Categories: Meditation

6th Sunday Easter_ഉള്ളിൽ വസിക്കുന്ന ദൈവം (യോഹ 14:23-29)

ദൈവം സ്നേഹമാണ്. അവന്റെ അഭിനിവേശമോ നമ്മോട് ഒന്നായി തീരാനും...

പെസഹാക്കാലം ആറാം ഞായർ

ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം. അതിനായി ദൈവം നൂറ്റാണ്ടുകളോളം പ്രവാചകരിലൂടെയും രാജാക്കന്മാരിലൂടെയും ഭിക്ഷാംദേഹികളിലൂടെയുമെല്ലാം തുനിഞ്ഞിട്ടുണ്ട് എന്നതിന്റെ രേഖകളാണ് പഴയ നിയമ ഗ്രന്ഥങ്ങൾ. അവസാനം അവൻ എത്തുന്നത് നസ്രത്തിലെ ഒരു പെൺകുട്ടിയുടെ ചാരെയാണ്. അവളിലൂടെ ദൈവം മാനുഷികതയിലേക്ക് ഇറങ്ങിവന്നു.

സ്നേഹം എന്നത് ഒന്നായി തീരാനുള്ള അഭിനിവേശമാണെന്ന് പറഞ്ഞത് വിശുദ്ധ തോമസ് അക്വീനാസാണ്. ദൈവം സ്നേഹമാണ്. അവന്റെ അഭിനിവേശമോ നമ്മോട് ഒന്നായി തീരാനും.

“ഞങ്ങൾ അടുത്തു വരും” (πρὸς αὐτὸν ἐλευσόμεθα) എന്നാണ് യേശു ഉറപ്പു നൽകുന്നത്. “വരാനിരിക്കുന്നവൻ” എന്നാണ് ദൈവത്തെ മനുഷ്യ നൊമ്പരങ്ങളുടെ ചരിത്രം രേഖപ്പെടുത്തിയത്. അങ്ങനെയാണ് യേശുവിൽ ചരിത്രം പൂർത്തിയാകുന്നത്. വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു (1:14). എല്ലാം നൊമ്പരങ്ങളുടെയും ഉത്തരമായിരുന്നു അത്. ഇപ്പോഴിതാ, തിരികെ പോകേണ്ട സമയമായിട്ടും അവൻ കൊതിക്കുന്നത് നമ്മുടെ സാന്നിധ്യവും സാമീപ്യവുമാണ്. മനുഷ്യ ഹൃദയത്തിൽ ഒരു കൂടൊരുക്കാൻ അവൻ ആഗ്രഹിക്കുന്നു. നിത്യ പാന്ഥനായ കാരുണ്യവാൻ തലചായ്ക്കാൻ എന്നിലൊരു ഇടം അന്വേഷിക്കുന്നു. ഒഴിഞ്ഞ കരങ്ങളുള്ളവനാണ് ഞാൻ, എടുത്തുകാണിക്കാനോ വലിയ മേന്മയുമില്ല. ഞാനെന്തു ചെയ്യണം, കർത്താവേ, നിനക്കായി ഒരു കൂടാരമാകാൻ? ഉത്തരമുണ്ട്; അവനെ സ്നേഹിക്കുക, അവന്റെ വചനം പാലിക്കുക (v.23).

ഉള്ളിൽ വാസമുറപ്പിക്കുന്ന ദൈവം:
ഈ ദൈവത്തെക്കുറിച്ചൊരു ചിന്തയുമില്ലെങ്കിൽ, ഈ ദൈവത്തോട് സംസാരിക്കുന്നില്ലെങ്കിൽ, അവനെ രഹസ്യമായി കേൾക്കുന്നില്ലെങ്കിൽ, അവന് ഇത്തിരിയോളം സമയം നൽകുന്നില്ലെങ്കിൽ, ഓർക്കുക, നിന്റെ ഉള്ളം ശൂന്യമാണ്. നീ ഒരു സക്രാരിയായിട്ടില്ല. സ്നേഹരഹിതമാണ് അവിടം. നമ്മുടെ ഉള്ളിലും വേണം ഒരു ആരാധനക്രമം. ഉള്ളിൽ ആരാധനയില്ലെങ്കിൽ ദേവാലയങ്ങളിലെ ആചാരങ്ങൾ വെറും പ്രഹസനം മാത്രമാണ്. ഉള്ളിൽ ഇല്ലാത്ത ദൈവത്തെ പുറത്ത് അന്വേഷിക്കുന്നവർ ദൈവത്തെ വിഗ്രഹങ്ങളാക്കും. ആ വിഗ്രഹങ്ങൾക്ക് വേണ്ടി ചോര ഒഴുക്കുകയും ചെയ്യും.

രണ്ടു ദാനങ്ങളാണ് ഉത്ഥിതൻ നമുക്ക് നൽകുന്നത്:
സമാധാനവും പരിശുദ്ധാത്മാവും. പങ്കുവെച്ചില്ലെങ്കിൽ തകർന്നു പോകാവുന്ന ദുർബല വിസ്മയമാണ് സമാധാനം. ഒറ്റയ്ക്ക് അനുഭവിക്കുന്ന ശാലീനതയല്ല അത്, സഹജരിലേക്കൊഴുകുന്ന നീരുറവയാണ്. ആത്മാവും അതുപോലെ തന്നെയാണ്. അത് ഹൃദയത്തെ ജ്വലിപ്പിക്കുന്ന കാറ്റാണ്. അടഞ്ഞ വാതിലുകളിൽ അത് പ്രവേശിക്കില്ല. തുറവ് ആണ് ആത്മാവിന്റെ അടയാളം.

തുറവ് എന്നത് ക്രിയാത്മകതയാണ്. ക്രിയാത്മകമായ ഒരു ക്രൈസ്തവീകതയെ കെട്ടിപ്പടുക്കാനും ജീവസുറ്റ സാക്ഷ്യങ്ങൾ നൽകാനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും. യേശുവിന്റെ പഠനങ്ങളെ അനുസ്മരിപ്പിക്കുന്നവനാണ് അവൻ: “ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയുംചെയ്യും” (v.26). ഇടവേളയില്ലാതെ അവൻ നമ്മോട് സംസാരിക്കും. സഹായകൻ മാത്രമല്ല, ആശ്വാസകൻ കൂടിയാണ്. നിന്റെ ഏകാന്തതയിലും പരാജയത്തിലും കണ്ണുനീരിലും കൂടെയുള്ള സാന്നിധ്യം. നിന്റെ ഭയത്തെ പരാജയപ്പെടുത്തുന്ന സ്‌ഥൈര്യവും ആത്മചോദനയുടെ വഴിത്താരയിൽ സഹയാത്രികനുമാണവൻ. ഹൃദയശൂന്യമായ ജീവിത സാഹചര്യങ്ങളിൽ നിന്നും രക്ഷിക്കും അവൻ നിന്നെ. കാരണം, പരിശുദ്ധാത്മാവ് എവിടെയുണ്ടോ, അവിടെ സമാധാനം വ്യാജമാകില്ല. ജീവചൈതന്യത്തിന്റെ തിരിനാളം അണയുകയുമില്ല. എല്ലാറ്റിനുമുപരി, നമ്മുടെ ഹൃദയത്തെ യേശു എന്ന വചനത്തിന്റെ വാസഗൃഹമാക്കി മാറ്റും അവൻ.

ഹൃദയം ദൈവഗേഹമായാൽ ജീവിതം നമ്മെ വശീകരിക്കും. ലോകത്തെയും സഹജരെയും സ്വർഗ്ഗീയ കണ്ണിലൂടെ കാണാനും സ്നേഹത്തിന്റെ പരിമളം പരത്താനും സാധിക്കും. ഹിംസയുടെ ധ്വനികൾ ചുറ്റിനും ഉയർന്നാലും കൃത്രിമ സദാചാരത്തെ കൂസാത്ത ഹൃദയ നൈർമ്മല്യം നമ്മൾ കാത്തുസൂക്ഷിക്കും. സമാധാനം എന്ന വാക്കിനുള്ളിൽ ജാതിമതഭേദമെന്യേ സഹജരെ നമ്മൾ ചേർത്തു നിർത്തും. ജീവിതം എന്ന വാക്കിനുള്ളിൽ സ്നേഹത്തെ നമ്മൾ ചാലിച്ചു ചേർക്കും.

vox_editor

Recent Posts

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

1 week ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

3 weeks ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

1 month ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

1 month ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 month ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

2 months ago