Categories: Meditation

Easter_Year B_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാനം മരണത്തിന് എതിരെ നിൽക്കുന്ന നന്മ മാത്രമല്ല, സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ്...

ഈസ്റ്റർ ഞായർ

ഒരു സ്നേഹാന്വേഷണത്തിൽ നിന്നാണ് ഈസ്റ്റർ ദിനം ആരംഭിക്കുന്നത്. പ്രണയ ഹൃദയമുള്ള ഒരുവളുടെ അതിരാവിലെയുള്ള കാതരമായ തേടലിൽ നിന്നും. അവളുടെ പേരാണ് മഗ്ദലേന മറിയം. അതിരാവിലെ അവൾ വീടുവിട്ടു ഇറങ്ങിയിരിക്കുന്നു. ഒന്നുമില്ല അവളുടെ കരങ്ങളിൽ. തീവ്രമായി സ്നേഹിച്ചവനെ ഒരുനോക്ക് കാണുന്നതിനായിരിക്കണം നിദ്രാരഹിതമായ രാത്രി തീരുന്നതിനു മുൻപേ അവൾ കല്ലറയിൽ എത്തിയത്. ഒഴിഞ്ഞ കരങ്ങളുള്ളവരെ ശൂന്യരെന്ന് വിളിക്കരുത്. തീക്ഷണമായ സ്നേഹത്താൽ കത്തി ജ്വലിക്കുന്നവരായിരിക്കാം അവർ. അങ്ങനെയുള്ളവർ മരണത്തിനു മുമ്പിൽ തോൽക്കില്ല. അവർ അവരുടെ പ്രാണേതാക്കളെ മരണത്തിന് വിട്ടുകൊടുക്കുകയുമില്ല. മരണമൊരു ദഹനബലിയായി അവരുടെ പ്രിയരേ ഹവിസ്സായി ഉയർത്തുമ്പോൾ എല്ലാ ബലികളുടെയും ഉടയവനായ ദൈവത്തിന് അവരുടെ സ്നേഹത്തിനു മുമ്പിൽ നിസ്സംഗനായി നിൽക്കാൻ സാധിക്കില്ല. അങ്ങനെ വരുമ്പോൾ കല്ലറയുടെ വാതിലുകൾ തനിയെ തുറക്കപ്പെടും. സ്നേഹം അതിനെ തുറക്കും. അങ്ങനെയാണ് അവൻ്റെ ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടിരിക്കുന്നതായി മഗ്ദലന മറിയം കാണുന്നത്.

ഇരുളിന്റെ ദിനങ്ങൾ അവസാനിച്ചു. ഇനിയുള്ളത് വസന്തമാണ്. ഇന്നത്തെ അരുണോദയം വിശുദ്ധമാണ്. മുകളിൽ നിന്നും പതിയുന്ന പ്രകാശകിരണങ്ങളിൽ ദൈവീക ജീവന്റെ കണികകളുണ്ട്. ഉത്ഥിതന്റെ വെളിച്ചമാണത്. മരണത്തിന്റെ നിഴൽ പതിഞ്ഞ ഇടങ്ങളിലേക്കത് തുളച്ചു കയറും. അങ്ങനെ നിന്റെ കല്ലറയും തുറക്കപ്പെടും. നീയും ആ സ്നേഹത്തിന്റെ ഊഷ്മളത അനുഭവിക്കും.

മരണത്തിന്റെ കണക്കെടുപ്പിൽ നിന്നും ഒരു ശരീരം കാണാനില്ല എന്നതു മാത്രമല്ല അവന്റെ ഉത്ഥാനം മുന്നിലേക്ക് വയ്ക്കുന്ന വിഷയം. ആക്രമിച്ചും ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും സ്നേഹത്തെ കല്ലറയ്ക്കുള്ളിൽ തളയ്ക്കാം എന്ന ഹീന വിചാരങ്ങൾക്കേറ്റ ആഘാതമാണ് നിശബ്ദമായി കുരിശിലേറിയവന്റെ തിരിച്ചു വരവ്. സ്നേഹത്തിനെ ഇരുളിൽ തളയ്ക്കാൻ ആർക്കു സാധിക്കും?

യേശുവിന്റെ ഉത്ഥാനം ചരിത്രത്തിന്റെ ഇടവേളയിലുണ്ടായ ഒറ്റപ്പെട്ട സംഭവമാണെന്നു കരുതുന്നതിനോട് യോജിക്കുന്നില്ല. പൗലോസിന്റെ കാഴ്ചപ്പാടിലൂടെ ഉത്ഥാനത്തെ ദർശിക്കുമ്പോൾ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. നമ്മളെല്ലാവരും ക്രിസ്തുവിന്റെ ശരീരമായി മാറുന്നുണ്ടെങ്കിൽ അവൻ കടന്നുപോയ കാൽവരിയിലെ അവഹേളനവും കുരിശിലെ ശൂന്യവൽക്കരണവും കല്ലറയിലെ ഇരുളും ഉത്ഥാനത്തിന്റെ പ്രകാശവും നമ്മിലും സംഭവിക്കും. മനുഷ്യനെന്ന സാധ്യതയുടെ പൂർണ്ണതയാണ് ക്രിസ്തു. അതുകൊണ്ടുതന്നെ അവനിൽ വസിക്കുന്നവർക്കും അവന്റെ സ്നേഹം അനുഭവിച്ചവർക്കും കുരിശും ഉത്ഥാനവും അന്യമാണെന്ന് വിചാരിക്കരുത്. അവ കൈസ്തവ സ്വത്വത്തോട് ഇഴുകി ചേർന്നിട്ടുണ്ട്.

നൊമ്പരവും നിരാശയും മാത്രമല്ല മരണം നമ്മിലേക്ക് കൊണ്ടുവരിക, അതിലുപരി “കർത്താവേ, നീ എവിടെയാണ്?” എന്ന ചോദ്യവും നമ്മിൽ നിറയ്ക്കും. സ്നേഹം ഒരു അസാന്നിധ്യമായി അനുഭവപ്പെടുമ്പോഴാണ് ഇങ്ങനെയുള്ള ചോദ്യം ഉള്ളിൽ നിറയുന്നത്. അങ്ങനെയുള്ള അനുഭവത്തിലൂടെ കടന്നു പോകുന്ന രണ്ട് സഹോദരിമാരുടെ ചിത്രം യോഹന്നാൻ തന്റെ സുവിശേഷത്തിൽ ചിത്രീകരിക്കുന്നുണ്ട്. മരണത്തിന്റെ മുമ്പിൽ ചോദ്യങ്ങൾ എപ്പോഴും ദൈവത്തിനോടെ ഉണ്ടാകൂ. അങ്ങനെ അവരും ചോദിക്കുന്നുണ്ട് യേശുവിനോട്: “എവിടെയായിരുന്നു നീ?” എല്ലാ ചോദ്യങ്ങൾക്കുമായി അവൻ നൽകുന്ന ഉത്തരമാണ് വിസ്മനീയം: “ഞാനാണ് പുനരുത്ഥാനവും ജീവനും” (യോഹ 11:25). അതെ, ജീവനല്ല പുനരുത്ഥാനമാണ് ആദ്യം. അപ്പോൾ ജീവനോ? അത് നിത്യജീവനാണ്. ഇരുളടഞ്ഞ കല്ലറയിൽ നിന്നും, തിന്മയുടെ വീർപ്പുമുട്ടലിൽ നിന്നും, മങ്ങിയ ജീവിതസാഹചര്യങ്ങളിൽ നിന്നും, കെട്ടുപോയ ഹൃദയസ്പന്ദനങ്ങളിൽ നിന്നും, തണുത്തുറഞ്ഞ ബന്ധങ്ങളിൽ നിന്നും ആദ്യമുണ്ടാക്കുക പുനരുത്ഥാനമാണ്.

അതെ, ആദ്യം നമ്മിൽ സംഭവിക്കേണ്ടത് ഒരു പുനരുത്ഥാനമാണ്. അതിന് ഉത്ഥിതനായവനും ഉത്ഥാനവുമായ യേശു ഉള്ളിലുണ്ടാകണം. യേശുവാണ് ഉള്ളിലെങ്കിൽ സ്നേഹമാണവരുടെ ജീവിതം. ആ ജീവിതത്തെ തോൽപ്പിക്കാൻ മരണത്തിന് സാധിക്കുകയില്ല. കാരണം ആ ജീവിതം നിത്യജീവതമാണ്.

ഉത്ഥാനം മരണത്തിന് എതിരെ നിൽക്കുന്ന നന്മ മാത്രമല്ല. അത് സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ്. ഉത്ഥാനമില്ലായിരുന്നെങ്കിൽ നമ്മുടെ സ്നേഹവും കരുണയും ആർദ്രതയുമെല്ലാം മരണം കൊണ്ടവസാനിക്കുമായിരുന്നു. ഉത്ഥാനമാണ് സ്നേഹത്തിന് നിത്യതയോളം മാനം നൽകുന്നത്. അപ്പോൾ മരണമോ? മരണം സ്നേഹത്തിന്റെ അവസാനത്തെ പടി മാത്രമാണ്. ഉത്ഥാനമാണ് നിത്യതയിലേക്കുള്ള അതിന്റെ ചിറക്.

vox_editor

Recent Posts

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

4 days ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

3 weeks ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

4 weeks ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

4 weeks ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 month ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

1 month ago