Categories: Meditation

30th Sunday_ഇരുളും വെളിച്ചവും (മർക്കോ 10: 46-52)

ഇരുളിൽ നിന്നും പുറത്തേക്ക് വരാനുള്ള ശക്തമായ ആഗ്രഹമാണത്. പ്രത്യാശയുടെ അവസാന നിശ്വാസമാണത്...

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ

മർക്കോസിന്റെ സുവിശേഷത്തിലെ അവസാനത്തെ സൗഖ്യവും ജറുസലേമിൽ പ്രവേശിക്കുന്നതിനു മുമ്പുള്ള നിർണായകമായ അത്ഭുതവുമാണ് ഇന്നത്തെ വചനഭാഗം. കുരിശിലേക്കുള്ള യാത്രയിൽ ഇനി വേണ്ടത് വിശ്വാസത്തിന്റെ നേത്രങ്ങളാണ്. ശിഷ്യർ അന്ധരായി തുടരുമ്പോൾ, അന്ധയാചകൻ ആഴങ്ങൾ ദർശിക്കുന്നു. കണ്ണല്ല, കാഴ്ചയാണ് അപ്പോൾ വിഷയം. അന്ധയാചകൻ വെളിച്ചവും കരുണയും യാചിക്കുന്ന ഓരോരുത്തരുടെയും പ്രതീകമാണ്.

ഈ വചനഭാഗം ഒരു രോഗശാന്തിയുടെ ചരിത്രം മാത്രമല്ല പറയുന്നത്, യഥാർത്ഥ ശിഷ്യത്വത്തിന്റെ തനിമ കൂടിയാണ്. ശ്രവണം, യാചന, യേശുവിന്റെ വിളി, അവനുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ച, അനുഗമനം… അങ്ങനെ പല പ്രമേയങ്ങൾ ഈ വചനഭാഗത്ത് ഉണ്ട്. ആർത്തു വിളിച്ചു പ്രാർത്ഥിക്കുന്നവനെ ശ്രവിക്കുന്ന ദൈവമുണ്ട് ഇവിടെ, പുറങ്കുപ്പായം ദൂരെയെറിഞ്ഞു കുതിച്ചു ചാടുന്ന ഒരു നിസ്സഹായന്റെ പ്രത്യാശയുണ്ട് ഇവിടെ.

മർക്കോസിന്റെ കാഴ്ചപ്പാടിൽ ചിലപ്പോൾ ഇവൻ മാത്രമായിരിക്കാം വിടർന്ന മിഴികളോടെ കുരിശിന്റെ വഴിയിൽ യേശുവിനെ അനുഗമിച്ച ഏകശിഷ്യൻ. ഗോൽഗോത്തായിൽ ഒരു ശതാധിപൻ യേശുവിനെ കാണുന്നുണ്ട്. ഉത്ഥാനത്തിനുശേഷം സ്ത്രീകളും അവനെ കാണുന്നുണ്ട്. ഒത്തിരി താമസിച്ചാണ് അപ്പോസ്തലന്മാർ അവനെ കാണുന്നത്. നസ്രത്തിലെ യേശുവിന്റെ ചരിത്രമെന്നത് അന്ധരായ ചില മനുഷ്യരുടെയും ചരിത്രം കൂടിയാണ്. കണ്ണുണ്ടായിട്ടും കാണാതിരുന്നവരാണ് അവർ.

ജറീക്കോയിലെ വഴിത്താരയിൽ യേശുവിനെ പിടിച്ചുനിർത്തുന്നത് ഉച്ചത്തിലുള്ള ഒരു മനുഷ്യന്റെ നിലവിളിയാണ്. ബർതിമേയൂസ് എന്നാണ് അയാളുടെ പേര്. യാചകനാണ്. സ്വയം ആശ്രയിക്കാത്ത ഒരാൾ. കാഴ്ചകളെ ചോദിച്ചറിയുന്ന ഒരാൾ. നസറായന്റെ കടന്നുപോക്കിനെ തിരിച്ചറിഞ്ഞ ഒരാൾ. “ദാവീദിന്റെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ!” കരച്ചിലാണത്. ആ കരച്ചിലിൽ നൊമ്പരവും യാചനയും വേദനയും ഉണ്ട്. ഉള്ളം തുറന്ന പ്രാർത്ഥനകളെല്ലാം ഇങ്ങനെയാണ്. മുന്നിൽ ഇരുട്ടു മാത്രമാകുമ്പോൾ, ജീവിതം കീഴ്മേൽമറിയും എന്നു തോന്നുമ്പോൾ കനിയണമേ എന്ന് മാത്രമേ പ്രാർത്ഥിക്കാൻ പറ്റൂ. ഇരുളിൽ നിന്നും പുറത്തേക്ക് വരാനുള്ള ശക്തമായ ആഗ്രഹമാണത്. പ്രത്യാശയുടെ അവസാന നിശ്വാസമാണത്.

ആരൊക്കെയോ ചുറ്റിൽ നിന്നും വിളിച്ചു പറയുന്നുണ്ട് നിശബ്ദനായിരിക്കാൻ. അങ്ങനെയാണ് ചിലർ. കൂടെയുണ്ടെങ്കിലും നമ്മുടെ നൊമ്പരങ്ങളെ തിരിച്ചറിയാൻ സാധിക്കാതെ പോകുന്നവരാണവർ. ഇരുളിന്മേൽ മൂകതയുടെ ശാസന പുറപ്പെടുവിക്കുന്നവർ. ഇന്ന് ബർതിമേയൂസിനോട് നിശബ്ദരാകാൻ പറയുന്നവർ തന്നെയായിരിക്കാം നാളെ യേശുവിനെ ക്രൂശിക്കാൻ അലമുറയിടുന്നവരും. ജനക്കൂട്ടം യാചകനെ നിശബ്ദനാക്കാൻ ശ്രമിക്കുന്നു, അവൻ ഉച്ചത്തിൽ നിലവിളിക്കുന്നു. പിന്മാറാൻ അവൻ ഉദ്ദേശിക്കുന്നില്ല. അവനു യേശുവിന്റെ കരുണയിൽ വിശ്വാസമുണ്ട്. അത് നൊമ്പരങ്ങൾ പകർന്നു നൽകിയ ആത്മധൈര്യമാണ്, ഇരുളിൽ തെളിയുന്ന സ്വപ്നമാണ്. അതൊരു ചെറിയൊരു വെട്ടമാണ്. എന്തു തടസ്സമുണ്ടായാലും ആ വെട്ടത്തിൽ നിന്നും പിന്മാറരുത്. അവൻ്റെ സ്വരം യേശു ശ്രവിക്കുന്നു. അവനെ വിളിപ്പിക്കുന്നു. വലിയ സ്വപ്നങ്ങൾക്ക് ദൈവത്തെ പിടിച്ചു നിർത്താൻ സാധിക്കും. യാചകനെ എതിർത്തവർ, ഇതാ, അവന് ധൈര്യം പകർന്നു നൽകുന്നു.

“ധൈര്യമായിരിക്കൂ; എഴുന്നേൽക്കുക; യേശു നിന്നെ വിളിക്കുന്നു”. ധൈര്യം! നൊമ്പരങ്ങളുടെ ചുഴികളിൽ അകപ്പെട്ടിരിക്കുന്നവർക്ക് നൽകാൻ സാധിക്കുന്ന ഏക പുണ്യം. എഴുന്നേൽക്കുക! ഒരു സങ്കടവും ജീവിതത്തിന്റെ അവസാനമല്ല. മുന്നിൽ ഇനിയും വഴികളുണ്ട്. കാരണം യേശു നിന്നെ വിളിക്കുന്നു. ജീവിതത്തിന്റെ ബഹുലീകരണമാണ് വിശ്വാസം. ചിലപ്പോൾ അത് യുക്തിക്ക് വിപരീതമായിരിക്കാം. അപ്പോഴും അതിനൊരു സൗന്ദര്യമുണ്ട്. കാരണം അതിനു മാത്രമേ ജീവിതത്തെ പൂർണ്ണമാക്കാൻ സാധിക്കു.

നിശബ്ദരാകാൻ പറഞ്ഞവർ ധൈര്യം പകരുന്നവരായി മാറുന്നു. ഉള്ളിൽ കെടാത്ത വിശ്വാസമുണ്ടെങ്കിൽ ആർക്കും നമ്മെ നിരുത്സാഹപ്പെടുത്താൻ സാധിക്കില്ല. അങ്ങനെയുള്ളവരോട് മാത്രമേ ദൈവം ചോദിക്കൂ: “ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” ഈ ചോദ്യത്തിനു മുന്നിൽ ആത്മാർത്ഥതയുള്ളവർ ഭൗതികമായതൊന്നും ചോദിക്കുകയില്ല. യഥാർത്ഥ വിശ്വാസം അധികാരവും ആധിപത്യവും പണവും സമ്പത്തും ആഗ്രഹിക്കുകയില്ല. ബർതിമേയൂസിന് വേണ്ടത് വെളിച്ചവും അവബോധവുമാണ്, കാഴ്ചയും കാഴ്ചയുടെ പൂർണ്ണതയുമായ ദൈവീകതയുമാണ്. അവനു വേണ്ടത് വീണ്ടും ഒരു കാഴ്ചയാണ്.

സുവിശേഷം അവസാനിക്കുന്നത് അവൻ യേശുവിനെ അനുഗമിച്ചു എന്ന് പറഞ്ഞു കൊണ്ടാണ്. മുന്നിലുള്ളത് കുരിശിലേക്കുള്ള വഴിയാണ്. അത് കാഴ്ചയുണ്ടെന്നു കരുതുകയും കാണാതിരിക്കുകയും ചെയ്യുന്നവർക്കുള്ളതല്ല. ആഗ്രഹങ്ങളുടെ ശുദ്ധീകരണത്തിലെ യഥാർത്ഥ കാഴ്ചയുണ്ടാകൂ. വചനത്തിന്റെ വെളിച്ചത്തിലെ ഇച്ഛകൾ ശുദ്ധീകരിക്കപ്പെടു. ആഗ്രഹിക്കേണ്ടത് ബർതിമേയൂസിനെ പോലെ ആയിരിക്കണം. ആ ആഗ്രഹത്തിൽ ആന്തരികമായ പരിണാമവും പരിവർത്തനവും ഉണ്ട്. ഇച്ഛകളിൽ ശുദ്ധത വന്നാൽ മാത്രമേ നമ്മളിലും വെളിച്ചം നിറയൂ.

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 days ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 week ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

2 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

2 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

2 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

3 weeks ago