Categories: Meditation

Baptism of the Lord_Year C_ആത്മാവും അഗ്നിയും (ലൂക്കാ 3 : 15-16, 21-22)

ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്നവർ അവൻ നൽകുന്ന സ്നാനത്തിലേക്ക് സഹജരെ നയിക്കുന്നവരാണ്...

കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ

“എന്നെക്കാള്‍ ശക്‌തനായ ഒരുവന്‍ വരുന്നു… അവന്‍ പരിശുദ്‌ധാത്മാവിനാലും അഗ്‌നിയാലും നിങ്ങള്‍ക്കു സ്‌നാനം നല്‍കും” (v.16). ഇതാണ് സ്നാപക സാക്ഷ്യത്തിന്റെ കാതൽ. ശക്തമായ വാക്കുകളുള്ളവനാണെങ്കിലും എളിമയുടെ മൂർത്തീഭാവമാണവൻ. വരാനിരിക്കുന്നവന്റെ ചെരുപ്പിന്റെ കെട്ടുകൾ അഴിക്കാൻ പോലും തനിക്ക് യോഗ്യതയില്ല എന്ന് പറയുന്നതിലൂടെ ഒരു അടിമയെക്കാൾ ചെറിയവനാകുകയാണ് ഈ പ്രവാചകൻ. താൻ ആർക്കാണ് സാക്ഷ്യം നൽകുന്നത് ആ സാക്ഷ്യത്തിനു മുകളിൽ സ്വയം അവൻ പ്രതിഷ്ഠിക്കുന്നില്ല. ശക്തനായവന്റെ മുമ്പിൽ എളിമയോടെ നിൽക്കാൻ കഴിയുന്ന മനസ്സ്; അതാണ് സ്നാപകന്റെ തനിമ. ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്നവർ അവനേക്കാൾ വലിയവരായി സ്വയം പ്രതിഷ്ഠിക്കുന്ന ഈ കാലയളവിൽ സ്നാപകൻ ഒരു മാതൃകയാണ്. നോക്കുക, സ്നാപകനെ പോലെ സാക്ഷ്യവും സാക്ഷിയും തമ്മിലുള്ള പൊരുത്തത്തിൽ നിന്നുമാത്രമേ ക്രൈസ്തവ വിശ്വാസത്തിന്റെ വിത്തുകൾ ഭൂമിയിൽ മുളക്കു.

ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്നവർ അവൻ നൽകുന്ന സ്നാനത്തിലേക്ക് സഹജരെ നയിക്കുന്നവരാണ്. ക്രിസ്തു പ്രദാനം ചെയ്യുന്ന സ്നാനത്തിലേക്ക് കേൾവിക്കാരെ നയിക്കാൻ സാധിക്കാത്ത തരത്തിലുള്ള പ്രഘോഷണമാണ് നമ്മൾ നടത്തുന്നതെങ്കിൽ ആ പ്രഘോഷണം സാക്ഷ്യമല്ല, അത് വെറും പ്രഭാഷണം മാത്രമാണ്. നിലനിൽപ്പിന്റെ ധർമ്മസങ്കടത്തിനു മുമ്പിൽ സത്യത്തെ ബലികഴിക്കാത്ത ഒരു മനസ്സും ദൈവിക ചോദനയുടെ മുമ്പിൽ ഒരു അടിമയായി മാറാനുള്ള ഹൃദയ നൈർമ്മല്യവും മാത്രം മതി സ്നാപകനെ പോലെ ഒരു സാക്ഷിയാകാൻ നമുക്കും സാധിക്കും. ക്രിസ്തുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് “ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്നവൻ അവനെ നിങ്ങൾ അനുഗമിക്കു” എന്നു പറയാൻ സാധിക്കുന്നവരാണ് യഥാർത്ഥ ക്രിസ്തുസാക്ഷികൾ (cf. യോഹ 1:36-37). സ്നാനം വേണ്ട, ക്രിസ്തുവിനെ  നിങ്ങൾ വെറുതെ അറിഞ്ഞാൽ മാത്രം മതി എന്ന ചിന്ത സുവിശേഷാത്മകമല്ല. രാഷ്ട്ര നിർമ്മിതിക്കും സാമൂഹിക പുരോഗതിക്കും സാംസ്കാരിക വളർച്ചയ്ക്കും ഉപകരിക്കുന്ന സംഭാവനകൾ നൽകികൊണ്ട് ചില ഉപവി പ്രവർത്തനങ്ങളിൽ മുഴുകുകയെന്നതല്ല ക്രൈസ്തവ സാക്ഷ്യം. പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്നാനം നൽകുന്ന യേശുവിനെ ചൂണ്ടിക്കാണിക്കാനുള്ള ആത്മീയ ഉത്തരവാദിത്വം കൂടിയാണത്. ഈ ഉത്തരവാദിത്വത്തെ അവഗണിക്കാനും തമസ്കരിക്കാനും ഉപദേശിക്കുന്നവർ മരുഭൂമിയിലെ പ്രലോഭകനു തുല്യമാണ്. അവർ പിശാചിന്റെ പ്രതിനിധികളാണ്. അങ്ങനെയുള്ളവരെ ദൈവവചനം ഉപയോഗിച്ച് മാറ്റിനിർത്തുകയെന്നത് ക്രിസ്തുവിൽ സ്നാനം സ്വീകരിച്ച നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.

സ്നാനത്തിന് മലയാളത്തിൽ ഉപസർഗ്ഗമായി നമ്മൾ ജ്ഞാനമെന്ന പദവും ചേർക്കുന്നുണ്ട്. അങ്ങനെ സ്നാനം ജ്ഞാനസ്നാനമാകുന്നു. അപ്പോഴും ഒരു കാര്യം ഓർക്കണം, ക്രിസ്തുവിനെക്കുറിച്ചുള്ള അറിവു മാത്രല്ല ഈ സ്നാനം. ക്രിസ്തുവെന്ന അനുഭവമാണ്. ആ അനുഭവത്തിലേക്കാണ് സ്നാപകൻ തന്റെ കേൾവിക്കാരെ ക്ഷണിക്കുന്നത്.

ആത്മാവിലും അഗ്നിയിലും സ്നാനം നൽകുന്നവനാണ് യേശു. ആത്മാവും അഗ്നിയും – വിശുദ്ധിയെ നിർവചിക്കാൻ ഇതിലും മനോഹരമായ പ്രതീകങ്ങൾ വേറെയില്ല. ജലം ശുദ്ധിയുടെ പ്രതീകമാകുമ്പോൾ, അഗ്നി വിശുദ്ധിയുടെതാണ്. ദൈവമെന്ന അഗ്നിയിൽ മുങ്ങി കുളിക്കുക! മറ്റൊരു രീതിയിൽ പറഞ്ഞാൽ അഗ്നിശുദ്ധിയാണ് ജ്ഞാനസ്നാനം. സഹനത്തിന്റെ അർത്ഥതലങ്ങൾ അടങ്ങിയിട്ടുള്ള യാഥാർത്ഥ്യം; ഒരു ഉഷ്ണാനുഭവം. അതുകൊണ്ടാണ് സുവിശേഷത്തിൽ എവിടെയോ കാൽവരി സംഭവത്തെ ഒരു സ്നാനമായി യേശു താരതമ്യം ചെയ്യുന്നത് (cf. മർക്കോ 10:39, ലൂക്കാ 12:50). ആ ഉഷ്ണം സ്നേഹത്തിന്റെ ഊഷ്മളതയാണ്. ക്രിസ്തുസ്നേഹത്തിന്റെ ചൂടാണത്. അതുകൊണ്ടുതന്നെ എന്താണ് ജ്ഞാനസ്നാനം എന്ന് ചോദിച്ചാൽ  ക്രിസ്തുവെന്ന സ്നേഹാഗ്നിയിൽ മുങ്ങിനിവരുന്ന പ്രക്രിയയാണത് എന്നുമാത്രമേ പറയാൻ സാധിക്കൂ.

തന്നിലൂടെ പിതാവിനെ ലോകത്തിന് കാണിച്ചു നൽകി എന്നതു മാത്രമല്ല യേശു ചെയ്ത പ്രവർത്തികൾ, അതിലൂടെ സഹായകനായ ആത്മാവിനെയും പകർന്നു നൽകി എന്നതാണ്. അമൂർത്തമായ ആ ദൈവിക യാഥാർത്ഥ്യത്തിന് സ്നേഹമെന്ന് മാത്രമേ പര്യായമുള്ളൂ. ആത്മാവിലും സ്നാനം നല്കുന്നവനാണ് ക്രിസ്തുവെന്ന് പറയുമ്പോൾ സ്നേഹം ധാരയായി പകർന്നുനൽകുന്നവനാണ് അവനെന്നും അർത്ഥമുണ്ട്. അതെ, സ്നാനം ആത്യന്തികമായി സംഭവിക്കുന്നത് ആത്മാവിലാണ്. അത് ക്രിസ്തു സ്നേഹത്തിലുള്ള ഒരു മുങ്ങിക്കുളിയാണ്. ആ സ്നേഹത്തിന്റെ ഈറനണിഞ്ഞു കൊണ്ട് സഹജരിൽ കുളിർമയാകുന്നവരെ മാത്രമെ ക്രിസ്ത്യാനികൾ എന്ന് വിളിക്കാൻ സാധിക്കു.

vox_editor

Recent Posts

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

1 week ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

3 weeks ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

1 month ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

1 month ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 month ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

2 months ago