Categories: Meditation

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

അയാളുടെ ചോദ്യത്തിൽ നീതിക്കുവേണ്ടിയുള്ള ദാഹമില്ല, മറിച്ച് സ്വത്തുക്കളോടുള്ള ആസക്തിയാണ്...

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ

ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: “ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!” (12:13). ചോദ്യം യേശുവിനോടാണ്. അവൻ നേരിട്ട് ഒരു ഉത്തരം നൽകുന്നില്ല, ഒരു റെഡിമെയ്ഡ് പരിഹാരം വാഗ്ദാനം ചെയ്യുന്നുമില്ല, മറിച്ച് വിശാലമായ ചക്രവാളങ്ങളിലേക്ക് നമ്മുടെ കണ്ണുകൾ തുറക്കാൻ നമ്മെ ക്ഷണിക്കുന്നു. അവൻ ആ ചോദ്യത്തിന്റെ ഉപരിതലത്തിൽ നിൽക്കാതെ, അതിനെ വെല്ലുവിളിക്കുന്നു, ദൈവത്തിന്റെ കണ്ണുകളിലൂടെ യാഥാർത്ഥ്യത്തെ നോക്കാൻ നമ്മെ ക്ഷണിക്കുന്നു.

ചോദ്യം ഉന്നയിച്ച ആളിനു പേരില്ല. അയാൾ യേശുവിനെ റബ്ബി എന്നാണ് അഭിസംബോധന ചെയ്യുന്നത്. റബ്ബി ദൈവശാസ്ത്രജ്ഞൻ മാത്രമല്ല, നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്ന നിയമജ്ഞരും റബ്ബി ആണ്. ദൈവശാസ്ത്രപരമായ കാര്യങ്ങൾ പറഞ്ഞിരുന്ന യേശുവിനോടാണ് അയാൾ നിയമപരമായ പ്രശ്നവുമായി വന്നിരിക്കുന്നത്. അയാളുടെ പ്രശ്നം പൈതൃക സ്വത്ത് സംബന്ധമായ കുടുംബ തർക്കമാണ്. അത് ഇന്നും ഉള്ള ഒരു പ്രശ്നമാണ്. സ്വത്തുക്കളിൽ നമുക്ക് സുരക്ഷിതത്വം കണ്ടെത്താനാകുമെന്ന മിഥ്യാധാരണയാണത്. അയാളുടെ ചോദ്യത്തിൽ നീതിക്കുവേണ്ടിയുള്ള ദാഹമില്ല, മറിച്ച് സ്വത്തുക്കളോടുള്ള ആസക്തിയാണ്. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് യേശു അക്ഷമയോടെ പ്രതികരിക്കുന്നത്. “ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്” (12: 15). അത്യാഗ്രഹം എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഈ പദം ഗ്രീക്ക് ഭാഷയിൽ πλεονεξία (pleonexia) ആണ്. മറ്റുള്ളവർക്ക് അവകാശപ്പെട്ടത് സ്വന്തമാക്കാനുള്ള അടങ്ങാത്ത ആഗ്രഹം എന്നാണ് അതിന്റെ അർത്ഥം. ഒറ്റവാക്കിൽ പറഞ്ഞാൽ ദ്രവ്യാസക്തി ആണത്.

ഒരു ഉപമയാണ് യേശു പറയുന്നത്. ഉപമയിലെ കഥാപാത്രത്തിനും പേരില്ല. അയാളുടെ ഏക ലക്ഷ്യം നാളെ സ്വസ്ഥമായി ജീവിക്കാൻ ഇന്നു തന്റെ സമ്പത്ത് വർദ്ധിപ്പിക്കുക എന്നതുമാത്രമാണ്. അയാൾ ഒരു അത്യാഗ്രഹിയാണെന്നു പറയാൻ പറ്റില്ല. നമ്മളും അയാളെ പോലെ ചെയ്യുന്നില്ലേ? ഇതിൽ എന്താണ് പ്രശ്നമുള്ളത്? ഇങ്ങനെ തന്നെയല്ലേ എല്ലാവരും ജീവിക്കുന്നത്? ശരിയായിരിക്കാം. പക്ഷേ ഇയാൾ ഒരു ഭോഷനാകുന്നത് ഈ ശാരീരികതയും ഭൗതികതയും ഒരിക്കലും അവസാനിക്കില്ലെന്ന മട്ടിൽ ജീവിക്കുന്നതുകൊണ്ടാണ്. ഭാവികാലത്തിലാണ് അവൻ പദങ്ങൾ ഉപയോഗിക്കുന്നത്. ഒരിക്കലും മരിക്കില്ല എന്ന മട്ടിൽ, എപ്പോഴും മറ്റൊരു അവസരം ഉള്ളതുപോലെ അവൻ ചിന്തിക്കുന്നു.

അയാളുടെ ചിന്തകളെ ശ്രദ്ധിക്കുക, ആത്മരതിയുടെ അതിപ്രസരണമാണവ. “ഞാൻ” മാത്രം ഉള്ള ഒരു ജീവിത പദ്ധതിയാണത്: “ഞാൻ ചെയ്യും, ഞാൻ പൊളിക്കും, ഞാൻ പണിയും, ഞാൻ ശേഖരിക്കും…” ഒപ്പം “എന്റെ” എന്ന വിശേഷണവുമുണ്ട്: “എന്റെ വിളകൾ, എന്റെ അറപ്പുരകൾ, എന്റെ സാധനങ്ങൾ, എന്റെ ജീവിതം, എന്റെ ആത്മാവ്.” ഈ “എന്റെ” എന്നത് ഒരു പച്ചയായ ആസക്തിയാണ്. ഈ ആസക്തിയിൽ ജീവിതമില്ല. ഏറ്റവും വലിയ അപകടസാധ്യത നമ്മുടെ ജീവിതം ജീവിക്കാതെ മരിക്കുക എന്നതാണ്. ഇന്നു നമ്മൾ സ്നേഹിക്കുന്നില്ലെങ്കിൽ, ജീവിതത്തെ തൊട്ടനുഭവിക്കുന്നില്ലെങ്കിൽ, നമ്മൾക്ക് പിന്നീട് ഒരിക്കലും അനുഭവിക്കാൻ സാധിക്കില്ല, കാരണം നാളെ ഒരിക്കലും ഇന്നത്തെപ്പോലെ ആയിരിക്കില്ല.

ഉപമയിലെ ധനികൻ തന്റെ ഇടം വികസിപ്പിക്കാനും വലുതാക്കാനും ആഗ്രഹിക്കുന്നു. അയാൾ തന്റെ ആനന്ദത്തിനായുള്ള ദാഹം ശമിപ്പിക്കാൻ ഭൗതികമായവയിൽ ആശ്രയിക്കുന്നു. താൻ എന്താണോ അതിലല്ല അയാളുടെ മഹത്വം, മറിച്ച് അയാൾക്കുള്ള വസ്തുക്കളിലാണെന്നാണ് അയാൾ കരുതുന്നത്. ഓർക്കുക, സമ്പത്ത് നമ്മൾക്ക് വാഗ്ദാനം ചെയ്യുന്നവ ഒരിക്കലും നിറവേറുകയില്ല. അത് നമ്മുടെ ദ്രവ്യാസക്തി വർദ്ധിപ്പിക്കുക മാത്രമേ ചെയ്യൂ.

സമ്പത്ത് ശാപമാണെന്ന് സുവിശേഷത്തിൽ ഒരിടത്തുമില്ല. പക്ഷെ അപകടകരമാണ്: “ഒരു ധനികന്റെ കൃഷി സ്ഥലം സമൃദ്ധമായ വിളവു നല്‍കി” (12:16). ആ സമൃദ്ധി പങ്കിടുന്നില്ലെങ്കിൽ അത് ഒരു ശാപമായി മാറും. നോക്കുക, ഉപമയിലെ മനുഷ്യൻ ധനികനാണെങ്കിലും ഏകനാണെന്നത് യാദൃശ്ചികമല്ല: ഉപമയിൽ മറ്റാരെയും പരാമർശിച്ചിട്ടില്ല, അവന്റെ ചുറ്റും ആരുമില്ല. അയാൾ വസ്തുക്കളിൽ സമ്പന്നനാണ്, പക്ഷേ സ്നേഹത്തിൽ ദരിദ്രനാണ്; അയാൾ ധനവാനാണ്, പക്ഷേ ഒരു മരുഭൂമിയുടെ നടുവിൽ നിൽക്കുന്നു. മറ്റുള്ളവരെ സഹായിക്കാൻ തന്റെ സമ്പത്ത് ഉപയോഗിച്ചിരുന്നെങ്കിൽ അയാൾക്ക് ദൈവമുമ്പാകെ കൂടുതൽ സമ്പന്നനാകാമായിരുന്നു.

മരണം ഈ ഉപമയിലെ ഒരു പ്രധാന കഥാപാത്രമാണ്. അതിന്റെ വരവിന് ഒരു മുന്നറിയിപ്പും ഉണ്ടായിരിക്കില്ല. അത് പൊടുന്നനെ വരുന്നു. അയാളുടെ തിരഞ്ഞെടുപ്പുകളുടെ യുക്തിസഹമായ പരിണതഫലമാണ് മരണം. വാസ്തവത്തിൽ, അയാൾ ഇതിനകം ആത്മീയമായി മരിച്ചവനാണ്. അയാൾ ചത്തതിനൊക്കെ ജീവിക്കുന്നു. ഇതുപോലെ ജീവിക്കുന്നത് മന്ദഗതിയിലുള്ള മരണമാണ്. ജീവിക്കുക എന്നത് തിന്നലും കുടിക്കലും ഉറങ്ങലും മാത്രമല്ല, അതിനപ്പുറത്തുള്ള നന്മകളെ കൂടി തിരിച്ചറിയലാണ്. അത് തിരിച്ചറിയണമെങ്കിൽ ആന്തരികതയിൽ അലിവുണ്ടാകണം. ഒപ്പം ഉപമ ഒരു മുന്നറിയിപ്പ് കൂടിയാണ്; ഓർക്കുക, നീയും മരിക്കും (memento mori), അതുപോലെതന്നെ, ഓർക്കുക, നീയും സ്നേഹിക്കണം (memento amoris).

യേശു ഒരിക്കലും ഭൗമിക വസ്തുക്കളെ വെറുക്കുകയോ സമ്പന്നരെ അകറ്റി നിർത്തുകയോ ചെയ്യുന്നില്ല. അപ്പോഴും അവൻ വ്യക്തമാക്കുന്നുണ്ട് വസ്തുക്കളിൽ നമ്മൾ സന്തോഷം അന്വേഷിക്കരുത്. സന്തുഷ്ടരായിരിക്കാൻ നാം ശേഖരിക്കേണ്ട ഒരേയൊരു നന്മ മനോഹരവും ശുദ്ധവും ആധികാരികവും സ്വതന്ത്രവുമായ ബന്ധങ്ങളാണ്. വ്യക്തികളോടല്ല, വസ്തുക്കളോടാണ് നമുക്ക് നിസ്സംഗത ഉണ്ടായിരിക്കേണ്ടത്. ആ നിസ്സംഗത ആത്മീയവും ആയിരിക്കണം. ആത്മീയ നിസ്സംഗത (Spiritual Indifference) ഇല്ലാതെ വരുമ്പോഴാണ് നമ്മൾ അസ്ഥിരമായതിലും ക്ഷണികമായതിലും അപ്രത്യക്ഷമാകുന്നതിലും ജീവിതത്തിന്റെ ലക്ഷ്യം കാണുന്നത്. ഇത് നിസ്സംശയമായും നിരാശാജനകമായ ഒരു ജീവിതദർശനമാണ്. ഉദാഹരണത്തിന് എപ്പിക്യൂറിയനിസം, ഹെഡനിസം, കൺസ്യൂമറിസം, ചാർവാക തുടങ്ങിയ ദർശനങ്ങൾ. അങ്ങനെയുള്ള ദർശനങ്ങൾ യാഥാർത്ഥ്യബോധമുള്ളതാണ് എന്ന പ്രതീതി നൽകുക മാത്രമേ ചെയ്യൂ. പക്ഷേ അവയിൽ പ്രതീക്ഷയ്ക്കും സന്തോഷത്തിനും ഇടം ഉണ്ടാകില്ല. ഓർക്കുക, ജീവിതം ഒരു ശ്വാസമാണ്; നമുക്ക് അത് നന്നായി ഉപയോഗിക്കാം.

vox_editor

Recent Posts

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

4 days ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

3 weeks ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

4 weeks ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

4 weeks ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 month ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

1 month ago