Categories: Meditation

2nd Sunday of Lent_Year B_ദൈവീക ലാവണ്യം (മർക്കോ 9:2-10)

തപസ്സു കാലം രണ്ടാം ഞായർ

എപ്പോഴെല്ലാം ഗുരുനാഥൻ കൂട്ടത്തിൽ നിന്നും ചിലരെ തിരഞ്ഞെടുത്ത് കൂടെ കൊണ്ടു പോയിട്ടുണ്ടോ അപ്പോഴെല്ലാം അവർക്കായി അവൻ ചില വിസ്മയ കാഴ്ചകൾ ഒരുക്കിയിട്ടുണ്ടാകും. അതിൽ നിന്നും അവർക്ക് എന്തെങ്കിലും ആഴമായ സന്ദേശം ലഭിക്കുകയും ചെയ്യും. ഇന്ന് അവരെ അവൻ കൂട്ടിക്കൊണ്ടുപോയത് ദൈവിക സാന്നിധ്യത്തിന്റെ കളരിയിലേക്കാണ്. ഒരു മലയാണത്. ആ മലയിൽ വച്ച് അവൻ രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്ത്രം പ്രകാശം പോലെ ധവളമായി. ഇതാണോ രൂപാന്തരീകരണം? അല്ല. ഇത് ബാഹ്യമായ ചില പ്രതിഫലനങ്ങൾ മാത്രമാണ്. ദൈവ പിതാവിന്റെയും പൂർവ്വപിതാക്കന്മാരുടെയും സാന്നിധ്യം തന്റെ ജീവിതത്തിൽ മൂർത്തമായ അനുഭവമാണ് എന്ന സത്യത്തിന്റെ വെളിപ്പെടുത്തലാണ് യേശുവിന്റെ രൂപാന്തരീകരണം. അവന്റെ പിതാവ് മേഘ തണലായും അഗ്നിനാളമായും ഒരു ജനതയുടെ കൂടെ നടന്ന സാന്നിധ്യമാണ്. പ്രവാചകന്മാരുടെ നാവുകളിൽ തീക്കനലിന്റെ വാക്കുകൾ പകുത്തു നൽകിയ നന്മ. സ്നേഹത്തിന്റെ ഉടമ്പടി ഓരോ കുഞ്ഞു യഹൂദരുടെയും ഹൃദയത്തിൽ കൊത്തിവച്ച അതേ ആർദ്രത ഇന്നിതാ മൂന്ന് ശിഷ്യന്മാരുടെ മുമ്പിൽ വെളിപ്പെടുന്നു. എന്തിനാണീ വെളിപ്പെടുത്തൽ? ഉത്തരം ഒന്ന് മാത്രമേയുള്ളൂ. ഈ ജീവിത സഞ്ചാരത്തിൽ നമ്മളാരും ഒറ്റയ്ക്കല്ല. ഒരു മലയും നമ്മൾ ഒറ്റയ്ക്ക് കയറുന്നുമില്ല.

കുരിശു മരണമാണ് രൂപാന്തരീകരണത്തിന്റെ പശ്ചാത്തലം. യേശു തന്റെ പീഡാനുഭവ -മരണത്തെക്കുറിച്ച് ആദ്യ മുന്നറിയിപ്പ് നൽകുന്ന അവസരമാണിത്. അവൻ പറയുന്നു; “മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും എല്ലാവരാലും തിരസ്ക്കരിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു” (8:31). ഈ തമസ്സിന്റെ നിമിഷത്തിൽ നിന്നും സുവിശേഷകൻ പെട്ടെന്ന് ചിത്രീകരിക്കുന്നത് പ്രകാശപൂരിതമായ യേശുവിന്റെ ചിത്രമാണ്. നൊമ്പരങ്ങളിലൂടെ കടന്നുപോകുന്ന എല്ലാവരുടെയും നേത്രങ്ങൾ പതിയേണ്ടത് ആ പ്രഭാപൂരിതമായവന്റെ മുഖത്ത് ആയിരിക്കണമെന്ന സന്ദേശവും ഈ അവതരണത്തിൽ അടങ്ങിയിട്ടുണ്ട്.

അവൻ മലമുകളിലേക്ക് കയറുന്നു. സ്വർഗത്തിലേക്കുള്ള ഭൂമിയുടെ ചൂണ്ട് വിരലുകളാണ് മലകൾ. ആ വിരലുകൾ ദൈവീകതയുടെ രഹസ്യത്മകതയെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജീവിതമെന്നാൽ പ്രകാശത്തിലേക്കും പുതിയ ചക്രവാളത്തിലേക്കും സ്വർഗ്ഗീയ തനിമയിലേക്കുമുള്ള നിശബ്ദമായ കയറ്റമാണെന്ന് മലകൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. പ്രാർത്ഥനയും ഒരു മലകയറ്റമാണ്. അതിന്റെ ലക്ഷ്യം താബോറാണ്. നിശബ്ദതയിലും പ്രകാശത്തിലും മുങ്ങി നിവരേണ്ട ഇടം. ഏതു സഹനത്തെയും ഏതുതരത്തിലുള്ള ഭാവിയെയും അഭിമുഖീകരിക്കാൻ ശക്തി സംഭരിക്കാനുള്ള ഇടം. നമുക്കും ഉണ്ടായിരിക്കണം നിശബ്ദതയിൽ ദൈവത്തിന്റെ ഹൃദയത്തിൽ നിന്നും നിർഗളിക്കുന്ന വെളിച്ചത്തിൽ മുങ്ങാനുള്ള ചില താബോർ ഇടങ്ങൾ.

“ഗുരോ, നാം ഇവിടെയായിരിക്കുന്നത് നല്ലതാണ്” (v.5). പത്രോസിന്റെ ഈ വാക്കുകൾ ദൈവികാനുഭവത്തിന്റെ ലാവണ്യത്തെ വ്യക്തമായി നമ്മോട് പങ്കുവയ്ക്കുന്നുണ്ട്. ദൈവം എത്രയോ നല്ലവനാണ്! ദൈവത്തിന്റെ നന്മയെയും സൗന്ദര്യത്തെയും പത്രോസ് ചൂണ്ടിക്കാണിക്കുന്നു. ഇവിടെയായിരിക്കുന്നത് എത്രയോ നല്ലതാണ് കാരണം ഇവിടെ ദൈവികാനുഭവമുണ്ട്. ഇവിടെ അവന്റെ നന്മകൾ നിറഞ്ഞിട്ടുണ്ട്. സുന്ദരമായ ദൈവത്തിന്റെ വാഗ്മയ ചിത്രമാണിത്. ചരിത്രം ദൈവത്തെ വേദനകളുടെ ഉടയോനും പാപികളുടെ ശിക്ഷകനുമായി ചിത്രീകരിച്ചപ്പോൾ പത്രോസും അനുയായികളും താബോർ മലയിൽവച്ച് ദൈവത്തിന്റെ സുന്ദരമായ മുഖം ദർശിക്കുന്നു. ആ മുഖ വർണ്ണനയാണ് അവരുടെ പ്രഘോഷണങ്ങളും സാക്ഷ്യങ്ങളും. ഈ ദൈവം ഭൂതകാലത്തെ ചൂഴ്ന്നെടുക്കുന്ന ദൈവമല്ല. ഇത് ഭാവിയുടെയും വസന്തത്തിന്റെയും ദൈവമാണ്. ഈ ദൈവത്തെയാണ് നമ്മൾ ആരാധിക്കേണ്ടത്. ആശിക്കേണ്ടത്. സ്വന്തമാക്കേണ്ടത്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് പ്രാർത്ഥിച്ചത് പോലെ “നീ അതിസൗന്ദര്യമാണ്, അതിസൗന്ദര്യമാണ്” എന്ന് നമ്മളും ഇനിമുതൽ പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു. ദൈവം ഒരു അനുഭവമാകാതെ പോയ നാളുകളെ ഓർത്ത് വിശുദ്ധ അഗസ്റ്റിൻ കണ്ണീരൊഴുക്കിയതു പോലെ “നവ്യ നൂതന സൗന്ദര്യമേ…” എന്ന് പറഞ്ഞു നമ്മളും കണ്ണീരൊഴുക്കേണ്ടിയിരിക്കുന്നു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

vox_editor

Recent Posts

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

4 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

4 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

2 months ago