Categories: Sunday Homilies

യേശു ഇല്ലാത്ത ജീവിതവും, യേശുവിനോടൊപ്പമുള്ള ജീവിതവും എന്താണ് വ്യത്യാസം?

യേശു പത്രോസിനോടും, മറ്റ് ശിഷ്യന്മാരോടും, നമ്മോടും പറയുന്നു "എന്നെ അനുഗമിക്കുക"

പെസഹാ കാലം മൂന്നാം ഞായർ

ഒന്നാം വായന: അപ്പോ.പ്രവർ. 5:27-32,40-41
രണ്ടാം വായന: വെളിപാട് 5:11-14
സുവിശേഷം : വി. യോഹന്നാൻ 21:1-19

ദിവ്യബലിക്ക് ആമുഖം

യേശുവിന്റെ നാമത്തെപ്രതി അപമാനം സഹിക്കാൻ യോഗ്യത ലഭിച്ചതിൽ സന്തോഷിക്കുന്ന അപ്പൊസ്തലൻമാരെ ഇന്നത്തെ ഒന്നാം വായനയിൽ നാം കാണുന്നു. സുവിശേഷത്തിലാകട്ടെ പഴയ തൊഴിലിലേയ്ക്ക് മടങ്ങിയ ശിഷ്യന്മാർക്ക് ഉത്ഥിതനായ ക്രിസ്തു പ്രത്യക്ഷപ്പെട്ട് അവരെ ശക്തിപ്പെടുത്തുകയും വിശുദ്ധ പത്രോസിന് സഭയെ നയിക്കുവാനുള്ള ദൗത്യം ഭരമേല്പിക്കുകയും ചെയ്യുന്നു. അപ്പോസ്തലൻമാരുടെ തീക്ഷ്ണത നമുക്ക് ലഭിക്കാനായും, ഉത്ഥിതനായ ക്രിസ്തുവിന്റെ സാമീപ്യം അനുഭവിക്കാനുമായി തിരുവചനം ശ്രവിച്ച് ദിവ്യബലി അർപ്പിക്കുവാൻ നമുക്ക് ഒരുങ്ങാം.

വചനപ്രഘോഷണകർമ്മം

യേശുവിൽ സ്നേഹംനിറഞ്ഞ സഹോദരി സഹോദരന്മാരെ,

അത്ഭുതകരമായ മീൻപിടിത്തം, യേശുവിനോടൊപ്പമുള്ള പ്രഭാതഭക്ഷണം, വിശുദ്ധ പത്രോസ് ശ്ലീഹായുടെ ദൗത്യം ഏറ്റെടുക്കൽ, യേശുവിനെ അനുഗമിക്കുവാനുള്ള ആഹ്വാനം തുടങ്ങി ഉത്ഥാനത്തിന് ശേഷമുള്ള സുപ്രധാന സംഭവങ്ങൾ നിറഞ്ഞതാണ് ഇന്നത്തെ സുവിശേഷം. തിരുവചനത്താൽ നമ്മുടെ ജീവിതവും പ്രകാശിപ്പിക്കാനായി വചനത്തെ നമുക്ക് വിചിന്തന വിധേയമാക്കാം.

യേശു ഇല്ലാത്ത ജീവിതവും, യേശുവിനോടൊപ്പമുള്ള ജീവിതവും എന്താണ് വ്യത്യാസം?

ഇത്രയും കാലം യേശുവിന്റെ അത്ഭുതങ്ങൾ കാണുകയും, അവനെ അനുഭവിച്ചറിയുകയും, യേശുവിന്റെ വചനങ്ങൾ കേൾക്കുകയും ചെയ്ത ശിഷ്യന്മാർ ഇന്നിതാ യേശുവിന്റെ സാന്നിധ്യമില്ലാതെ ജീവിക്കാൻ ശ്രമിക്കുന്നു. സുവിശേഷകൻ 7 ശിഷ്യന്മാരെ ഇവിടെ എടുത്തു പറയുന്നു. ഏഴ് എന്നത് ബൈബിളിൽ പൂർണ്ണതയുടെ സംഖ്യയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. അതായത്, ശിഷ്യന്മാരെ മാത്രമല്ല നമ്മെ എല്ലാവരെയും ആണ് ഉദ്ദേശിക്കുന്നത് എന്നർത്ഥം. യേശുവില്ലാത്ത ശിഷ്യന്മാർ അവരുടെ പഴയ ഉപജീവന മാർഗത്തിലേക്ക് തിരിയുകയാണ്. പത്രോസ് താൻ മീൻപിടിക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ, മറ്റുള്ളവരും അതിന് താല്പര്യം കാണിക്കുന്നു. യേശുവില്ലാത്ത ജീവിതം പുരോഗമനപരം അല്ല. അത് പഴയത്തിലേക്കുള്ള തിരിച്ചു പോക്കാണ്. പ്രത്യേകിച്ച് ചില ദുശീലങ്ങളുടെ കാര്യത്തിൽ, നമ്മുടെ ഏറ്റവും വലിയ പ്രലോഭനവും പഴയ ദുശീലങ്ങളിലേയ്ക്കും സ്വഭാവങ്ങളിലേതിക്കും ഉള്ള തിരികെ പോക്കലാണ്.

ശിഷ്യന്മാർ രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല. തിബേരിയാസ് കടൽത്തീരം അവർക്ക് തഴക്കവും പഴക്കവുമുള്ള മത്സ്യബന്ധന മേഖലയാണ്. അവരേപ്പോലെ അനുഭവസമ്പന്നരായ മുക്കുവർക്ക് മത്സ്യത്തിന്റെ സാധ്യതകളെ കൃത്യമായി അറിയാം. എന്നിട്ടുപോലും അവരുടെ രാത്രി മുഴുവനുമുള്ള അധ്വാനം വ്യർഥമായി. തത്തുല്യമായ ജീവിത അനുഭവങ്ങളിലൂടെ കടന്നുപോകുന്ന എത്രയോ പേരുണ്ട്. യേശു ഇല്ലാത്ത അവസ്ഥയിൽ രാപ്പകലോളം അധ്വാനിക്കുകയും, എന്നാൽ ജീവിതത്തിൽ ഒന്നും നേടാൻ ആകാത്തവർ, യേശുവിനെ അസാന്നിധ്യം ശക്തമായി പ്രകടമാകുന്ന ജീവിതങ്ങൾ.

അവരുടെ ഇടയിലേക്ക് ഉത്ഥിതനായ യേശു വരുന്നു. അവർക്ക് മത്സ്യങ്ങൾ ഒന്നും കിട്ടിയില്ലെന്ന് മനസ്സിലാക്കി അവൻ അവർക്ക് കൃത്യമായ മാർഗനിർദേശം നൽകുന്നു: “വെള്ളത്തിന്റെ വലതുവശത്ത് വലയിറക്കുക അപ്പോൾ നിങ്ങൾക്ക് കിട്ടും”. അവർ അവനെ അനുസരിക്കുന്നു. രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടാത്ത അവരുടെ വല, അവർ ഒട്ടും പ്രതീക്ഷിക്കാത്ത മത്സ്യ കൊയ്ത്ത് നടത്തുന്നു.

എന്താണ് ഇതിന്റെ അർത്ഥം? ഉത്ഥിതനായ യേശുവിന്റെ വാക്കുകളോടുള്ള അനുസരണം, “വലതുവശത്ത് വല ഇറക്കുക” എന്നുള്ള യേശുവിന്റെ വാക്കുകൾക്ക് അനുസൃതമായി, ശരിയായ രീതിയിൽ, ശരിയായ തീരുമാനങ്ങൾ എടുക്കുമ്പോൾ നമ്മുടെ തീരുമാനങ്ങളും ഫലമണിയും.

വിശുദ്ധ പത്രോസ് അപ്പോസ്തലൻ

ഇന്നത്തെ സുവിശേഷത്തിൽ യേശുവിനോടൊപ്പം നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് വിശുദ്ധ പത്രോസ്. വെള്ളത്തിൽ വച്ച് തന്നെ അത് കർത്താവാണ് എന്ന് കേട്ടപ്പോൾ നഗ്നനായിരുന്നു പത്രോസ് പുറം കുപ്പായം എടുത്തു ധരിച്ചു കടലിലേക്ക് ചാടി. യേശുവിന്റെ മരണത്തിന് മുമ്പുള്ള വിചാരണവേളയിൽ, യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസിന് അവനെ അഭിമുഖീകരിക്കുവാൻ പ്രയാസം ആയിരുന്നിരിക്കണം. തെറ്റ് ചെയ്തവന് ദൈവത്തെ അഭിമുഖീകരിക്കുമ്പോൾ ഉള്ള കുറ്റബോധത്തിന്റെ “നഗ്നത” ഉല്പത്തി പുസ്തകത്തിൽ നാം കാണുന്നു. അതുകൊണ്ടുതന്നെ ചില ബൈബിൾ പണ്ഡിതന്മാർ പത്രോസിന്റെ പ്രവർത്തിയെ ഉല്പത്തി പുസ്തകത്തിൽ ദൈവകല്പന ലംഘിച്ച് തങ്ങൾ നഗ്നനാണെന്ന് തിരിച്ചറിഞ്ഞ ആദത്തിന്റെയും ഹവ്വയുടെയും പ്രവൃത്തിയോട് താരതമ്യം ചെയ്യാറുണ്ട് (ഉല്പത്തി 3:7).

എന്നാൽ പത്രോസിനെ മനസ്സിലാക്കിയ യേശു മൂന്നു പ്രാവശ്യം അവൻ തള്ളി പറഞ്ഞതിന് തുല്യമായ രീതിയിൽ “യോഹന്നാന്റെ പുത്രനായ ശിമയോനെ നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ” എന്ന് മൂന്ന് പ്രാവശ്യം ചോദിക്കുന്നു. മൂന്നു പ്രാവശ്യവും പത്രോസ് ശ്ലീഹാ “ഉവ്വ് കർത്താവേ ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നു നീ അറിയുന്നുവല്ലോ” എന്ന് മറുപടി പറയുന്നു. നീ എന്നെ സ്നേഹിക്കുന്നുവോ എന്ന ചോദ്യവും അതിനുള്ള ഉത്തരവും, ജീവിതത്തിലെ തന്നെ ഏറ്റവും പ്രയാസമേറിയ ചോദ്യോത്തരങ്ങൾ ആണ്. മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞതിന് പകരമായി മൂന്ന് പ്രാവശ്യവും വിശുദ്ധ പത്രോസ് തന്റെ സ്നേഹം ഏറ്റുപറയുന്നു. യേശു അവന് സഭയെ നയിക്കുവാൻ ഉള്ള അധികാരം നൽകുന്നു.

വിശുദ്ധ പത്രോസിന്റെ ജീവിതത്തിൽ നിന്ന് യേശുവിന് നമ്മോടുള്ള ഉള്ള മനോഭാവം നമുക്ക് മനസ്സിലാക്കാം. നാം അവനെ തള്ളി പറഞ്ഞാലും വീണ്ടും അവനോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നു. നമ്മുടെ ഒരു തെറ്റ് കൊണ്ട് നമ്മെ നിശിതമായി വിമർശിച്ച് എന്നെന്നേക്കുമായി തള്ളിക്കളയുന്നവനല്ല നമ്മുടെ കർത്താവ്.

സഭയിലെ അധികാരത്തിന്റെ അടിസ്ഥാനം യേശുവിനോടുള്ള സ്നേഹം

ഓരോ പ്രാവശ്യവും യേശുവിനെ സ്നേഹിക്കുന്നു എന്ന് പറയുമ്പോഴും സഭയുടെ തലവനായി യേശു പത്രോസിനെ ഉയർത്തുന്നു. തീർച്ചയായും പത്രോസിനെ പിൻഗാമികളായി മാർപാപ്പമാർ സഭയെ നയിക്കുന്നതും ഈ തിരുവചനത്തിൽ അടിസ്ഥാനത്തിലാണ്. സഭയിലെ അധികാരത്തിന് അടിസ്ഥാനം യേശുവിനോടുള്ള സ്നേഹം ആണ്. അതുകൊണ്ടാണ് യേശു മൂന്നു പ്രാവശ്യവും “നീ എന്നെ സ്നേഹിക്കുന്നുവോ?” എന്ന് പത്രോസിനോട് ചോദിക്കുന്നത്. എന്നാൽ മറ്റൊരർത്ഥത്തിൽ സഭയിലെ മെത്രാന്മാരും വൈദികരും സന്യസ്തരും ഉൾപ്പെടുന്ന എല്ലാ അധികാരങ്ങളുടെയും പദവികളുടെയും സേവനങ്ങളുടെയും അടിസ്ഥാനം യേശുവിനോടുള്ള സ്നേഹം തന്നെയാണ്. അൾത്താര ശുശ്രൂഷകരുടെ ചെറിയ നേതാവ് മുതൽ, കൗൺസിൽ സെക്രട്ടറി വരെയുള്ള ഇടവകയിലെ എല്ലാ അധികാരങ്ങളുടെയും പദവികളുടെയും സേവനങ്ങളുടെയും അടിസ്ഥാനം യേശുവിനോടുള്ള സ്നേഹമാണ്. ഇടവകയിലെ നമ്മുടെ പങ്കാളിത്തവും വിശ്വാസജീവിതവും യേശുവിനെ അനുഗമിക്കാനാണ്. അതുകൊണ്ടാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഏറ്റവും അവസാനമായി യേശു പത്രോസിനോടും, മറ്റ് ശിഷ്യന്മാരോടും, നമ്മോടും പറയുന്നത് “എന്നെ അനുഗമിക്കുക”.

ആമേൻ

vox_editor

Recent Posts

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

1 week ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

3 weeks ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

1 month ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

1 month ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 month ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

2 months ago