Categories: Meditation

15th Ordinary Sunday_Year B_സുവിശേഷത്തിന്റെ ലാളിത്യം (മർക്കോ 6: 7-13)

അയക്കപ്പെടുക എന്നത് സ്വാതന്ത്ര്യത്തിന്റെ മറ്റൊരു ഭാഷ്യമാണ്...

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ

ഗ്രാമപ്രദേശങ്ങൾ ചുറ്റിസഞ്ചരിച്ചു പഠിപ്പിക്കുന്ന ഗുരു തന്റെ ശിഷ്യരോട് കൽപ്പിക്കുന്നത് അടങ്ങിയൊതുങ്ങിയ സ്വസ്ഥമായ ജീവിതമാണെന്ന് കരുതരുത്. അവനെ അനുഗമിക്കാനുള്ള വിളി അയക്കപ്പെടുന്നതിനു തുല്യമാണ്. വിളിക്കപ്പെട്ടവർ എല്ലാവരും അയക്കപ്പെട്ടിട്ടുണ്ട് എന്നതാണ് ബൈബിൾ ചരിത്രം. അത് അബ്രഹാമിൽ നിന്നും തുടങ്ങി അപ്പോസ്തലന്മാർ വരെ നീണ്ടുകിടക്കുന്ന ചരിത്രമാണ്. സ്വച്ഛമായ ജീവിതം സുഖകരമായ ജീവിതം തന്നെയാണ്. പക്ഷെ അതിൽ ക്രൈസ്തവികതയുടെ പൂർണമായ അർത്ഥം ഉൾക്കൊള്ളുന്നുണ്ടോ എന്ന കാര്യം സംശയമാണ്. പുതിയ ചിന്തകളിലേക്കും പുതിയ ചക്രവാളങ്ങളിലേക്കും ഗുരുവിന്റെ സന്ദേശങ്ങളുമായി നടന്നു കയറേണ്ടവരാണ് ക്രിസ്തു ശിഷ്യർ.

അയക്കപ്പെടുക എന്നത് സ്വാതന്ത്ര്യത്തിന്റെ മറ്റൊരു ഭാഷ്യമാണ്. അത് സർഗ്ഗാത്മകതയും ക്രിയാത്മകതയും മുറ്റിനിൽക്കുന്ന ദൈവീക സംരംഭമാണ്. നമ്മുടെ തന്നെ അഹത്തിലേക്കുള്ള നടന്നടുക്കലാണ് അയക്കപ്പെടലിന്റെ ആദ്യപടി. നീ ആര് എന്ന തിരിച്ചറിവിൽ നിന്നും മാത്രമേ ലോകത്തെ കണ്ടെത്താനും സഹജരിലേക്ക് നടന്നടുക്കാനും നിനക്ക് സാധിക്കു. അതിന് ആദ്യം വേണ്ടത് നിന്റെ ഗുരുവായ യേശുവിന്റെ കൂടെയായിരിക്കാനുള്ള മനസ്സാണ്. കാരണം അവൻ ദൈവമാണ്. അവൻ നിന്റെ ഉള്ളിലെ അത്ഭുത ലോകത്തെ കാണിച്ചു തന്നതിനു ശേഷമേ മറ്റുള്ളവരിലേക്ക് നിന്നെ അയക്കൂ. അതുകൊണ്ടാണ് സുവിശേഷകൻ പറയുന്നത്: “അശുദ്ധാത്മാക്കളുടെമേൽ അവർക്ക് അധികാരം കൊടുത്തു” (v.7). ഈ അധികാരം ശിഷ്യർക്ക് ലഭിച്ചിരിക്കുന്ന ആന്തരിക സൗന്ദര്യമാണ്. ഉള്ളിലെ വെട്ടമാണ് ശിഷ്യരുടെ അധികാരം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ക്രിസ്തു തന്റെ ശിഷ്യരെ സഞ്ചരിക്കുന്ന പ്രകാശ ഗോപുരങ്ങളാക്കി മാറ്റി എന്നതാണ്. ഉള്ളിൽ തേജസ് ഉള്ളവർക്ക് അന്ധകാര ശക്തികളെ ഭയക്കേണ്ട കാര്യമില്ല. അവരിലെ വെളിച്ചം അവരുടെ അധികാരമാണ്.

ആരും ഒറ്റയ്ക്ക് അയക്കപ്പെടുന്നില്ല. ആരും ഒറ്റയ്ക്ക് അല്ല താനും. ദൈവം പോലും ഒറ്റയ്ക്കല്ല. ഇതാണ് ക്രൈസ്തവികതയുടെ ലാവണ്യം. ഏകതയുടെ ആത്മാരാധന അനാഥത്വത്തെ മഹത്വീകരിക്കും. രണ്ടു പേരാകുമ്പോൾ സ്നേഹത്തിന്റെ നിശബ്ദവീചികളാൽ അവർ ബന്ധിതരാകും. ഒരേ ലക്ഷ്യത്തിലേക്ക് അവർ നടന്നടുക്കും. അങ്ങനെയാകുമ്പോൾ ദൈവരാജ്യത്തെ വാക്കുകൾകൊണ്ട് പ്രഘോഷിക്കേണ്ട ആവശ്യം വരില്ല. കാരണം രണ്ടു ശിഷ്യർ ഒത്തുചേരുമ്പോൾ അവിടെ ക്രിസ്തുവിന്റെ സാന്നിധ്യമുണ്ട്. അതുകൊണ്ടുതന്നെ ഒരു വടിയല്ലാതെ ഒന്നും നീ എടുക്കേണ്ട. അത് അധികാരത്തിന്റെ അടയാളമല്ല. മുന്നിലേക്ക് വയ്ക്കുന്ന ഓരോ ചുവടിനുമുള്ള താങ്ങ് മാത്രമാണ്.

ലാളിത്യമാണ് അയക്കപ്പെടുന്നവരുടെ അടയാളം. അത് പറക്കുന്നതിന് തുല്യമാണ്. ഭാരമുള്ളതെല്ലാം കുതിപ്പിന് തടസ്സമായി മാറും. അതുകൊണ്ടാണ് ഗുരു പറയുന്നത് അപ്പമോ സഞ്ചിയോ അരപ്പട്ടയിൽ പണമോ കരുതരുതെന്ന്. കൂടെയുള്ളവനെ കരുതുക, കരുതലായി മാറുക. ശുദ്ധമായ മനുഷ്യത്വമാണ് മഹത്തായ പ്രഘോഷണം. സ്വരൂപിച്ചുകൂട്ടുക എന്ന സമൃദ്ധിയുടെ താത്ത്വിക വിചാരങ്ങൾക്ക് ബദലായി ഗുരു മുന്നിലേക്ക് വയ്ക്കുന്നത് കരുതലായ് മാറുന്ന മനുഷ്യത്വമാണ്. അനന്തതയോളം മഹത്തായ കാര്യങ്ങൾ പ്രഘോഷിക്കാൻ നീ നിയുക്തനാണെങ്കിൽ നിത്യതയോളം ചെറുതാകാനുള്ള മനസ്സും നീ കാണിക്കണം. സ്വയം ശൂന്യനായവനു മാത്രമേ കുരിശിൽ നഗ്നനായവനെ പ്രഘോഷിക്കാൻ സാധിക്കു എന്ന കാര്യവും മറക്കരുത്.

വീടുവിട്ടിറങ്ങി വന്നവരെ ഗുരുനാഥൻ അയക്കുന്നത് വീടുകളിലേക്ക് തന്നെയാണ്. ഭവനമാണ് അയക്കപ്പെട്ടവർ എത്തിപ്പെടുന്ന ഇടം. പ്രഘോഷിക്കേണ്ട ഇടം നമ്മുടെ ഭവനങ്ങൾ തന്നെയാകുമ്പോഴാണ് സുവിശേഷം അർത്ഥപൂർണമാകുന്നത്. ഏതെങ്കിലും ഭവനത്തിൽ പ്രവേശിക്കുകയെന്നു പറഞ്ഞാൽ അവിടത്തെ ആനന്ദവും നൊമ്പരവും രുചിയും മണവും എല്ലാം സ്വാംശീകരിക്കുകയെന്നും അർത്ഥമുണ്ട്. ആശയങ്ങളേക്കാളുപരി വ്യക്തികൾക്ക് പ്രാധാന്യം കൊടുക്കുന്ന ഏക ഇടം ഭവനം മാത്രമാണ്. ആശയങ്ങൾ പ്രഘോഷിക്കാനല്ല നമ്മൾ നിയോഗിക്കപ്പെട്ടിരിക്കുന്നത്, വ്യക്തിയെയാണ്: യേശു എന്ന വ്യക്തിയെ. അതുകൊണ്ടാണ് ഗുരു പറയുന്നത് ആരെങ്കിലും നിങ്ങളെ തിരസ്കരിക്കുകയാണെങ്കിൽ തർക്കത്തിലൊന്നും ഏർപ്പെടേണ്ട കാര്യമില്ല. നിശബ്ദമായി അവിടം വിട്ടു പോകുക. ഇനിയുമുണ്ട് മുന്നിൽ ഭവനങ്ങളും നഗരങ്ങളും ഹൃദയങ്ങളും. സ്നേഹത്തിന്റെ നാടോടിയാകാനാണ് അവൻ നിന്നെ വിളിച്ചതും അയച്ചിരിക്കുന്നതും.

vox_editor

Recent Posts

12th Sunday_Ordinary Time_2026_”ഭയപ്പെടേണ്ട” (മത്താ 10: 26-33)

ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…

6 days ago

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

3 weeks ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

1 month ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

1 month ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

1 month ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

2 months ago