Categories: Meditation

30th Sunday_Year B_”ദാവീദിന്റെ പുത്രനായ യേശുവേ…” (മർക്കോ 10:46-52)

സ്വരം ഉയർത്തേണ്ട സമയത്ത് സ്വരം ഉയർത്തുക. പുതിയൊരു പ്രകാശത്തിലേക്ക് നിനക്കും നടന്നടുക്കാൻ സാധിക്കും...

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ

ചില നേരങ്ങളിൽ വിശ്വാസത്തിന്റെ ഭാഷ വിചിത്രമായ പദാവലികൾ ഉപയോഗിക്കും. നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ചില ജീവിതാനുഭവങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ചരടുകളായിരിക്കാം ആ പദാവലികൾ. അത് ചിലപ്പോൾ കൈകൾ കൂപ്പി നിന്ന് സഹായം ചോദിക്കുന്നതായിരിക്കാം, അല്ലെങ്കിൽ നന്ദി പറയുന്നതായിരിക്കാം. നൊമ്പരങ്ങളുടെ ഒരു ചിത്രവേല പോലെ, സന്തോഷങ്ങളുടെ കൂട്ടുകെട്ട് പോലെ, വെളിപ്പെടുത്താൻ പറ്റാത്ത ഒറ്റപ്പെടൽ പോലെ എല്ലാ വികാരങ്ങളുടെയും ഒരു കൂട്ടിത്തുന്നലായിരിക്കും അത്. ആ കൂട്ടിത്തുന്നൽ പിന്നീട് ഒരു നിലവിളിയായി മാറും. അതിനെ തടുക്കാൻ ആർക്കും സാധിക്കുകയുമില്ല.

ഇതാ, ജറീക്കൊ പട്ടണത്തിന്റെ വഴിയരികിൽ ഒരുവൻ. അന്ധനാണ്, യാചകനാണ്; പേര് ബർതിമേയൂസ്. നഷ്ടസ്വപ്നങ്ങളുടെ ഇരുളിൽ കഴിയുന്നവൻ. ആരൊക്കെയോ തന്റെ വഴിയിലൂടെ കടന്നു പോകുന്നുണ്ടെന്ന് അവനറിയുന്നു. അതെ, യേശുവാണ്. പിന്നെയുണ്ടായത് വിശ്വാസത്തിന്റെ വിചിത്രമായ ചില പദാവലികളാണ്: “ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ!” (v.47). ഇതുപോലൊരു നിലവിളി സുവിശേഷത്തിൽ വേറൊരിടത്തും കാണാൻ സാധിക്കില്ല. ഉള്ളം തപിക്കുന്ന ഒരു പ്രാർത്ഥനയാണിത്. ആദ്യമായാണ് ഒരാൾ യേശുവിനെ ദാവീദിന്റെ പുത്രനെന്ന് വിളിക്കുന്നത്. സുവിശേഷങ്ങൾ മുഴുവനും പരതിനോക്കുക ഗബ്രിയേൽ ദൂതന്റെ വെളിപ്പെടുത്തലിന് ശേഷം യേശുവിനെ ദാവീദിന്റെ പുത്രൻ എന്നു വിളിക്കുന്നത് അന്ധരാണ്. നൊമ്പരങ്ങൾ പകർന്നുനൽകുന്ന ഉൾക്കാഴ്ചയുടെ സംജ്ഞയാണത്. ആശ്വാസദായകൻ എന്നതിന്റെ പര്യായം.

സുവിശേഷകൻ പറയുന്നു നിശബ്‌ദനായിരിക്കുവാന്‍ പറഞ്ഞുകൊണ്ട്‌ പലരും ആ യാചകനെ ശകാരിച്ചുവെന്ന്. നിലവിളികളുടെ മുമ്പിൽ വലിയ മതിൽ കെട്ടുകയെന്നത് കപട സദാചാരത്തിന്റെ ഇഷ്ടവിനോദമാണ്. സഹജരുടെ നൊമ്പരങ്ങളുടെ മുൻപിൽ അസ്വസ്ഥരാകുന്നവരാണവർ. വേദനകളും പീഢകളുമെല്ലാം അടക്കി പിടിക്കണം, ആരോടും ഒന്നും പറയരുത് എന്നൊക്കെ ഉപദേശിക്കുന്നവർ ജനക്കൂട്ടത്തിന്റെ ആരവത്തോടൊപ്പം നിലപാടുകൾ മാറ്റുന്ന കപട ആത്മീയതയുടെ വക്താക്കളാണ്. വേട്ടക്കാരാണവർ. അവർ നമ്മുടെ ജീവിത പരിസരത്തിന്റെ എല്ലാ കോണുകളിലും ഉണ്ടാകും. കണ്ണീരുകൾ അടക്കിയ അടുക്കളകളും പിന്നാമ്പുറങ്ങളും നമ്മുടെ വീടുകളിൽ തന്നെയുണ്ട്. സൂക്ഷിക്കണം. ഒരു ഉൾക്കാഴ്ച എപ്പോഴും നമുക്കും വേണം.

“എന്നാല്‍, അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ!” (v.48). തോൽക്കരുത്. നിശബ്ദരാകാൻ പറയുന്നവരുടെ മുൻപിൽ നിന്നു കൊണ്ട് കൂടുതൽ ഉച്ചത്തിൽ വിളിച്ചു പറയണം പുതിയൊരു ലോകം സാധ്യമാണെന്നും അതിന്റെ താക്കോൽ യേശുവിനുണ്ടെന്നും. ഒരു നിലവിളിയും ശ്രവിക്കപ്പെടാതെ പോകുന്നില്ല. ഒരു നൊമ്പരവും ഹൃദയ അറകളിൽ തളച്ചിടപ്പെടുന്നുമില്ല. സ്വരം ഉയർത്തേണ്ട സമയത്ത് സ്വരം ഉയർത്തുക. നടന്നുനീങ്ങുന്ന ഗുരു നിന്നെ ശ്രവിക്കുകയും നിന്നെ വിളിപ്പിക്കുകയും ചെയ്യും. പുതിയൊരു പ്രകാശത്തിലേക്ക് നിനക്കും നടന്നടുക്കാൻ സാധിക്കും.

“ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്യണമെന്നാണ്‌ നീ ആഗ്രഹിക്കുന്നത്‌?” (v.51). ഇതേ ചോദ്യം തന്നെയാണ് ഗുരു സെബദീപുത്രന്മാരോടും ചോദിക്കുന്നത്. അവർക്ക് വേണ്ടിയിരുന്നത് അധികാരവും സ്ഥാനമാനങ്ങളുമായിരുന്നു. അവരുടെ ആഗ്രഹങ്ങളുടെ മുമ്പിൽ യേശു നിസ്സംഗനായപ്പോൾ ബർതിമേയൂസിനുമേൽ അവൻ കൃപയായി ചൊരിഞ്ഞിറങ്ങുകയാണ്. ശിഷ്യർക്ക് അസാധ്യമായത് വഴിയരികിലിരുന്ന ഒരു അന്ധന് സാധ്യമാകുന്നു. വേണം നമുക്കും പ്രാർത്ഥനകളിൽ ചില മിതത്വം. എങ്ങനെയാണ്, എന്താണ് പ്രാർത്ഥിക്കേണ്ടതെന്ന് ബർതിമേയൂസിൽ നിന്നും നമ്മളും പഠിക്കേണ്ടിയിരിക്കുന്നു.

ചില നേരങ്ങളിൽ വിശ്വാസം യുക്തിരഹിതമായ സൗന്ദര്യമാണ്. അത് നൽകുന്ന ആനന്ദം അനിർവചനീയമായിരിക്കും. കാഴ്ച്ച തിരികെ കിട്ടിയവനോട് യേശു പറയുന്നു നിന്റെ വിശ്വാസമാണ് നിന്നെ രക്ഷിച്ചതെന്ന്. അവന് തിരികെ ലഭിച്ച കാഴ്ചയിൽ യേശു ഒരു ക്രെഡിറ്റും എടുക്കുന്നില്ല. അതാണ് അനുകമ്പയുടെ പ്രത്യേകത. അത് മനുഷ്യനെ മനുഷ്യനായി കാണും. വഴിയരികിലെ ഇരുളിടങ്ങളിൽ നിന്നും പ്രകാശ വീഥിയിലേക്ക് അത് നമ്മെ കൈ പിടിച്ചു നടത്തും. യാചനയുടെ മാറാപ്പ് മാറ്റി രാജകീയതയുടെ രത്നകംബളം പുതപ്പിക്കും. പുതിയ മനുഷ്യനായി അവനോടൊപ്പം ജെറുസലേമിലേക്ക് നമ്മളും നടന്നു കയറും; ദൂരെ ഒരു കുരിശുമരം നമുക്കായും കാത്തിരിക്കുന്നുണ്ട് എന്ന ബോധ്യത്തോടെ തന്നെ.

vox_editor

Recent Posts

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

2 weeks ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

4 weeks ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

1 month ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

1 month ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 month ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

2 months ago