Categories: Meditation

5th Sunday of Lent_Year B_ഗോതമ്പുമണിയുടെ മരണം (യോഹ.12: 20-30)

വിത്തിൽ നിന്നും പുറത്തേക്ക് വരുന്ന തളിര് അതിന്റെ ഉള്ളിലുണ്ടായിരുന്ന ജൈവീക സാന്നിധ്യമാണ്...

തപസ്സു കാലം അഞ്ചാം ഞായർ

ഗ്രീക്കുകാർ ഗുരുവിനെ അന്വേഷിക്കുന്നു. ശിഷ്യഗണത്തിൽ യവന നാമമുള്ളവരോടാണ് – ഫിലിപ്പോസ്, അന്ത്രയോസ് – അവർ കാര്യമുണർത്തുന്നത്. നിങ്ങളുടെ ഗുരുവിനെ, ദൈവത്തെ, നിങ്ങളുടെ ആനന്ദത്തിന്റെ ഉറവിടത്തെ ഞങ്ങൾക്കറിയാൻ ആഗ്രഹമുണ്ട്. നിങ്ങൾ വിശ്വസിക്കുന്ന നിങ്ങളുടെ ദൈവത്തെ ഞങ്ങൾക്കൊന്നു കാണിച്ചു തരുമോ? ഉത്തരം കൊടുക്കണം ഈ ചോദ്യത്തിന് നമ്മളോരോരുത്തരും. അവിടെയുണ്ട് ദൈവം, ഇവിടെയുണ്ട് ദൈവം എന്നൊന്നും പറയാൻ പറ്റില്ല. ഒരു പ്രത്യേക ധ്യാനകേന്ദ്രത്തിലൊ, വൈദികന്റെയടുത്തൊ ചെന്നാൽ മതി അവിടെ ദൈവമുണ്ടെന്നും പറയരുത്. മതബോധനമൊ താത്വീക വിചാരമൊ ഒന്നും തന്നെ ദൈവത്തെ ചൂണ്ടിക്കാണിക്കണമെന്നില്ല. പ്രത്യേകിച്ച് ചോദ്യം നിന്നോട് വ്യക്തിപരമാകുമ്പോൾ. നിന്റെ ജീവിതത്തിലൂടെ – നിന്റെ വാക്ക്, പ്രവർത്തി, മനോഭാവം, ചിന്തകളിലൂടെ – ദൈവം പ്രകടമാകണം. നിന്റെ ഒരു വാക്ക് മാത്രം മതി ഏത് ദൈവത്തെയാണ് നീ ആരാധിക്കുന്നതെന്ന് വ്യക്തമാകാൻ. ഇന്നും ഗ്രീക്കുകാർ അന്വേഷിക്കുന്നുണ്ട് യേശുവിനെ ഒരു നോക്ക് കാണാൻ. ഏത് യേശുവിനെയാണ് നീ അവർക്കായി ചൂണ്ടിക്കാണിക്കുക?

ഗ്രീക്കുകാരുടെ വരവിനെ ഒരു അടയാളമായിട്ടാണ് ഗുരു കാണുന്നത്. മരണമാണ് മുന്നിലെന്ന് അവൻ മനസ്സിലാക്കുന്നു. എങ്കിലും ആ യാഥാർത്ഥ്യത്തെ അവൻ വിശേഷിപ്പിക്കുന്നത് മഹത്വം എന്നാണ്. ആ മഹത്വപ്പെടലിന്റെ ദൃഷ്ടാന്തമാണ് നിലത്തുവീണു അഴിയുന്ന ഗോതമ്പുമണിയുടെ രൂപകം. സുവിശേഷത്തിലെ ഏറ്റവും കാവ്യാത്മകമായ രൂപകമാണിത്. ഈ രൂപകം അവനെ വധിക്കാൻ ഉദ്യമിക്കുന്നവരുടെ ചിന്താസരണികൾ എല്ലാം തന്നെ ഉല്ലംഘിക്കുന്നു. അനിവാര്യമായ മരണത്തെ അവൻ തന്നിലേക്ക് തന്നെ ആവഹിക്കുന്നു. എന്തിന്? തന്റെ മഹത്വീകരണത്തിന്റെ ദൈവികവും, രാജകീയവും, പിതൃനിർവിശേഷവുമായ ബന്ധത്തെ ഉയർത്തിപ്പിടിക്കാനും, വ്യാഖ്യാനിക്കാനും, വ്യക്തമാക്കാനും. അവന്റെ മരണത്തിന്റെ ഫലക്ഷമതയാണ് രൂപകം പ്രതിഫലിക്കുന്നത്. എന്താണ് ആ ഫലക്ഷമത (fruitfulness)? അതാണ് നിത്യജീവൻ. ജീവന്റെ പ്രകാശമായവൻ മരണത്തിലൂടെയും പങ്കുവയ്ക്കുന്നത് നിത്യജീവനാണ്. മരണത്തിലൂടെ ഒന്നും അവസാനിക്കുന്നില്ല. മരണം പോലും അവനിലുള്ള നിത്യജീവന്റെ ശുദ്ധമായ ആവർത്തനമാണ്. ഇതൊരു പുനരുക്തിയാണ് (tautology); അവന്റെ ജീവനിലും മരണത്തിലും നിത്യജീവനുണ്ട്.

ഗോതമ്പു മണിയുടെ രൂപകത്തിലെ വിഷയം മരണമാണ്. പക്ഷേ ആ വാക്യത്തിലെ കേന്ദ്രസ്ഥാനം അലങ്കരിക്കുന്നത് “അതേപടിയിരിക്കും”, “ഫലം പുറപ്പെടുവിക്കും” എന്നീ വാചകങ്ങളാണ്. ഒന്നുമില്ലാതാകുന്ന അവസ്ഥയല്ല മരണം. നോക്കുക, അവന്റെ ശൂന്യവൽക്കരണത്തിലും നിത്യജീവൻ പ്രാഭാവമാകുന്നു. ഊർവ്വരമായ ഒരു മരണമാണത്. അതുകൊണ്ടാണ് നിത്യജീവന്റെ സമൃദ്ധി കുരിശിൽ നിറയുന്നത്. അപ്പോഴും ഓർക്കണം, അവന്റെ മരണമല്ല ദൈവത്തിന് മഹത്വം നൽകിയത്. സ്വയം ശൂന്യനായതിലൂടെ പകർന്നു നൽകിയ നിത്യജീവന്റെ സമൃദ്ധിയാണ് ദൈവമഹത്വമായി പരിണമിച്ചത്.

ഗോതമ്പു മണിയുടെ അഴിയൽ അഥവാ മരണം ഒരു ത്യാഗമാണോ? അല്ല. പൂവിടൽ ഒരു ത്യാഗമല്ല. വിത്തിൽ നിന്നും പുറത്തേക്ക് വരുന്ന തളിര് അതിന്റെ ഉള്ളിലുണ്ടായിരുന്ന ജൈവീക സാന്നിധ്യമാണ്. ആ മുള പൊട്ടൽ ഒരു ത്യാഗമല്ല. രൂപാന്തരീകരണമാണ്. അത് നഷ്ടമല്ല, നേട്ടമാണ്. വിത്തും തളിരും രണ്ടു സ്വത്വങ്ങളല്ല. ഒരേ യാഥാർത്ഥ്യമാണ്. വിത്ത് എന്ന ആദ്യ ഇനം മരിക്കുന്നതിലൂടെ രണ്ടാമത്തെ ഇനമായ തളിരിലേക്ക്, പൂവിടലിലേക്ക് അത് പുനർജനിക്കുന്നു. ഇത് ദൈവിക യുക്തിയാണ്. ഇത് പ്രകൃതിയുടെ നിയമമാണ്. ഇതുതന്നെയാണ് ഉത്ഥാനത്തിന്റെയും യുക്തിയും. വിത്ത് പൊട്ടിയാലെ തളിര് പുറത്തേക്ക് വരൂ.

ഈ രൂപകത്തിന്റെ പശ്ചാത്തലത്തിലെ യേശു കടന്നുപോയ സഹനവും കുരിശും മനസ്സിലാകൂ. ഉയർത്തുക, മഹത്വീകരിക്കുക എന്നീ പദങ്ങളാണ് സഹനത്തെയും കുരിശിനെയും സൂചിപ്പിക്കുന്നതിനായി അവൻ ഉപയോഗിക്കുന്നത്. രണ്ടിനും നിത്യജീവനുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് മനുഷ്യയുക്തിക്ക് നിരക്കാത്ത ഒരു പ്രമാണം അവൻ മുന്നിലേക്ക് വയ്ക്കുന്നത്: “തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക്‌ അതിനെ കാത്തുസൂക്‌ഷിക്കും” (v.25). ജീവനും മരണത്തിനുമിടയിൽ സ്നേഹം എന്ന യാഥാർത്ഥ്യം കടന്നുവരുന്നു. സ്നേഹം അവകൾക്ക് മാനം നൽകുന്നു. നമുക്കറിയാം, ജീവൻ മരണത്തെയും മരണം ജീവനെയും എതിർക്കുന്നുവെന്നും, അവകൾ പരസ്പരം ദുർബലപ്പെടുത്താനും ശ്രമിക്കുന്നുവെന്നും. ഇത് പ്രകൃതി നിയമമാണ്. സ്നേഹം ജീവതത്തിനോടൊ അതിന്റെ ത്യജിക്കല്ലിനോടൊ ആയിക്കോട്ടെ അപ്പോഴും യേശുവിനെ സംബന്ധിച്ച് നിത്യജീവൻ ഒഴിച്ചു നിർത്താൻ സാധിക്കാത്ത യാഥാർത്ഥ്യമാണ്. ജീവനും മരണവും എന്ന ദ്വന്ദയാഥാർഥ്യങ്ങളുടെയുള്ളിൽ നിന്നുകൊണ്ടല്ല അവൻ നിത്യജീവനെ ദർശിക്കുന്നത്. സ്നേഹത്തിന്റെ അർത്ഥവിചാരങ്ങളുടെ ഉള്ളിൽ നിന്നാണ്. സ്നേഹമാണ് ജീവനും മരണത്തിനും അർത്ഥം നൽകുന്നത്. സ്നേഹമാണ് നിത്യജീവന്റെ ആദ്യാനുഭവവും. സ്നേഹത്തിന്റെ തഴുകലുണ്ടെങ്കിൽ മാത്രമേ ജീവിതം ഒരു ഗോതമ്പുമണി പോലെ അഴിയുമ്പോഴുണ്ടാകുന്ന മധുരനൊമ്പരങ്ങളിലെ ദൈവീകതയും നിത്യതയും നിനക്കും തിരിച്ചറിയാൻ സാധിക്കൂ. അതിന് ആദ്യം യേശു ആരെന്ന് നീ അറിയണം. അവന്റെ ആർദ്രമായ സ്നേഹത്തിന്റെ മാധുര്യം അനുഭവിക്കണം. എന്നിട്ട് ജീവിതത്തിലൂടെ ആ സ്നേഹത്തെ പകുത്തു നൽകണം.

vox_editor

Recent Posts

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

6 days ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

2 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

3 weeks ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

4 weeks ago

Advent 4th Sunday_2025_ജോസഫിന്റെ സുവിശേഷം (മത്താ 1:18-24)

ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…

4 weeks ago

റവ.ഡോ ഹെൽവെസ്റ്റ് റൊസാരിയോ കോട്ടപ്പുറം രൂപതാ ചാൻസിലർ

ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…

4 weeks ago