ. അവൻ നിശബ്ദനായ ഒരു തത്ത്വചിന്തകനല്ല. കടലിന്റെ തിരമാലകളോടു മല്ലിട്ട് ഉച്ചത്തിൽ സംസാരിക്കുന്നവനാണ്. അവന്റെ കരങ്ങൾ പരുക്കനാണ്. തന്റെ വള്ളത്തിൽ ഇരുന്നു പഠിപ്പിക്കുന്ന യേശുവിനെ അവനും ശ്രവിച്ചു കാണണം. അവന്റെ കഥകൾ കേട്ട് അവനും ഒരുപക്ഷേ സ്വയം പുഞ്ചിരിച്ചിട്ടുണ്ടാകും. പരുക്കനായ ഒരുവനെപ്പോലെ അവനും ചിലപ്പോൾ ആത്മഗതം ചെയ്തിരിക്കാം: “മതവിശ്വാസികളുടെ പതിവ് കഥകൾ, മനോഹരവും ഉപയോഗശൂന്യവുമായ വാക്കുകൾ. മനോഹരമായ ഒരു പ്രസംഗം, പക്ഷേ ജീവിതം മറ്റൊന്നാണ്.”

ദൈവപുത്രൻ ദേവാലയത്തിലെ പ്രസംഗപീഠത്തിൽ നിന്നല്ല സംസാരിക്കുന്നത്, മറിച്ച് ഗലീലിയിൽ നിന്നുള്ള ഒരു മത്സ്യത്തൊഴിലാളിയുടെ വള്ളത്തിൽ നിന്നാണ്. അവൻ യജമാനനല്ല, അതിഥിയാണ്. കടൽക്കരയിൽ ആർക്കും അവന്റെ വാക്കുകൾ കേൾക്കാം, അവനെ അറിയാം, അവനെ കാണാം. ആ ദൈവപുത്രൻ ഇതാ, ഒരു മുക്കുവനോട് “അഭ്യർത്ഥിക്കുന്നു”. ആ മുക്കുവനോ ഒരു രാത്രി മുഴുവനും അധ്വാനിച്ചിട്ടും വെറുംകയ്യോടെ വന്നു നിൽക്കുന്നവനാണ്. പരാജയത്തിന്റെ നിമിഷത്തിൽ, ഏത് വാക്കാണ് നമുക്ക് കൂടുതൽ പ്രതീക്ഷ നൽകുക? ശാസനയാണോ, അതോ അഭ്യർത്ഥനയാണോ? ഇതാ, ദൈവപുത്രൻ അഭ്യർത്ഥിക്കുന്നു.

കടമയുടെ പേരിൽ ആരും പ്രണയത്തിലാകില്ല. കടമയുടെ പേരിൽ സ്നേഹിക്കുന്ന വ്യക്തിയുമായി ആരും ജീവിതം പങ്കിടുകയുമില്ല. യേശു നമ്മുടെ വള്ളത്തിൽ, നമ്മുടെ ജീവിത തോണിയിൽ കയറി, വീണ്ടും യാത്ര ആരംഭിക്കാൻ നമ്മോട് ആവശ്യപ്പെടുന്നു. കാരണം നമ്മൾ സഞ്ചരിക്കേണ്ടത് തുറന്ന കടലിലാണ്. അതുകൊണ്ടാണ് അവൻ ശിമയോനോട് പറഞ്ഞത്, “ആഴത്തിലേക്ക് നീക്കി, മീൻ പിടിക്കാൻ വലയിറക്കുക.” എത്ര മനോഹരം! നാം തോറ്റു പോകുമ്പോൾ അവൻ ഇതാ, ആഴത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു.

എന്താണ് യേശുവിൽ വിശ്വസിക്കാൻ ശിമയോനെ പ്രേരിപ്പിച്ചത്? യേശുവിന്റെ ഒരു നോട്ടം ആയിരിക്കണം. സുവിശേഷകൻ ഒന്നും പറയുന്നില്ല ആ ദിവസം പത്രോസിന്റെ വള്ളത്തിലിരുന്ന് യേശു എന്താണ് പഠിപ്പിച്ചതെന്ന്. വല കഴുകിക്കൊണ്ടിരിക്കുമ്പോൾ ശിമയോനും എന്തൊക്കെയോ കേട്ടിട്ടുണ്ടാകണം. അതുകൊണ്ടാണ് അവൻ പറയുന്നത്, “എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാൻ വലയിറക്കാം”. ഈ “എങ്കിൽ” എന്ന പദമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അത് സ്വന്തം അനുഭവത്തെയും കാഴ്ചപ്പാടിനെയും ചിന്തകളെയും ഉപേക്ഷിക്കുന്ന ഒരു “എങ്കിൽ” ആണ്. അത് വിശ്വാസത്തിന്റെ “എങ്കിൽ” ആണ്. അതെ, യേശു പറയുന്നതനുസരിച്ച് വലയിറക്കേണ്ടവരാണ് ക്രിസ്ത്യാനികൾ. അതായത് അവന്റെ വചനം അനുസരിച്ച് ജീവിക്കേണ്ടവർ. അനുഭവങ്ങൾ പരാജയങ്ങളാകുമ്പോൾ നിർന്നിമേഷരായി നിൽക്കേണ്ടവരല്ല നമ്മൾ, മറിച്ച് വീണ്ടും ശ്രമിക്കാൻ പറയുന്ന ദൈവത്തിൽ ആശ്രയിക്കേണ്ടവരാണ്. എങ്കിൽ മാത്രമേ ജീവിതത്തിൽ അത്ഭുങ്ങൾ സംഭവിക്കു, വലകൾ നിറയു.

vox_editor

Recent Posts

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

1 week ago

ശൂന്യമായ കല്ലറ

ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…

2 weeks ago

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

2 weeks ago

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

3 weeks ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

4 weeks ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

1 month ago