Categories: Meditation

വിധവയുടെ കാണിക്ക (മർക്കോ 12:38-44)

ധനം നൽകി തീർപ്പാക്കുന്ന സന്ധിയല്ല പ്രാർത്ഥനയും നേർച്ചയും...

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ

മനുഷ്യന്റെ ആന്തരികാവസ്ഥയുടെ ഇരുളും വെളിച്ചവും വ്യക്തമാക്കുന്ന സുവിശേഷഭാഗം. നിയമജ്ഞരുടെ കാപട്യവും ദരിദ്ര വിധവയുടെ ഔദാര്യവും ചിത്രീകരിക്കുന്നതിലൂടെ സുവിശേഷം തുറന്നുകാണിക്കുന്നത് നമ്മുടെ തന്നെ ആത്മീയതയുടെ ഇരുളടഞ്ഞ ഇടങ്ങളും പ്രകാശ ഗോപുരങ്ങളുമാണ്. വിധവ ഒരു പ്രകാശമാണ്, നമ്മിൽ നിന്നും ഒരിക്കലും അണയാൻ പാടില്ലാത്ത പ്രകാശം.

കപടതയ്ക്ക് മറ പിടിക്കാൻ ഏറ്റവും എളുപ്പമുള്ള വഴി നിയമത്തിന്റെ വക്താക്കളാകുകയെന്നതാണ്, പ്രത്യേകിച്ച് മതസംഹിതകളെ ആസ്പദമാക്കിയുള്ള നിയമത്തിന്റെ. സൂക്ഷിക്കണം അങ്ങനെയുള്ളവരെ. ബാഹ്യപരതയിൽ ആശ്രയിക്കുന്ന വിഗ്രഹങ്ങളാണവർ. മൂന്ന് കാര്യങ്ങളിലൂടെ അവരെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് യേശു പറയുന്നത്; മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള വസ്ത്രധാരണം, മുഖ്യ സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള ആർത്തി, വിധവകളുടെ ഭവനങ്ങളെ പോലും വിഴുങ്ങുന്ന അത്യാഗ്രഹം. മറ്റൊരു രീതിയിൽ പറഞ്ഞാൽ അറിവിന്റെ അഹന്തയിൽ നിന്നുള്ള അധികാര ഭ്രാന്തും ആസക്തിയുമാണത്. ഇത് ആത്മരതി പോലെയുള്ള ഒരു മാനസികരോഗം തന്നെയാണ്. അങ്ങനെയുള്ളവർക്ക് ആന്തരികസൗഖ്യം ലഭിക്കുമോ എന്ന കാര്യം തന്നെ സംശയമാണ്. കാരണം, അവർ ആത്മവിഗ്രഹങ്ങളാണ്. വിഗ്രഹങ്ങളെന്നും കുരുതി ആവശ്യപ്പെടും. ദരിദ്രർ അവരുടെ മുമ്പിൽ ബലിയാകുകയും ചെയ്യും.

അധികാരത്തിന്റെയും ആർത്തിയുടെയും ആസക്തിയുടെയും വിഴുങ്ങലുകളെ ശൂന്യവൽകരണത്തിന്റെ യുക്തിയിലൂടെ മാത്രമേ നേരിടാൻ സാധിക്കു. അതുകൊണ്ടാണ് ദേവാലയത്തിനു മുന്നിലുള്ള ഭണ്ഡാരത്തിനു സമീപത്തേക്ക് അവൻ നമ്മെ കൊണ്ടുപോകുന്നത്. നേർച്ചകളുടെ ലോകത്തിലെ കപടത അവൻ തുറന്നു കാണിക്കുന്നു. ഭണ്ഡാരങ്ങളിലേക്കെറിയുന്ന നാണയത്തുട്ടുകളുടെ വലിപ്പമനുസരിച്ച് പ്രാർത്ഥനകൾ ശ്രവിക്കപ്പെടുമെന്നു കരുതുന്ന ആത്മീയതയെ അവൻ പാടെ മായ്ച്ചുകളയുന്നു. ധനം നൽകി തീർപ്പാക്കുന്ന സന്ധിയല്ല പ്രാർത്ഥനയും നേർച്ചയും. ആത്മാർപ്പണത്തിന്റെ അനുപമമായ ബാഹ്യ പ്രതീകമാണ് അവ. അവിടെ പൊങ്ങച്ചത്തിന്റെ അർപ്പണങ്ങൾക്ക് സ്ഥാനമില്ല. അതുകൊണ്ടാണ് ആത്മാവ് നഷ്ടപ്പെട്ട ധനിക നേർച്ചകൾക്ക് പരിഹാസത്തിന്റെ വില മാത്രം അവൻ നൽകുന്നത്.

രണ്ടു ചെമ്പ് നാണയങ്ങളാണ് ദരിദ്രയായ ഒരു വിധവ ദേവാലയ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നത്. ഒന്നുമല്ല അത്, പക്ഷേ ജീവിതം മുഴുവനും അതിലുണ്ട്. ഹൃദയങ്ങൾ കാണുന്നവന്റെ മുമ്പിൽ അഭിനയത്തിന് സ്ഥാനമില്ല. എല്ലാം വിഴുങ്ങുന്ന ആർത്തിയുടെ വിപര്യാസമായി ആ വിധവയുടെ ഔദാര്യത്തെ ചരിത്രം രേഖപ്പെടുത്തും. തിരിച്ച് എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷ അവിടെയുണ്ടോ? ഉണ്ടാകുമായിരിക്കാം. എങ്കിൽ അതും ഒരു സന്ധിയാണ്, ഒരു ആത്മാമിഷം: തന്റെ വശത്തുണ്ടാകുന്ന നഷ്ടം സഹിച്ചുകൊണ്ടു ചെയ്യുന്ന സന്ധി. സ്നേഹമുള്ളിടത്ത് മാത്രമേ അത് സാധ്യമാകൂ. ആ നൽകലിൽ ആത്മലാഭമില്ല.

വിശുദ്ധഗ്രന്ഥത്തിൽ വിധവകൾ ഇല്ലായ്മയുടെ പ്രതീകമാണ്. ആ ഇല്ലായ്മയിൽ നിന്നും മനസ്സറിഞ്ഞു നൽകുന്ന അവൾ നിക്ഷേപിക്കുന്നത് സ്നേഹത്തിന്റെ നാണയത്തുട്ടുകളാണ്. വിശ്വാസവും സ്നേഹവും വേർതിരിക്കാൻ പറ്റാത്ത ഒരു പ്രവർത്തിയായി ആ നൽകൽ മാറുന്നു. ശരിയാണ്, അവളുടെ മടിശ്ശീലയിലേക്ക് ഒന്നും തിരിച്ചു വീഴുന്നില്ല. പക്ഷേ ധനവാന്മാർക്ക് ലഭിക്കാത്ത എന്തോ അവളുടെ ഉള്ളിൽ നിറഞ്ഞു തുളുമ്പുന്നുണ്ട്. അതു വരികൾക്കിടയിലൂടെ സുവിശേഷം നമ്മളോട് പറയുന്നുണ്ട്.

ആകുലതയുടെ ഒരു തരി പോലും ഇല്ലാതെ ഔദാര്യത്തിന്റെ നിറകുടമായ ഈ ദരിദ്ര വിധവ വയലിലെ ലില്ലികളെ പോലെയും ആകാശത്തിലെ കിളികളെ പോലെയും ആത്മവിശ്വാസത്തിന്റെയും ദൈവപരിപാലനയുടെയും പ്രതീകമാണ്. മതവും ആത്മീയതയും ചിലരുടെ ആർത്തിയുടെയും  അത്യാഗ്രഹത്തിന്റെയും സഫലീകരണ ഇടമായി മാറുമ്പോൾ, ഒരു മുതലാളിത്ത വ്യവസ്ഥിതി എന്നപോലെ ദരിദ്രരെ അത് ആകപ്പാടെ വിഴുങ്ങുമ്പോൾ, യേശു ചൂണ്ടിക്കാണിക്കുന്ന “വിധവയുടെ കാണിക്ക” സുവിശേഷം വിഭാവനം ചെയ്യുന്ന ആത്മീയതയുടെ നേർചിത്രമാണ്. ആത്മനേട്ടം പ്രതീക്ഷിക്കാതെയുള്ള നൽകലാകണം മതവും ആത്മീയതയും, വിഴുങ്ങലാകരുത്.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

6 hours ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

4 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

4 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago