Categories: Meditation

5th Sunday Lent_ഗോതമ്പുമണിയുടെ മരണം (യോഹ 12: 20-30)

ഇത് പ്രകൃതിയുടെ നിയമമാണ്. ഇതുതന്നെയാണ് ഉത്ഥാനത്തിന്റെയും യുക്തിയും. വിത്ത് പൊട്ടിയാലെ തളിരു പുറത്തേക്ക് വരു...

തപസ്സു കാലം അഞ്ചാം ഞായർ

ഗ്രീക്കുകാർ ഗുരുവിനെ അന്വേഷിക്കുന്നു. ശിഷ്യഗണത്തിൽ യവനനാമമുള്ളവരോടാണ് – ഫിലിപ്പോസ്, അന്ത്രയോസ് – അവർ കാര്യമുണർത്തുന്നത്. നിങ്ങളുടെ ഗുരുവിനെ, ദൈവത്തെ, നിങ്ങളുടെ ആനന്ദത്തിന്റെ ഉറവിടത്തെ ഞങ്ങൾക്കറിയാൻ ആഗ്രഹമുണ്ട്. നിങ്ങൾ വിശ്വസിക്കുന്ന നിങ്ങളുടെ ദൈവത്തെ ഞങ്ങൾക്കൊന്നു കാണിച്ചു തരുമോ? ഉത്തരം കൊടുക്കണം ഈ ചോദ്യത്തിന് നമ്മളോരോരുത്തരും. അവിടെയുണ്ട് ദൈവം, ഇവിടെയുണ്ട് ദൈവം എന്നൊന്നും പറയാൻ പറ്റില്ല. ഒരു പ്രത്യേക ധ്യാനകേന്ദ്രത്തിലൊ, വൈദികന്റെയടുത്തൊ ചെന്നാൽ മതി അവിടെ ദൈവമുണ്ടെന്നും പറയരുത്. മതബോധനമൊ താത്വീക വിചാരമൊ ഒന്നും തന്നെ ദൈവത്തെ ചൂണ്ടിക്കാണിക്കണമെന്നില്ല. പ്രത്യേകിച്ച് ചോദ്യം നിന്നോട് വ്യക്തിപരമാകുമ്പോൾ. നിന്റെ ജീവിതത്തിലൂടെ – നിന്റെ വാക്ക്, പ്രവർത്തി, മനോഭാവം, ചിന്തകളിലൂടെ – ദൈവം പ്രകടമാകണം. നിന്റെ ഒരു വാക്ക് മാത്രം മതി ഏത് ദൈവത്തെയാണ് നീ ആരാധിക്കുന്നതെന്ന് വ്യക്തമാകാൻ. ഇന്നും ഗ്രീക്കുകാർ അന്വേഷിക്കുന്നുണ്ട് യേശുവിനെ ഒരു നോക്കു കാണാൻ. ഏത് യേശുവിനെയാണ് നീ അവർക്കായി ചൂണ്ടിക്കാണിക്കുക?

ഗ്രീക്കുകാരുടെ വരവിനെ ഒരു അടയാളമായിട്ടാണ് ഗുരു കാണുന്നത്. മരണമാണ് മുന്നിലെന്ന് അവൻ മനസ്സിലാക്കുന്നു. എങ്കിലും ആ യാഥാർത്ഥ്യത്തെ അവൻ വിശേഷിപ്പിക്കുന്നത് മഹത്വം എന്നാണ്. ആ മഹത്വപ്പെടലിന്റെ ദൃഷ്ടാന്തമാണ് നിലത്തുവീണു അഴിയുന്ന ഗോതമ്പുമണിയുടെ രൂപകം. സുവിശേഷത്തിലെ ഏറ്റവും കാവ്യാത്മകമായ രൂപകമാണിത്. ഈ രൂപകം അവനെ വധിക്കാൻ ഉദ്യമിക്കുന്നവരുടെ ചിന്താസരണികൾ എല്ലാം തന്നെ ഉല്ലംഘിക്കുന്നു. അനിവാര്യമായ മരണത്തെ അവൻ തന്നിലേക്ക് തന്നെ ആവഹിക്കുന്നു. എന്തിന്? തന്റെ മഹത്വീകരണത്തിന്റെ ദൈവികവും, രാജകീയവും, പിതൃനിർവിശേഷവുമായ ബന്ധത്തെ ഉയർത്തിപ്പിടിക്കാനും, വ്യാഖ്യാനിക്കാനും, വ്യക്തമാക്കാനും. അവന്റെ മരണത്തിന്റെ ഫലക്ഷമതയാണ് രൂപകം പ്രതിഫലിക്കുന്നത്. എന്താണ് ആ ഫലക്ഷമത (fruitfulness)? അതാണ് നിത്യജീവൻ. ജീവന്റെ പ്രകാശമായവൻ മരണത്തിലൂടെയും പങ്കുവയ്ക്കുന്നത് നിത്യജീവനാണ്. മരണത്തിലൂടെ ഒന്നും അവസാനിക്കുന്നില്ല. മരണം പോലും അവനിലുള്ള നിത്യജീവന്റെ ശുദ്ധമായ ആവർത്തനമാണ്. ഇതൊരു പുനരുക്തിയാണ് (tautology); അവന്റെ ജീവനിലും മരണത്തിലും നിത്യജീവനുണ്ട്.

ഗോതമ്പു മണിയുടെ രൂപകത്തിലെ വിഷയം മരണമാണ്. പക്ഷേ ആ വാക്യത്തിലെ കേന്ദ്രസ്ഥാനം അലങ്കരിക്കുന്നത് “അതേപടിയിരിക്കും”, “ഫലം പുറപ്പെടുവിക്കും” എന്നീ വാചകങ്ങളാണ്. ഒന്നുമില്ലാതാകുന്ന അവസ്ഥയല്ല മരണം. നോക്കുക, അവന്റെ ശൂന്യവൽക്കരണത്തിലും നിത്യജീവൻ പ്രഭാവമാകുന്നു. ഊർവ്വരമായ ഒരു മരണമാണത്. അതുകൊണ്ടാണ് നിത്യജീവന്റെ സമൃദ്ധി കുരിശിൽ നിറയുന്നത്. അപ്പോഴും ഓർക്കണം, അവന്റെ മരണമല്ല ദൈവത്തിന് മഹത്വം നൽകിയത്. സ്വയം ശൂന്യനായതിലൂടെ പകർന്നു നൽകിയ നിത്യജീവന്റെ സമൃദ്ധിയാണ് ദൈവമഹത്വമായി പരിണമിച്ചത്.

ഗോതമ്പു മണിയുടെ അഴിയൽ അഥവാ മരണം ഒരു ത്യാഗമാണോ? അല്ല. പൂവിടൽ ഒരു ത്യാഗമല്ല. വിത്തിൽ നിന്നും പുറത്തേക്ക് വരുന്ന തളിര് അതിന്റെ ഉള്ളിലുണ്ടായിരുന്ന ജൈവീക സാന്നിധ്യമാണ്. ആ മുള പൊട്ടൽ ഒരു ത്യാഗമല്ല. രൂപാന്തരീകരണമാണ്. അത് നഷ്ടമല്ല, നേട്ടമാണ്. വിത്തും തളിരും രണ്ടു സ്വത്വങ്ങളല്ല. ഒരേ യാഥാർത്ഥ്യമാണ്. വിത്ത് എന്ന ആദ്യ ഇനം മരിക്കുന്നതിലൂടെ രണ്ടാമത്തെ ഇനമായ തളിരിലേക്ക്, പൂവിടലിലേക്ക് അത് പുനർജനിക്കുന്നു. ഇത് ദൈവിക യുക്തിയാണ്. ഇത് പ്രകൃതിയുടെ നിയമമാണ്. ഇതുതന്നെയാണ് ഉത്ഥാനത്തിന്റെയും യുക്തിയും. വിത്ത് പൊട്ടിയാലെ തളിരു പുറത്തേക്ക് വരു.

ഈ രൂപകത്തിന്റെ പശ്ചാത്തലത്തിൽ മാത്രമേ യേശു കടന്നുപോയ സഹനവും കുരിശും മനസ്സിലാകൂ. ഉയർത്തുക, മഹത്വീകരിക്കുക എന്നീ പദങ്ങളാണ് സഹനത്തെയും കുരിശിനെയും സൂചിപ്പിക്കുന്നതിനായി അവൻ ഉപയോഗിക്കുന്നത്. രണ്ടിനും നിത്യജീവനുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് മനുഷ്യയുക്തിക്ക് നിരക്കാത്ത ഒരു പ്രമാണം അവൻ മുന്നിലേക്ക് വയ്ക്കുന്നത്: “തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക്‌ അതിനെ കാത്തുസൂക്‌ഷിക്കും” (v.25). ജീവനും മരണത്തിനുമിടയിൽ സ്നേഹം എന്ന യാഥാർത്ഥ്യം കടന്നുവരുന്നു. സ്നേഹം അവയക്ക് മാനം നൽകുന്നു. നമുക്കറിയാം, ജീവൻ മരണത്തെയും മരണം ജീവനെയും എതിർക്കുന്നുവെന്നും, അവ പരസ്പരം ദുർബലപ്പെടുത്താനും ശ്രമിക്കുന്നുവെന്നും. ഇത് പ്രകൃതി നിയമമാണ്. സ്നേഹം ജീവതത്തിനോടൊ അതിന്റെ ത്യജിക്കലിനോടൊ ആയിക്കോട്ടെ അപ്പോഴും യേശുവിനെ സംബന്ധിച്ച് നിത്യജീവൻ ഒഴിച്ചു നിർത്താൻ സാധിക്കാത്ത യാഥാർത്ഥ്യമാണ്. ജീവനും മരണവും എന്ന ദ്വന്ദ്വയാഥാർത്ഥ്യങ്ങളുടെയുള്ളിൽ നിന്നുകൊണ്ടല്ല അവൻ നിത്യജീവനെ ദർശിക്കുന്നത്. സ്നേഹത്തിന്റെ അർത്ഥവിചാരങ്ങളുടെ ഉള്ളിൽ നിന്നാണ്. സ്നേഹമാണ് ജീവനും മരണത്തിനും അർത്ഥം നൽകുന്നത്. സ്നേഹമാണ് നിത്യജീവന്റെ ആദ്യാനുഭവവും. സ്നേഹത്തിന്റെ തഴുകലുണ്ടെങ്കിൽ മാത്രമേ ജീവിതം ഒരു ഗോതമ്പുമണി പോലെ അഴിയുമ്പോഴുണ്ടാകുന്ന മധുരനൊമ്പരങ്ങളിലെ ദൈവീകതയും നിത്യതയും നിനക്കും തിരിച്ചറിയാൻ സാധിക്കൂ. അതിന് ആദ്യം യേശു ആരെന്ന് നീ അറിയണം. അവന്റെ ആർദ്രമായ സ്നേഹത്തിന്റെ മാധുര്യം അനുഭവിക്കണം. എന്നിട്ട് ജീവിതത്തിലൂടെ ആ സ്നേഹത്തെ പകുത്തു നൽകണം.

vox_editor

Recent Posts

മുറിവുകളുമായി ഉത്ഥിതൻ (യോഹ 20:19-31)

പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…

1 week ago

ശൂന്യമായ കല്ലറ

ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ്‌ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…

2 weeks ago

Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും

ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…

2 weeks ago

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

3 weeks ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

4 weeks ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

1 month ago