Categories: Kerala

എന്താണ് ‘തിരുവനന്തപുരം അതിരൂപതയിലെ പരമ്പരാഗതമായ തൂമ്പാവ് പ്രദക്ഷിണം’?

എന്താണ് 'തിരുവനന്തപുരം അതിരൂപതയിലെ പരമ്പരാഗതമായ തൂമ്പാവ് പ്രദക്ഷിണം'?

ക്രിസ്തുവിന്റെ നിഷ്‌ചേഷ്ടമായ ശരീരം തോളിലേറ്റിയുള്ള തൂമ്പാവ് പ്രദക്ഷിണം നമ്മുടെ ഇടവകകളിലൊക്കെ വർഷാവർഷങ്ങളിലായി തുടരുന്ന ഒരു ഭക്താഭ്യാസമാണല്ലോ. ആദിമ ക്രൈസ്തരോ, ആഗോള കത്തോലിക്കാ സഭയിലുടനീളമോ ഇത് ആരിക്കപ്പെടുന്നില്ലെങ്കിലും
പോർട്ടുഗീസ്, ഇറ്റാലിയൻ, സ്പാനിഷ് എന്നീ സ്ഥലങ്ങളിലാണ് വിശുദ്ധവാരത്തെ കുറിച്ച് അൽമായർ കൂടുതൽ
ശരിയായി മനസ്സിലാക്കത്തക്ക വിധം ഇത്തരം പ്രദക്ഷിണങ്ങൾ രൂപം കൊണ്ടതും വ്യാപകമായി പ്രചരിച്ചതും.

മധ്യകാലഘട്ടം മുതൽ ക്രിസ്തുവിന്റെയും മാതാവിന്റെയും പീഢാസഹന സമയത്തെ രംഗങ്ങളുടെ പുന:രവതരണവും, ചിത്രീകരണങ്ങളും രൂപങ്ങളുടെ പ്രദക്ഷിണവുമെല്ലാം വിവിധ സ്ഥലങ്ങളിലൂടെ കടന്നു പോയിരുന്നു. അതു തന്നെയാണ് കുരിശിന്റെ വഴി എന്ന ധ്യാനാത്മകമായ പീഢാസഹനാനുസ്മരണത്തിന്റെയും തുടക്കം. അത്തരം പാരമ്പര്യങ്ങളിൽ നിന്നാണ് പോർച്ചുഗീസ് സ്വാധീനമുള്ള കേരളത്തിലെ ലത്തീൻ കത്തോലിക്കാ രൂപതകളിലും, പ്രത്യേകിച്ച് തീരദേശ രൂപതകളിലുമുള്ള ‘തൂമ്പാവ് പ്രദക്ഷിണം’ രൂപംകൊണ്ടത്.

ഇറ്റലിയിലെ നാപ്പൊളിയിലും, സൊറേന്റോയിലുമൊക്കെ ആർച്ച്ബിഷപ്പിന്റെ നേതൃത്വത്തിൽ വളരെ ഭക്തിസാന്ദ്രമായും, ദേശത്തെ അധികാരികളുടെ അകമ്പടിയോടും കൂടെയാണ് തൂമ്പാവ് പ്രദക്ഷിണങ്ങൾ നടത്തുക. അതു കാണാനായി ലക്ഷക്കണക്കിന് ജനമാണ് അവിടെ ഒരുമിച്ച് കൂടുക. തിരുവനന്തപുരം രൂപതയിലെ കരിങ്കുളം, പുല്ലുവിള പള്ളികളും ഈ പാരമ്പര്യം പണ്ടു മുതലേ നിലനിന്നിരുന്ന പ്രസിദ്ധമായ ഇടവകകളാണ്. ഇത്തരം പാരമ്പര്യങ്ങളിൽ എല്ലാം തന്നെ പ്രദക്ഷിണ സമയത്ത് ഭക്തജനങ്ങൾ പൂർണ്ണ നിശ്ശബ്ദരായി മരമണി മുഴക്കിയോ, പ്രാർത്ഥനാപൂർവ്വമോ, പുത്തൻപാനയോ, തമിഴ് ചിന്ത് പാട്ടുകളോ, പ്രത്യേകം ചിട്ടപ്പെടുത്തിയ വിലാപഗാനങ്ങളാലപിച്ചോ ആണ് പ്രദക്ഷിണത്തിൽ പങ്കുചേരുന്നത്.

തൂമ്പാവ് പ്രദക്ഷിണത്തിന്റെ സുവിശേഷാടിസ്ഥാനമെന്നത് ലൂക്കായുടെ സുവിശേഷം 23-ാം അദ്ധ്യായമാണ്. അരിമത്തിയാക്കാരൻ ജോസഫ് യേശുവിന്റെ ശരീരം ചോദിച്ചു. അവർ അതു താഴെയിറക്കി ഒരു തുണിയിൽ പൊതിഞ്ഞ് പാറയിൽ വെട്ടിയുണ്ടാക്കിയതും ആരെയും അതുവരെ സംസ്‌ക്കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയിൽ വച്ചു (ലൂക്ക 23:50-53). യേശുവിന്റെ സുഹൃത്തുക്കളും ജോസഫും ചേർന്ന് കുരിശിൽ നിന്നിറക്കി കല്ലറയിലേയ്ക്ക് കൊണ്ടുപോകുന്ന ഈ ഏക വചന ഭാഗമാണ് തൂമ്പാവ് പ്രദക്ഷണത്തിന്റെ വചനാടിസ്ഥാനം. അപ്പോക്രിഫൽ ഗ്രന്ഥങ്ങളും, ആൻ കാതറിൻ എമിറിച്ചിന്റെ ക്രിസ്തുവിന്റെ പീഢാനുഭവഗ്രന്ഥങ്ങൾ തുടങ്ങിയ ദർശന ഗ്രന്ഥങ്ങളും ഇത്തരം പാരമ്പര്യങ്ങൾക്ക് അടിസ്ഥാനമായിത്തീർന്നിട്ടുണ്ട്.

പക്ഷെ ഇന്നും നമ്മുടെ ഇടവകകളിൽ തടസ്സമില്ലാതെ തുടർന്നു പോകുന്ന പാരമ്പര്യമാണ് തൂമ്പാവ് പ്രദക്ഷിണം. ചിലയിടങ്ങളിൽ ക്രിസ്തുവിന്റെ രൂപത്തിൽ നൂറു റാത്തലോളം സുഗന്ധക്കൂട്ട് പൂശിയതിന്റെ ഓർമ്മയ്ക്കായി മണമുള്ള വെറ്റിലയും, കൊളുന്തം, മുല്ലപ്പൂവും, പഴങ്ങളും ശവമഞ്ചത്തിൽ വയ്ക്കുന്ന പതിവുണ്ട്.

ആരാധനാക്രമത്തിന്റെ വത്തിക്കാൻ തിരുസംഘം പുറത്തിറക്കിയ പാസക്കാലിസ് സൊളെമ്‌നിത്താത്തിസ് എന്ന ഈസ്റ്റർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട രേഖയിൽ പറയുന്നത് കുരിശിന്റെ വഴി, പീഢാനുഭവത്തിന്റെ പ്രദക്ഷിണം, മാതാവിന്റെ വ്യാകുലങ്ങളുടെ സ്മരണ, തുടങ്ങിയവ മറ്റു അജപാലനപരമായ കാരണങ്ങളില്ലെങ്കിൽ അവഗണിക്കാനാവാത്തവയാണ് എന്നാണ് (നമ്പർ 72). അന്നുപയോഗിക്കുന്ന പാഠഭാഗങ്ങൾ, ഗാനങ്ങൾ എന്നിവ അന്നത്തെ ആരാധനാക്രമത്തിന്റെ ആത്മാവുമായി ചേർന്നു പോകുന്നതാകണം. ‘പാസ്‌ക് ആചരണ’ത്തിന്റെ സമയം പള്ളികളിലെ ആരാധനാക്രമത്തിന്റെ പ്രാധാന്യം തുറന്നുകാട്ടുന്ന തരത്തിലായിരിക്കണം (നമ്പർ 72).

പൊതുജനങ്ങളുടെ ഭക്താഭ്യാസങ്ങളെ സംബന്ധിച്ച് ആരാധനാക്രമത്തിന്റെ വത്തിക്കാൻ തിരുസംഘം 2001-ൽ പുറത്തിറക്കിയ ഡയറക്ടറി ദു:ഖവെള്ളിയാഴ്ച ദിവസത്തെ ഇത്തരം ആചരണങ്ങളെ സംബന്ധിച്ച് പറയുന്നതിപ്രകാരമാണ്; സഭ ക്രിസ്തുവിന്റെ രക്ഷാകരമായ മരണം ആചരിക്കുന്ന ദിവസമാണ് ദുഖവെള്ളി. അവൾ ക്രിസ്തുവിന്റെ പീഢാസഹനങ്ങളും മരണവും അന്നേ ദിവസം മധ്യാഹ്നത്തിലെ ആരാധനാക്രമത്തിലൂടെ ധ്യാനിക്കുന്നു. സഭ അതിലൂടെ ലോകത്തിന്റെ രക്ഷയ്ക്കായി പ്രാർത്ഥിക്കുന്നു, കുരിശാരാധന നടത്തുന്നു. ക്രിസ്തുവിന്റെ തുറക്കപ്പെട്ട പാർശ്വത്തിൽ നിന്നുള്ള അവളുടെ ജനനത്തെ അനുസ്മരിക്കുന്നു. കുരിശിന്റെ വഴി, പീഡാസഹനപ്രദക്ഷിണം തുടങ്ങിയ ഭക്ത്യാഭ്യാസങ്ങളും അവയുടെ വിവിധ രൂപങ്ങളും പ്രാധാന്യമുള്ളവ തന്നെയാണ്. പക്ഷേ ദു:ഖവെള്ളിയാഴ്ചയിലെ ഇത്തരം വിവിധ സമയത്തും, വിവിധതരത്തിലുമുള്ള സാധാരണ ജനങ്ങളുടെ ഭക്താഭ്യാസങ്ങൾ സഭയുടെ ആരാധനാക്രമത്തിന് ഒരിക്കലും പകരമാവുകയില്ല എന്നും, ദു:ഖവെള്ളിയാഴ്ചയിലെ അജപാലന ശുശ്രൂഷയിൽ പ്രാഥമിക ശ്രദ്ധയും പരമമായ പ്രാധാന്യവും പള്ളിയിലെ അന്നത്തെ ആരാധനാക്രമത്തിനു നൽകാൻ വിശ്വാസികളെ ഉത്ബുദ്ധരാക്കണമെന്നും ഈ രേഖ പറഞ്ഞുവയ്ക്കുന്നു. അതുകൊണ്ട്, ഒരിക്കലും ഭക്താഭ്യാസങ്ങൾ ആരാധനാക്രമത്തോട് കൂട്ടിക്കുഴച്ച് പുതിയ ആരാധനാ രൂപങ്ങളുണ്ടാക്കരുതെന്നും പറയുന്നു (നമ്പർ143).

യഥാർത്ഥ അരൂപിയോടെ ആചരിച്ചാൽ പോർച്ചുഗീസ് പാരമ്പര്യത്തിന്റെ ഭാഗമായി കടന്നു വന്ന തൂമ്പാവ് പ്രദക്ഷിണം വിശ്വാസപ്രബോധനത്തിലും പീഢാസഹനങ്ങളുടെ ആത്മീയത പങ്കുവയ്ക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു എന്നതിൽ സംശയമില്ല. അതിനുദാഹരണമാണല്ലോ നമ്മുടെ തൂമ്പാവ് പ്രദക്ഷിണങ്ങൾ.

തയ്യാറാക്കിയത്: മീഡീയാ കമ്മീഷൻ,
തിരുവനന്തപുരം ലത്തീൻ അതിരൂപത.

vox_editor

Recent Posts

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

7 days ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

1 month ago