
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ
ഒരു ധനികന്റെ കൃഷിസ്ഥലം സമൃദ്ധമായ വിളവു നൽകി. അവൻ ഇങ്ങനെ ചിന്തിച്ചു: “ഞാനെന്തു ചെയ്യും ഇത് ഒത്തിരി ഉണ്ടല്ലോ? എന്റെ അറപ്പുരകൾ പൊളിച്ചു, കൂടുതൽ വലിയവ പണിയും; അതിൽ എൻറെ ധാന്യവും വിഭവങ്ങളും സംഭരിക്കും”. വിശുദ്ധ ബേസിൽ ചോദിക്കുന്നുണ്ട്, വീണ്ടും സമൃദ്ധമായ വിളവ് ലഭിക്കുമ്പോൾ വീണ്ടും നീ അറപ്പുരകൾ പൊളിച്ചു വലിയവ പണിയുമോ? അങ്ങനെ നീ വീണ്ടും പൊളിക്കും, വീണ്ടും പണിയും. ഇതിൽ എന്ത് യുക്തിയാണുള്ളത്? ഇങ്ങനെ ചെയ്യുന്നതിലൂടെ എന്തു ഗുണമാണുള്ളത്. നിനക്ക് ധാന്യങ്ങളാണ് വേണമെങ്കിൽ അവകൾ ദരിദ്രരുടെ ഭവനങ്ങളിലുമുണ്ട്, അതും നീ കവർന്നെടുക്കുമോ?
ഉപമയിലെ ധനികനെ ശ്രദ്ധിക്കുക. അവൻ ‘ഞാൻ’ എന്ന പദവും ‘എന്റെ’ എന്ന വിശേഷണവുമാണ് കൂടുതൽ ഉപയോഗിക്കുന്നത്. അവന്റെ ചക്രവാളത്തിലേക്ക് മറ്റുള്ളവർക്ക് പ്രവേശനമില്ല. ഒരു തുറവിയോ മനസ്സാക്ഷിക്കുത്തോ ഒന്നുമില്ലാത്ത ഒരു മനുഷ്യൻ. ഔദാര്യതയുടെ കുറവു മാത്രമല്ല, ബന്ധങ്ങൾ പോലും അവനില്ല. അവന്റേത് ഒരു ജീവിതമല്ല. അവൻ ഭോഷൻ തന്നെയാണ്. ദൈവം അറിഞ്ഞു കൊണ്ട് തന്നെയാണ് അവനെ ഭോഷാ എന്ന് വിളിക്കുന്നത്.
ഈ ഉപമയിലൂടെ മരണം എന്ന യാഥാർത്ഥ്യത്തെ മുന്നിൽ കാണിച്ചു ഭൂമിയിലെ വൈപുല്യങ്ങളെ പുച്ഛിച്ചു തള്ളുകയോ പേടിപ്പിക്കുകയോ അല്ല യേശു. ഈ ജീവിതയാത്രയിലെ നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങളോട് സുവിശേഷങ്ങൾ ഒരിക്കലും ശണ്ഠ കൂടുന്നില്ല. ലോകത്തിൻറെ നന്മകളുടെ മുൻപിൽ സങ്കടങ്ങളുടെ മൂടുപടം വിരിക്കുന്നവനല്ല യേശു. ജീവിതത്തിൻറെ നൈസർഗികമായ സന്തോഷത്തെയും സ്നേഹത്തെയും നിരാകരിക്കുന്നവനല്ല അവൻ. നമ്മൾ സ്വരൂപിക്കുന്ന അപ്പം മോശമാണെന്നോ സുഖപ്രദമായ ജീവിതം പാടില്ലെന്നോ അവൻ ഒരിക്കലും പറഞ്ഞിട്ടില്ല. അപ്പോഴും അവൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട്, അപ്പം കൊണ്ടു മാത്രം ഒരുവൻ ജീവിക്കുന്നില്ല. അതായത് അപ്പത്തിലോ ക്ഷേമകരമായ ജീവിതത്തിലോ സമ്പാദ്യത്തിലോ മാത്രം ജീവിതം ഒതുങ്ങുകയാണെങ്കിൽ ആ ജീവിതം ചത്തതിനൊത്ത ജീവിതമായിരിക്കും എന്നും അവിടെ അർത്ഥമുണ്ട്. നിൻറെ ജീവിതം ആശ്രയിച്ചിരിക്കുന്നത് നിൻറെ സ്വത്തിലോ സമ്പാദ്യത്തിലോ ഒന്നുമല്ല; നീ എന്ത് പങ്കുവയ്ക്കുന്നു എന്നതിലാണ്. പങ്കുവയ്ക്കുന്ന ജീവിതമാണ് ജീവിക്കുന്ന ജീവിതം. സ്വരൂപിക്കുന്നതിലൂടെ ആർക്കും ധനികനാകാൻ സാധിക്കില്ല. അതിനു പങ്കുവയ്ക്കണം. ഓർക്കുക, അവസാനം കൊടുത്തതിന്റെ കണക്കുകൾ മാത്രമേ എണ്ണപ്പെടുകയുള്ളൂ. സ്വരൂപിച്ചതിൻറെ കണക്കുകൾ ഒരു സ്ഥലത്തും രേഖപ്പെടുത്തുന്നില്ല.
ആ ധനികൻ തന്റെ ചുറ്റിനും നിർമ്മിച്ചു കൊണ്ടിരിക്കുന്നത് ഒരു മരുഭൂമിയാണ്. നിറഞ്ഞു കവിയുന്ന ആ അറപ്പുരയിൽ അവൻ ഏകനാണ്. അവൻറെ ഭവനത്തിലെ ആരെക്കുറിച്ചും ഉപമയിൽ ഒന്നും തന്നെ പറയുന്നില്ല. വാതിലിൽ മുട്ടുന്ന ഒരു ദരിദ്രനോ അവനോടൊപ്പം വിളവുകളെ ശേഖരിക്കുന്ന സേവകരോ ഒന്നും തന്നെ ഉപമയിൽ പ്രത്യക്ഷപ്പെടുന്നില്ല. നിറഞ്ഞു കവിയുന്ന ധാന്യങ്ങളുടെ മുമ്പിൽ മനുഷ്യൻ ഒന്നുമല്ലാതായി മാറുന്നു. ഇതു തന്നെയാണ് ഇന്നത്തെയും യാഥാർത്ഥ്യം.
എപ്പോഴാണ് യേശു ഈ ഉപമ പറയുന്നത്? ഒരുവൻ തൻറെ കുടുംബസ്വത്ത് ഭാഗം വെക്കുന്നതിന് വക്കാലത്തുമായി യേശുവിന്റെ അടുത്ത വരുമ്പോഴാണ്. സ്വത്തുക്കൾ കിട്ടുന്നതിലൂടെ ജീവിതം സന്തോഷപ്രദമാകും എന്ന വിചാരത്തിലാണ് അവൻ ചോദ്യങ്ങളുമായി വരുന്നത്. അവൻ സഹോദരനു മുകളിൽ സ്വത്തിനാണ് പ്രാധാന്യം കൊടുത്തത്. പക്ഷേ യേശു നൽകുന്ന ഉത്തരം ആഗോളതലത്തിൽ തന്നെ വിചിന്തനം ചെയ്യേണ്ട കാര്യമാണ്. സഹജരെ അവഗണിച്ചുകൊണ്ടുള്ള സ്വരൂപണത്തിൽ എന്ത് നേട്ടമാണുള്ളത്? അതുപോലെ സമ്പത്തിന്റെ മാഹാത്മ്യം അടങ്ങിയിരിക്കുന്നത് അത് ഒറ്റയ്ക്ക് അനുഭവിക്കുന്നതില്ലല്ല, പങ്കുവയ്ക്കുമ്പോഴാണ്.
നിനക്ക് ജീവിതത്തെ പൂർണ്ണമായി ആസ്വദിക്കണമെന്നുണ്ടോ? എങ്കിൽ അതിനെ ചന്ത സ്ഥലങ്ങളിൽ തിരയരുത്. സ്വരൂപിക്കുന്ന ഒന്നും നിനക്ക് സൂക്ഷിക്കാൻ സാധിക്കുകയില്ല. ഓർക്കുക, എല്ലാത്തിനും ഒരു അടിത്തട്ടുണ്ട്. ചന്തയിൽ നിന്നും സ്വരൂപിക്കുന്ന സാധനങ്ങളുടെ അടിത്തട്ട് എപ്പോഴും ശൂന്യമായിരിക്കും. ജീവിതത്തിന്റെ പൂർണത വ്യക്തികളിൽ തിരയുക. അവരാകട്ടെ നിന്റെ സമ്പത്ത്. അങ്ങനെ വ്യക്തികളിലൂടെ ദൈവം എന്ന നിധിയെ നിനക്ക് സ്വന്തമാക്കാൻ സാധിക്കും.
മനുഷ്യരെയോ ദൈവത്തെയോ മാറ്റിനിർത്തി സ്വരൂപിക്കുന്നവർ മരണത്തിലേക്ക് നടന്നു നീങ്ങുന്നവരാണ്. അവരെയാണ് യേശു ഭോഷൻ എന്ന് വിളിക്കുന്നത്. ദൈവത്തിന്റെ മുൻപിലെ ധനവാന്മാർ നന്മകൾ സ്വരൂപിക്കുന്നവരാണ്. അവർ നല്ല ബന്ധങ്ങളുടെ അറപ്പുരകൾ പണിയും. പങ്കുവയ്ക്കലിലൂടെ ഹൃദയങ്ങൾ സ്വന്തമാക്കും. അങ്ങനെ അവർ മരണമില്ലാത്ത ജീവിതത്തിന്റെ ഉടമകളായി മാറും
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.