വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഏതദ്ദേശീയ മെത്രാപ്പോലീത്തയായിരുന്ന ഡോ.ജോസഫ് അട്ടിപ്പേറ്റി ദൈവദാസ പദവിയിലേയ്ക്ക്
വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഏതദ്ദേശീയ മെത്രാപ്പോലീത്തയായിരുന്ന ഡോ.ജോസഫ് അട്ടിപ്പേറ്റി ദൈവദാസ പദവിയിലേയ്ക്ക്

സ്വന്തം ലേഖകന്‍
വരാപ്പുഴ: വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഏതദ്ദേശീയ മെത്രാപ്പോലീത്തയായിരുന്ന ഡോ.ജോസഫ് അട്ടിപ്പേറ്റിയെ 2020 ജനുവരി 21ന് ദൈവദാസനായി പ്രഖ്യാപിക്കും. ആർച്ച് ബിഷപ്പ് ഡോ.ജോസഫ് അട്ടിപ്പേറ്റിയുടെ ഭൗതികദേഹം അടക്കം ചെയ്തിരിക്കുന്ന എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വൈകിട്ട് 5 മണിക്ക് നടക്കുന്ന കൃതജ്ഞതാദിവ്യബലിയിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിലാണ് പ്രഖ്യാപനം നടത്തുന്നത്.
പിതാവിന്റെ അൻപതാം ചരമവാർഷികം ആഘോഷിക്കുന്ന വേളയിലാണ് വിശുദ്ധപദവിയിലേക്കുള്ള നാമകരണ നടപടികളുടെ ആദ്യഭാഗമായുള്ള ദൈവദാസ പ്രഖ്യാപനം നടത്തുന്നത്. വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ അനുമതിപത്രം ചടങ്ങിൽ വായിക്കും.
കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി വചനപ്രഘോഷണം നടത്തും. കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല, വിജയപുരം ബിഷപ് ഡോ.സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ എന്നിവർ സഹകാർമികരാകും.
ആദ്ധ്യാത്മിക മേഖലക്കൊപ്പം തന്നെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തും നിസ്തുല സംഭാവനകൾ നൽകിയ ഡോ.ജോസഫ് അട്ടിപ്പേറ്റിയാണ് വരാപ്പുഴ അതിരൂപതയുടെ പല സംരംഭങ്ങൾക്കും തുടക്കംകുറിച്ചത്. ദൈവദാസ പ്രഖ്യാപന ചടങ്ങുകളുടെഒരുക്കത്തിനായി വരാപ്പുഴ അതിരൂപത വികാരി ജനറൽമാരായ മോൺ.മാത്യു കല്ലിങ്കൽ, മോൺ.മാത്യു ഇലഞ്ഞിമറ്റം എന്നിവർ ചെയർമാൻമാരും സെന്റ്.ഫ്രാൻസീസ് അസീസി കത്തീഡ്രൽ റെക്ടർ മോൺ.ജോസഫ് പടിയാരംപറമ്പിൽ ജനറൽകൺവീനറുമായി വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. അഡ്വ.ഷെറി ജെ.തോമസാണ് ജോയിന്റ് ജനറൽ കൺവീനർ.