അനിൽ ജോസഫ്
മാറനല്ലൂര്‍: മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തിലാണ് ‘നന്‍മ മരം’ പൂത്തുലയുന്നത്. ആഗമനകാലം തുടങ്ങിയതോടെയാണ് മരത്തിന്‍റെ ശിഖരങ്ങളില്‍ നന്‍മയുടെ പൂക്കള്‍ വിരിഞ്ഞ് തുടങ്ങിയത്.
ക്രിസ്മസ് കാലത്ത് ഓരോ ആഴ്ചയും ചെയ്യുന്ന ‘നന്‍മ പ്രവര്‍ത്തികള്‍’ ശിഖരങ്ങളില്‍ പൂത്തുലയുമ്പോള്‍ പൂക്കളായി വിരിയുന്നത് ഒരു പുതിയ സംസ്ക്കാരം കൂടിയായി.
മതബോധനത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന നന്‍മ മരത്തിന്‍റെ ആശയം ഇടവകയുടെ സഹവികാരി അലക്സച്ചന്‍റേതാണ്. ക്രിസ്മസിന് എന്താണ് വ്യത്യസ്തമായി ചെയ്യുകയെന്ന ചിന്തയാണ് നന്‍മ മരത്തിന് പിന്നില്‍.
ഇടവകയിലെ എല്‍.കെ.ജി. ക്കാരന്‍ മുതല്‍ വയോധികര്‍ വരെ നന്‍മകളെ പൂക്കളായി വിരിയിക്കാന്‍ തുടങ്ങിയതോടെ നന്‍മനിറഞ്ഞ ക്രിസ്മസിന് പടര്‍ന്ന് പന്തലിക്കുകയാണ് ക്രിസ്മസ് കാലത്തെ ‘നന്‍മ മരം’.
മരത്തില്‍ വിരിയിക്കേണ്ട നന്‍മയെക്കിറിച്ച് ചിലര്‍ക്ക് ആശയക്കുഴപ്പമുണ്ടായെങ്കിലും, വീട്ടില്‍ അപ്പനെയും അമ്മയും സഹായിക്കുന്നതു മുതല്‍ ക്രിസ്മസ്കാലത്ത് പ്രകൃതിയെ സംരക്ഷിക്കാന്‍ മരം നട്ടാല്‍പ്പോലും അത് നന്‍മയാണെന്ന് അച്ചന്‍റെ ഉപദേശം. പിന്നെ ആരും മടിച്ചില്ല സാഹായങ്ങളുടെയും സഹായികളുടെയും വലിയ നിര നീളുകയാണ് നല്‍മ മരച്ചുവട്ടില്‍.