Categories: Meditation

3rd Sunday Lent_സമരിയാക്കാരിയുടെ നന്മ (യോഹ. 4:5-42)

യേശു അവളിൽ ഒരു ദേവാലയം പണിയുകയാണ്...

തപസ്സുകാലം മൂന്നാം ഞായർ

പൊട്ടിപ്പോയ സ്നേഹത്തിന്റെ നൂലുകൾ വീണ്ടും കെട്ടണോ? അനേകം ഹൃദയങ്ങളെ കോരിത്തരിപ്പിച്ചവനായ യേശു അതിന്റെ രീതി നമുക്ക് കാണിച്ചു തരും. യോഹന്നാന്റെ സുവിശേഷത്തിലെ ഏറ്റവും സമ്പന്നവും സർഗ്ഗാത്മകവുമായ ഒരു ആഖ്യാനത്തിലൂടെ: യേശുവും സമരിയാക്കാരിയും.

യാത്ര ചെയ്തു ക്ഷീണിച്ച യേശു സിക്കാറിലെ യാക്കോബിന്റെ കിണറിന്റെ കരയിൽ ഇരിക്കുന്നു. ദുർബല ജീവിതത്തിന്റെ ചരിത്രമുള്ള പേരില്ലാത്ത ഒരു സ്ത്രീ അവിടെ വരുന്നു. ഏകനാണവൻ. അവളും അതുപോലെതന്നെ. മനുഷ്യത്വമാണ് അവൾ ഇത്രയും നാൾ തേടിയിരുന്നത്. മനുഷ്യത്വമാണ് അവനും ആഗ്രഹിക്കുന്നത്. പല പ്രണയങ്ങളുടെയും പിന്നാലെ പോയ ഒരു പ്രണയിനിയാണവൾ. അവനോ വധുവിനെ തിരികെ നേടാൻ കൊതിക്കുന്ന വരനായ ദൈവമാണ്. ആ വരൻ സ്നേഹത്തിന്റെ കാര്യത്തിൽ ക്ഷീണിതനല്ല. ആരുടെയും തെറ്റുകൾക്കോ കുറവുകൾക്കോ അല്ല അവൻ പ്രാധാന്യം കൊടുക്കുന്നത്. ഹൃദയത്തിൽ എത്രത്തോളം ദാഹമുണ്ട്, എത്രത്തോളം ആഗ്രഹമുണ്ട്; അത് മാത്രം മതി അവന്.

വിവാഹത്തിന്റെതായ പ്രതിധ്വനികളും ഓർമ്മകളും വരികളുടെയിടയിൽ നിറയുന്നുണ്ട്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന് വിശുദ്ധഗ്രന്ഥം വൈവാഹികമായ ഒരു മാനം നൽകുന്നുണ്ടെന്ന കാര്യം നമുക്കറിയാം. ജീവരേണുക്കൾ നമ്മിൽ സന്നിഹിതമാകുന്ന നിമിഷം മുതൽ ദൈവം അവനുമായുള്ള ഒരു വിവാഹത്തിന് നമ്മെ ക്ഷണിക്കുന്നുണ്ട്. ദൈവത്തിന്റെ ഇണകളാണ് നമ്മൾ. കാരണം, ദൈവവുമായി ഒന്നാകുമ്പോഴാണ് നമ്മുടെ ആത്മാവിന് യഥാർത്ഥ ചാരിതാർത്ഥ്യം അനുഭവിക്കാൻ സാധിക്കുക.

“എനിക്ക് കുടിക്കാൻ തരുക”. വരന് ദാഹിക്കുന്നു. വെള്ളത്തിനല്ല, സ്നേഹിക്കപ്പെടാനാണ്. ഇതാ, ഒരു സ്നേഹബന്ധം ആരംഭിക്കുന്നു, ഒരു വാഗ്ദാനത്തിലൂടെ: “ദൈവത്തിന്റെ ദാനം എന്തെന്ന് നീ അറിഞ്ഞിരുന്നെങ്കിൽ…” ദൈവത്തിന്റെ പ്രേമാഭ്യർത്ഥനയ്ക്കുള്ള മറുപടിയാണ് വിശ്വാസം.

ദാനമാണ് ഈ പ്രണയകഥയുടെ താക്കോലും വാതിലും. ദൈവം ചോദിക്കുന്നില്ല, അവൻ നൽകുന്നു. ദൈവം ആവശ്യപ്പെടുന്നില്ല, അവൻ വാഗ്ദാനം ചെയ്യുന്നു: നിത്യജീവനിലേക്ക് നിർഗളിക്കുന്ന അരുവിയെ നിനക്ക് തരാം. ഒരു തുള്ളി വെള്ളമല്ല, ഒരു അരുവിയാണ് അവന്റെ ദാനം. മനോഹരമായ ഒരു പ്രതീകമാണത്. നിന്റെ ദാഹം ശമിപ്പിക്കാൻ ആവശ്യമായതിനേക്കാൾ കൂടുതലാണ് അരുവി. അതിന് അളവില്ല, അവസാനമില്ല, കണക്കുകളുമില്ല. അത് സമൃദ്ധവും അമിതവുമാണ്. ദൈവത്തിന്റെ ദാനം സ്വയം നൽകുന്ന ദാനമാണ്. അത് അവന്റെ പ്രതിച്ഛായ തന്നെയാണ്. ആ ദാനത്തിന് വ്യക്തമായ ഒരു ലക്ഷ്യമുണ്ട്; നാം എല്ലാവരും അവനിലേക്ക് തിരികെ വരണം. ദാസന്മാരായിട്ടോ അടിയാളന്മാരായിട്ടോ അല്ല, അവനെ പ്രണയിക്കുന്നവരായിട്ടാണ്.

“നീ ചെന്ന് നിന്നെ സ്നേഹിക്കുന്നവനെ കൂട്ടിക്കൊണ്ടു വരുക”. സ്ത്രീകളോട് സംസാരിക്കുമ്പോൾ യേശു നേരെ അവരുടെ ഹൃദയത്തിനുള്ളിലേക്ക് പോകും. അവൻ അവരുടെ ഭാഷയും വികാരവും ആഗ്രഹവും ജീവിക്കാനുള്ള അവരുടെ ശക്തമായ കാരണവും സ്വന്തമാക്കും. സ്ത്രീകൾക്കിടയിൽ മാത്രമാണ് അവന് ശത്രുക്കൾ ഇല്ലാത്തത്. അവന്റെ സർഗാത്മകമായ ആന്തരിക നോട്ടം അവളുടെ ഉള്ളിലെ നന്മയെ കണ്ടെത്തുന്നു. രണ്ടുപ്രാവശ്യം അവൻ പറയുന്നു, “നീ പറഞ്ഞത് ശരിയാണ്”, “നീ പറഞ്ഞത് സത്യമാണ്”. പരുക്കനായ ഒരു ജീവിതമാണ് അവളുടേത്. അതിൽ പോലും അവൻ നന്മയും സത്യവും കണ്ടെത്തുന്നു. അവളുടെ തുടിക്കുന്ന ഹൃദയത്തിനുള്ളിലെ സത്യസന്ധത അവൻ കാണുന്നു. പിന്നെയുള്ള അവരുടെ സംഭാഷണം സ്വർണ്ണ ലിപികളിലാണ് സുവിശേഷകൻ കുറിച്ചിരിക്കുന്നത്.

ആ സംഭാഷണത്തിൽ കുറ്റപ്പെടുത്തലോ വിധിക്കലോ ഉപദേശങ്ങളോ ഒന്നും തന്നെയില്ല. പകരം യേശു അവളിൽ ഒരു ദേവാലയം പണിയുകയാണ്. എവിടെയാണ് ഞങ്ങൾ ദൈവത്തെ ആരാധിക്കേണ്ടത്? ഏതു പർവ്വതത്തിലാണ് ഞങ്ങൾ അവനെ തേടേണ്ടത്? ശക്തമാണ് അവളുടെ ചോദ്യം. ഉത്തരമോ അതിനേക്കാൾ ശക്തവും സുന്ദരവുമാണ്. ദൈവം നിന്നിലാണ്. നീയാണ് അവൻ വസിക്കുന്ന പർവ്വതം. ആ ദൈവത്തെ ആരാധിക്കേണ്ടത് നിന്റെ ആത്മാവിലും സത്യത്തിലുമാണ്. നീയായിരിക്കും ദൈവം വസിക്കുവാൻ പോകുന്ന ആലയം.

അവൾ കുടം ഉപേക്ഷിച്ചു തന്റെ പട്ടണത്തിലേക്ക് പോകുന്നു: “ഞാൻ ചെയ്ത കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞ ഒരു മനുഷ്യനെ നിങ്ങൾ കാണുവിൻ” (v.29). അവളുടെ ഇന്നലത്തെ ബലഹീനത ഇന്ന് ശക്തിയായി മാറിയിരിക്കുന്നു. അവളുടെ ഇന്നലത്തെ മുറിവുകൾ നാളേക്കുള്ള പഴുതുകളായി മാറുന്നു. ആ ബലഹീനതകളുടെയും മുറിവുകളുടെയും മുകളിൽ അവനൊരു സാക്ഷ്യപേടകം പണിതിരിക്കുന്നു.
നമ്മുടെ ഓരോരുത്തരുടെയും ജീവിതമാണ് സമരിയാക്കാരിയുടെ ആഖ്യാനം പറഞ്ഞുവയ്ക്കുന്നത്. ബലഹീനതകളെ ഭയക്കരുത്, അവയുടെ മേൽ ദൈവത്തിന്റെ ആലയം പണിയണം. നമ്മുടെ ബലഹീനതകൾക്ക് നമ്മൾ പണിയുന്ന ദേവാലയത്തിന്റെ മൂലക്കല്ലായി മാറാൻ സാധിക്കും.

vox_editor

Recent Posts

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

2 weeks ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

4 weeks ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

1 month ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

1 month ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 month ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

2 months ago