Categories: Meditation

Advent_3rd Sunday_”വരാനിരിക്കുന്നവൻ നീ തന്നെയോ?” (മത്താ11: 2-11)

എന്റെ ജീവിതത്തിലേക്ക് വരാനിരിക്കുന്നവൻ നീ തന്നെയാണോ...

ആഗമനകാലം മൂന്നാം ഞായർ

“വരാനിരിക്കുന്നവൻ നീ തന്നെയോ? അതോ ഞങ്ങൾ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?” (v.3). ചോദ്യം സ്നാപക യോഹന്നാന്റെതാണ്. ചോദിക്കുന്നത് യേശുവിനോടും. ഇന്നും മാറ്റൊലി കൊള്ളുന്ന ഒരു ചോദ്യമാണിത്. സുവിശേഷത്തിന്റെ താളുകളിൽ നിന്നും ഇതിന്റെ ഉത്തരം കണ്ടെത്തണമോ? അതോ, മറ്റെവിടെയെങ്കിലും അന്വേഷിച്ചിറങ്ങണമോ? അന്നു മുതൽ ഈ നിമിഷം വരെ ആർക്കും ഒരു പിടി തരാതെ തെന്നി മാറുന്ന ഒരു വിവാദ പുരുഷൻ തന്നെയാണല്ലോ യേശു. ആരാണ് അവനെ മനസ്സിലാക്കിയിട്ടുള്ളത്? ആർക്ക് നെഞ്ചിൽ തൊട്ട് പറയാൻ സാധിക്കും എനിക്കവനെ അറിയാമെന്ന്?

യോഹന്നാന്റെ മനസ്സിൽ യേശുവിനെക്കുറിച്ച് സംശയത്തിന്റെ വിത്തുകൾ മുളക്കുന്നു. സാധാരണമാണത്. അവന്റെ സാഹചര്യം അങ്ങനെയാണ്. അവനിപ്പോൾ തടവറയിലാണ്. ഇത്രയും നാളും നന്മയെന്ന് ഉയർത്തി കാണിച്ചിരുന്ന പലതിനോടും കാരാഗൃഹത്തിന്റെ ഇരുളിനുള്ളിൽ അവ നന്മ തന്നെയായിരുന്നോ എന്ന സംശയം വളരും. അത് മനുഷ്യസഹജമാണ്. നൊമ്പരത്തിന്റെയും ഒറ്റപ്പെടലിന്റെയും നടുവിലാണ് സത്യത്തിനു വേണ്ടി നിലകൊണ്ട പ്രവാചകന് താൻ ചൂണ്ടിക്കാണിച്ച ദൈവപുത്രന്റെ അസ്ഥിത്വത്തോട് സംശയം തോന്നുന്നത്. ഇതു തന്നെയാണ് ചില അന്ധകാര നിമിഷങ്ങളിലും സഹനത്തിന്റെ വേളയിലും നമ്മിലും സംഭവിക്കാറുള്ളത്. ആത്മീയതയിൽ ഈയൊരവസ്ഥയെ വീഴ്ച്ചയെന്നു പറയാൻ പറ്റില്ല. ഇതൊരു പതറിപ്പോകുന്ന അനുഭവമാണ്.

സംശയത്തിന്റെ കണ്ണുകളോടെ തന്നെ സമീപിച്ചവനെക്കുറിച്ച് യേശു ചുറ്റുമുള്ളവരോട് പറയുന്നത് ശ്രദ്ധിക്കുക; “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്‌ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്‌നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല” (v.11). സംശയിക്കുന്നവനെ മാറ്റി നിർത്താത്ത സ്നേഹമാണത്. അപ്പോഴും ഒരു കാര്യം നമ്മൾ മനസ്സിലാക്കണം. വിശ്വാസത്തിന്റെ സ്ഥിര ശത്രുവല്ല സംശയം. അതിനൊരു കൈതോഴനും ആകാൻ സാധിക്കും. അതിലുപരി, സംശയിക്കുന്നവനായാലും അവിശ്വാസിയായാലും നമ്മോടുള്ള ദൈവസ്നേഹത്തിന് ഒരു മാറ്റവും സംഭവിക്കുന്നില്ല. സംശയത്തിന്റെയും വിശ്വാസത്തിന്റെയും നൂൽപ്പാലത്തിലൂടെയായിരിക്കാം നമ്മുടെ ജീവിതം സഞ്ചരിക്കുക. അപ്പോഴും ദൈവത്തിനു നമ്മോടുള്ള വിശ്വസ്തതയ്ക്ക് ഒരു കുറവും സംഭവിക്കുന്നില്ല.

“നീ തന്നെയാണോ” എന്ന ചോദ്യത്തിന് സംവാദാത്മകമായ ഒരു ഉത്തരമല്ല യേശു നൽകുന്നത്. മറിച്ച് അവനിൽ നിന്നും സൗഖ്യം ലഭിച്ച അന്ധരുടെയും മുടന്തരുടെയും ബധിരരുടെയും കുഷ്ഠരോഗികളുടെയും ഒരു ലിസ്റ്റ് തന്നെ നിരത്തുകയാണ്. ചില ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം നൽകണമെന്നില്ല. നമ്മൾ ചെയ്ത പ്രവർത്തികൾ ചോദ്യങ്ങൾക്ക് ഉത്തരമായി അവരുടെ മുന്നിൽ വന്ന് നിരന്നുനിൽക്കും. അത് ഗ്രഹിക്കാൻ കഴിവുള്ളവർ ഗ്രഹിക്കും. അതുകൊണ്ടാണ് അവൻ പിന്നീട് പറയുന്നത്; “ജ്ഞാനം അതിന്റെ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു” (v.19). അവനെ അടുത്തനുഭവിച്ചവർക്കറിയാം അവൻ നടന്നു നീങ്ങിയ വഴികളിൽ വസന്തമായിരുന്നുവെന്നും അവൻ തൊട്ടതിനെല്ലാം ജീവൻ ലഭിച്ചുവെന്നും. അവനെക്കുറിച്ചുള്ള നമ്മുടെ സംശയങ്ങൾക്കുള്ള ഉത്തരം വളരെ ലളിതമാണ്. ഒന്ന് അവനെ അടുത്തറിയാൻ ശ്രമിക്കുക. ധൈര്യപൂർവ്വം അവനരികിലേക്ക് വരുക. ഹൃദയം തുറന്ന് അവനോട് സംവദിക്കുക. എന്നിട്ട് അവനോട് ചോദിക്കുക എന്റെ ജീവിതത്തിലേക്ക് വരാനിരിക്കുന്നവൻ നീ തന്നെയാണോയെന്ന്.

സ്നാപകന്റെ ചോദ്യത്തിന് യേശു നിരത്തിയത് ചില തെളിവുകളായിരുന്നു. അപ്പോൾ ഒരു ചോദ്യമുയരാം, ആ തെളിവുകളിലൂടെ ലോകത്തിന് എന്തെങ്കിലും മാറ്റമുണ്ടായോ? അത്ഭുതങ്ങളിലൂടെ മാനുഷികമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാമെന്ന് അവൻ കരുതുന്നില്ല. അവൻ നൽകിയ തെളിവുകളെല്ലാം ഈ പ്രപഞ്ചത്തിൽ മറഞ്ഞു കിടക്കുന്ന ദൈവരാജ്യത്തിന്റെ വിത്തുകളാണ്. മണ്ണിനടിയിൽ കിടക്കുന്ന വിത്തുകളുടെ പ്രവർത്തനം സുന്ദരമായൊരു പുഷ്പമാകുന്നതുവരെ ആരും കാണുന്നില്ല. പലരും അവരുടെ അന്ധകാര നിമിഷങ്ങളിൽ എവിടെ ദൈവരാജ്യം എന്ന ചോദ്യവുമായി നമ്മുടെ ജീവിതത്തിലേക്കും കയറി വരാം. അപ്പോൾ നമുക്കും നിരത്താനാകണം യേശുവിനെ പോലെ ചില തെളിവുകളും. ഏറ്റവും കുറഞ്ഞത് ഒരു സഹജന്റെ ജീവിതത്തിലെങ്കിലും ഒരു കൊച്ചു ചെരാതായി മാറാൻ സാധിക്കുകയാണെങ്കിൽ അതുതന്നെ വലിയൊരു അടയാളമാണ്. ദൈവരാജ്യത്തിന്റെ വിത്തുകൾ നമ്മുടെ ജീവിതത്തിലും പൂവണിഞ്ഞു ഫലം നൽകുന്നുണ്ടെന്ന അടയാളം.

വിശ്വാസത്തിന് രണ്ട് തലങ്ങളുണ്ട്. ഒന്ന്, ദൈവത്തിന്റെ സ്വപ്നം ദർശിക്കാൻ സാധിക്കുന്ന മിഴികൾ ഉണ്ടാകുക. രണ്ട്, ഒരു കർഷകന്റെ കരങ്ങൾ പോലെ പരസ്നേഹത്തിന്റെ തഴമ്പുകളും കാത്തിരിക്കാനുള്ള മനസ്സും ഉണ്ടാകുക. ഇവിടെയാണ് യാക്കോബ് ശ്ലീഹായുടെ ലേഖനം പ്രസക്തമാകുന്നത്. അപ്പോസ്തലൻ കുറിക്കുന്നു; “സഹോദരരേ, കര്‍ത്താവിന്റെ ആഗമനംവരെ ക്ഷമയോടെ കാത്തിരിക്കുവിന്‍. ഭൂമിയില്‍നിന്നു നല്ല ഫലങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി കൃഷിക്കാരന്‍ ആദ്യത്തെ മഴയും അവസാനത്തെ മഴയും ക്ഷമയോടെ പ്രതീക്ഷിച്ചിരിക്കുന്നതുപോലെ” (5: 7). ജൈവികതയോട് പ്രണയമുള്ളവർക്ക് മാത്രമേ പുതുനന്മയ്ക്കായി കാത്തിരിക്കാൻ സാധിക്കൂ. വിശ്വാസജീവിതം കർഷക ജീവിതവുമായി ഉപമിക്കുന്നതിലൂടെ ഒരു കാര്യം മനസ്സിലാക്കണം. ഈ ജീവിതം പ്രയത്നിക്കാനും പ്രവർത്തിക്കാനുമുള്ള ജീവിതമാണ്. ഒരു കർഷകന്റെ ജീവിതത്തിലെ കാർഷികമായ കഷ്ടതകൾ എന്നതുപോലെ വിശ്വാസ ജീവിതത്തിലും അതിന്റെതായ കഷ്ടതകൾ ഉണ്ടാകാം. അപ്പോഴും ഓർക്കുക, കഷ്ടത എവിടെയുണ്ടോ അവിടെ പ്രത്യാശയുമുണ്ട്.

യേശു പറയുന്നു; “എന്നിൽ ഇടർച്ച തോന്നാത്തവൻ ഭാഗ്യവാൻ” (v.6). ഇടർച്ചയായിരുന്നു അവൻ. ഇന്നും ഇടർച്ചയാണവൻ. അതുകൊണ്ടാണെന്ന് തോന്നുന്നു നമ്മുടെ അളവനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ അവൻ നിർബന്ധിതനായിരിക്കുന്നത്. കുളിപ്പിച്ചു കുളിപ്പിച്ച് കുഞ്ഞ് ഇല്ലാതായി എന്ന് പറയുന്നതുപോലെ അവനെക്കുറിച്ച് പ്രസംഗിച്ചു പ്രസംഗിച്ച് അവനിപ്പോൾ ഇല്ലാതായിരിക്കുന്നു. പ്രസംഗകർ അവന്റെ സ്ഥാനം കയ്യടക്കിയിരിക്കുന്നു. പൗരോഹിത്യത്തിനും അനുഷ്ഠാനങ്ങൾക്കും മുകളിൽ ചുങ്കക്കാർക്കും പാപികൾക്കും വേശ്യകൾക്കും കുഞ്ഞുങ്ങൾക്കും പ്രാധാന്യം കൊടുത്ത ഒരു കൂട്ടായ്മ അവൻ സ്ഥാപിച്ചിരുന്നു. ഇന്ന് അത് നേർവിപരീതമായിരിക്കുന്നു. തന്റെ രാജ്യത്തിൽ രാജാക്കന്മാരായി പാവപ്പെട്ടവരെയും രാജകുമാരന്മാരായി കുഞ്ഞുങ്ങളെയും തിരഞ്ഞെടുത്ത അവൻ ഇന്നും ഇടർച്ച തന്നെയാണ്. അതുകൊണ്ടുതന്നെ അവനിൽ ഇടർച്ച തോന്നാത്ത ഭാഗ്യവാന്മാർ ഇന്നുണ്ടോ എന്ന കാര്യം സംശയമായിരിക്കും. അതെ, അവൻ ഇന്നും ഇടർച്ച തന്നെയാണ്; ചിലർക്ക്, ചിലർക്കു മാത്രം.

ഏകാന്തപഥികനായിരുന്നു അവൻ. എന്നിട്ടും ലോകത്തിന്റെ തിന്മയുടെ മുൻപിൽ കൈപ്പിടിയിൽ ഒതുങ്ങുന്ന ഒരു കൂട്ടം ചങ്ങാതികളവനുണ്ടായിരുന്നു. അവരിൽ ഭാഗ്യവാന്മാർ എന്ന് വിളിക്കാൻ സാധിക്കുക അവൻ വിതച്ച വെളിച്ചത്തിന്റെ കനലുകൾ ഉള്ളിൽ ആളിപ്പടരാൻ അനുവദിച്ചവർ മാത്രമായിരിക്കും. കൂടെ നടന്നവരിൽ പലരിലും അങ്ങനെയൊരു തീക്കനൽ ഇല്ലായിരുന്നു എന്നതാണ് ചരിത്രപരമായ ദുരന്തവും ഇന്നിന്റെ നഷ്ടവും. ഓർക്കുക, കൂടെ നടക്കുന്നവൻ ഉള്ളിൽ വസിക്കാത്ത കാലം വരെ സ്നേഹമെന്നും ഒരു പ്രഹസനം മാത്രമായിരിക്കും. അത് യേശുവിന്റെ ചങ്ങാതികളുടെ കാര്യത്തിൽ മാത്രമല്ല. ദാമ്പത്യത്തിലും പൗരോഹിത്യത്തിലും സന്യസ്തതയിലും അത് ബാധകമാണ്. കൂടെ നടക്കുന്നവർ ഉള്ളിൽ വസിക്കുന്നില്ലെങ്കിൽ ജീവിതം എന്നും ഒരു പ്രഹസനം തന്നെയായിരിക്കും.

vox_editor

Recent Posts

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

2 weeks ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

4 weeks ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

1 month ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

1 month ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 month ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

2 months ago