Categories: Meditation

6th Sunday_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

നിയമം "പാലിക്കുന്ന" വിശുദ്ധരും കഠിനാധ്വാനികളുമായ ഹീറോകളെയല്ല, അവന് വേണ്ടത് പച്ചയായ മനുഷ്യരെയാണ്...

ആണ്ടുവട്ടത്തിലെ ആറാം ഞായർ

ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ സ്വർഗീയ ചിന്തനകളാണവ. ഇതെങ്ങനെ സാധിക്കും? ചില വ്യാഖ്യാനങ്ങളുടെ മുമ്പിൽ ആരും ഇങ്ങനെ ചോദിച്ചുപോകും. ഇതേ ചോദ്യം മറിയവും ചോദിക്കുന്നുണ്ട്. അതും ഒരു സ്വർഗ്ഗീയ കാഴ്ചപ്പാടിനോടാണ്. എന്നിട്ട് അവൾ ദൈവത്തോട് പറയുന്നുണ്ട്; “നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ. ഞാൻ മൃദുവായ ഒരു കളിമണ്ണ് മാത്രമാണ്, നിന്റെ കരസ്പർശത്താൽ എന്നെ മാറ്റിയെടുക്കുക.” അങ്ങനെയാണ് അവൾ സ്നേഹത്തിന് ജന്മം നൽകിയത്.

“പൂർവ്വികരോട് പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു…” യേശു പൂർവ്വികരുടെ ധാർമികതയെ ഒരു മെച്ചപ്പെട്ട ധാർമികതയുമായി താരതമ്യം ചെയ്യുകയല്ല. മറിച്ച്, നിയമത്തിനുള്ളിൽ വസിക്കുന്ന ആത്മാവിനെ വെളിപ്പെടുത്തുകയാണ്. ധാർമികതയല്ല സുവിശേഷം, മൗലികമായ സ്വാതന്ത്ര്യമാണ്. നിയമങ്ങളുടെ അക്ഷരങ്ങളിൽ ചുരുണ്ട് കൂടേണ്ടവരല്ല നമ്മൾ, അവയുടെ ആത്മാവിനെ കണ്ടെത്തേണ്ടവരാണ്. നിയമങ്ങളോട് കാർക്കശ്യമോ അയവോ ധിക്കാരമോ അവനില്ല, ഒരു പുഷ്പത്തെയെന്നപോലെ അതിന്റെ ഇതളുകൾ വിരിയാൻ അനുവദിക്കുകയാണ്. നമ്മിലെ നന്മയെ അതിന്റെ പൂർണ്ണതയോടെ വിരിയിക്കാൻ ശ്രമിക്കുകയാണവൻ.

ബാഹ്യപരതയിലല്ല, ആന്തരികതയിലാണ് നിയമത്തിന്റെ പൂർണ്ണത. “കൊല്ലരുത് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു: സഹോദരനോട് കോപിക്കുന്നവൻ ന്യായവിധിക്ക് അർഹനാകും”. അതായത്, കോപത്തിനും പകയ്ക്കും തീറ്റ കൊടുക്കുന്നവൻ ഉള്ളിൽ ഒരു കൊലപാതകിയാണ്. യേശു ആന്തരികതയിലേക്കാണ് കടന്നു ചെല്ലുന്നത്. ഉള്ളിലേക്ക് പോകുക, അവിടെ സൗഖ്യമുണ്ടാകട്ടെ. അപ്പോൾ നമ്മുടെ പ്രവർത്തികളും ശുദ്ധമാകും. നമ്മുടെ ഉള്ളമാണ് ജീവന്റെ ഉറവിടം. ആ ആന്തരികതയെയാണ് നമ്മൾ ആദ്യം സംരക്ഷിക്കേണ്ടത്.

“ആണയിടരുത്… നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ.” നുണകളുടെ ലോകത്തിൽ നിന്നും പുറത്തു കടക്കാനുള്ള ഒരു മാർഗ്ഗമാണിത്. ചിലപ്പോൾ ആ ലോകം നമ്മുടെ ഉള്ളം തന്നെയാകാം. ഉള്ളിലെ സൗന്ദര്യമാണ് സത്യം. അതിനെ നിലനിർത്താൻ നേരായ പദങ്ങളിലൂടെ മാത്രമേ സാധിക്കു.

വ്യക്തിബന്ധങ്ങളിലും വേണം നിയമത്തിന്റെ ആന്തരികത. “ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു”. ആസക്തിയാണ് ഇവിടെ വിഷയം. മോഹങ്ങളുടെ യജമാനത്തമാണത്. മോഹങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ ദാസന്മാരുടെ വേഷമേ ഉള്ളൂ എന്ന കാര്യം ഓർക്കണം. അവയെ ഒരിക്കലും യജമാനന്മാരാക്കരുത്. വശീകരിക്കാനും സ്വന്തമാക്കാനുമാണ് നമ്മൾ ഒരാളെ സമീപിക്കുന്നതെങ്കിൽ, നമ്മൾ അയാളെ ഒരു വസ്തുവായി ചുരുക്കുന്നതിന് തുല്യമാണ്.

വ്യഭിചാരം എന്ന പദത്തിന്റെ നിരുക്തി ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും അതൊരു വക്രമായ ചരിക്കൽ മാത്രമല്ല, ഒരു വ്യക്തിയെ വികൃതമാക്കലും വ്യാജമാക്കലും കൃത്രിമമാക്കലും ദരിദ്രമാക്കലും കൂടിയാണത്. ഇതിലൂടെ നമ്മൾ തകർക്കുന്നത് ദൈവത്തിന്റെ സ്വപ്നത്തെയാണ്, മോഷ്ടിക്കുന്നത് ദൈവത്തിന്റെ പ്രതിച്ഛായയെ ആണ്. വ്യഭിചാരം ഒരു ധാർമിക നിയമം മാത്രമല്ല, അത് ഒരു വ്യക്തിയുടെ അന്തസ്സിനും ആന്തരികതയ്ക്കും എതിരെയുള്ള പാപം കൂടിയാണ്.

അപ്പോൾ എന്താണ് ധാർമിക നിയമം? പച്ച മാനുഷികതയാണത്. ജീവിതത്തിന്റെ ആന്തരികതയെ ഉൾക്കൊള്ളുന്ന മനുഷ്യത്വമാണത്. അതുകൊണ്ടാണ് പൂർവ്വികരുടെ നിയമത്തെ വളരെ റാഡിക്കലായി യേശു വ്യാഖ്യാനിക്കുന്നത്. അതിലൂടെ മനുഷ്യനെ മനുഷ്യനാക്കാനാണ് അവൻ ശ്രമിക്കുന്നത്. മനുഷ്യരെ മനുഷ്യനിൽ നിന്നും അകറ്റുന്ന ഒരു വാക്കുപോലും ഉച്ചരിക്കുന്നില്ല അവൻ. മറിച്ച്, മാനവികതയിലെ ദൈവികതയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഒറ്റനോട്ടത്തിൽ അവൻ നിയമത്തെ തകിടം മറിക്കുകയാണെന്ന് തോന്നാം. പക്ഷേ അങ്ങനെയല്ല. ബാഹ്യപരത എന്ന നിയമത്തിന്റെ അമിതഭാരത്തെ എടുത്തുമാറ്റാൻ ശ്രമിക്കുകയാണവൻ. നിയമം “പാലിക്കുന്ന” വിശുദ്ധരും കഠിനാധ്വാനികളുമായ ഹീറോകളെയല്ല, അവന് വേണ്ടത് പച്ചയായ മനുഷ്യരെയാണ്. അതായത് ഉള്ളിൽ ആത്മാർത്ഥതയുള്ളവരെ… കാരണം, അവർക്കു മാത്രമേ മനുഷ്യത്വം എന്ന ആന്തരികതയെ മനസ്സിലാക്കാനും തിരിച്ചറിയാനും സാധിക്കു.

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago