
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ
നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ പറഞ്ഞു ഒഴിഞ്ഞു മാറുകയാണ്. അവർക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. അവർക്ക് അവരുടെ കച്ചവടതാൽപര്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് ഇതുപോലെയുള്ള വിരുന്നുകളിൽ പങ്കെടുക്കാൻ സമയമില്ല. അതെ, ദൈവം ഒരു വിരുന്നു ഒരുക്കിയിരിക്കുന്നു. ആ വിരുന്നിൽ നിന്നെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും നല്ലതും സന്തോഷകരവുമായ വിഭവങ്ങളാണ് അവൻ മേശപ്പുറത്ത് ഒരുക്കിയിരിക്കുന്നത്. പക്ഷേ ചോദ്യമിതാണ്; ആ വിരുന്നിൽ പങ്കെടുക്കാൻ നിനക്ക് സമയമുണ്ടോ?
ജീവിതത്തെ സന്തോഷം തേടിയുള്ള നിരന്തരമായ അലച്ചിലായിട്ടാണ് നിങ്ങൾ മനസ്സിലാക്കുന്നതെങ്കിൽ ഇനി നിങ്ങൾ എത്തേണ്ട ഇടം യേശു മാത്രമാണ്. എന്നിട്ടും വിരുന്നുശാല ഒഴിഞ്ഞുകിടക്കുകയാണ്. പരുഷമാണ് രാജാവിന്റെ പ്രതികരണം. ഒപ്പം വിസ്മയനീയം കൂടിയാണത്. ജീവിതാനന്ദത്തെ കച്ചവടങ്ങളിലും ലൗകികസുഖങ്ങളിലും തേടുന്നവർക്ക് ഈ വിരുന്നിന്റെ തന്മയത്വത്തെ അംഗീകരിക്കാൻ സാധിക്കില്ല. അങ്ങനെയുള്ളവരെ രാജാവിനും ആവശ്യമില്ല. വഴിക്കവലകളിലും നിരത്തുകളിലും ജനങ്ങൾ ഉള്ള കാലംവരെ ഒരു വിരുന്നുശാലയും ശൂന്യമാകുകയില്ല. ക്ഷണിതാക്കൾ അവരുടെ ഹൃദയത്തെ കൊട്ടിയടക്കുകയാണെങ്കിൽ മുന്തിരിത്തോട്ടം ഫലം പുറപ്പെടുവിക്കുന്ന ഒരു ജനതയ്ക്ക് നൽകിയതുപോലെ വിരുന്നുശാലയും നിസ്വരെന്ന് ലോകം കരുതുന്നവരാൽ നിറയപ്പെടും.
നിങ്ങൾ വഴിക്കവലയിൽ കണ്ടെത്തുന്നവരെ എല്ലാവരെയും വിവാഹ വിരുന്നിന് ക്ഷണിക്കുക എന്നാണ് രാജാവ് ഭൃത്യന്മാരോട് കൽപ്പിക്കുന്നത്. യോഗ്യതയോ ഔപചാരികതയോ ഇവിടെ ഒരു വിഷയമല്ല. രാജാവ് ഒന്നും ആവശ്യപ്പെടുന്നില്ല. എല്ലാം നൽകാൻ സന്നദ്ധനാണവൻ. നിരസനങ്ങളുടെ മുൻപിൽ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്ന രാജാവാണ് ദൈവം. ക്ഷണിക്കപ്പെട്ടവരല്ല ഇനി അവന്റെ വിരുന്നു ശാലയിലേക്ക് വരേണ്ടത്. ആ വാതിൽ എല്ലാവർക്കുമായി തുറന്നു കിടക്കുകയാണ്. ചുരുക്കം ചില അതിഥികളിൽ നിന്നും എല്ലാവരും അതിഥികളായി മാറുന്ന വിശാലതയാണ് ഈ വിരുന്നുശാല. അവിടെ ദുഷ്ടരും ശിഷ്ടരും എന്ന വ്യത്യാസമില്ല. അതെ, വിരുന്നിൽ ആദ്യ പരിഗണന ദുഷ്ടരോട് തന്നെയാണ്.
വിരുന്നുശാല എല്ലാവരാലും നിറഞ്ഞുനിൽക്കുന്നു. ഇതാ, രാജാവ് വിരുന്നുശാലയിലേക്ക് ഇറങ്ങിവരുന്നു. ദുഷ്ടരും ശിഷ്ടരുമെന്ന് നമ്മൾ കരുതുന്നവരുടെ ഇടയിലേക്ക് ദൈവം ഇറങ്ങിവരുന്നു. എല്ലാ മനുഷ്യരിൽ നിന്നും അകലെയായി ഒരു ന്യായാധിപ പീഠത്തിൽ കയറിയിരിക്കുന്നവനല്ല ഈ ദൈവം. മറിച്ച് നമ്മോടൊപ്പം നമ്മുടെ വിരുന്നുശാലകളിൽ ആനന്ദം പങ്കിടുന്നവനാണവൻ.
ഇനിയാണ് ഉപമയുടെ വഴിത്തിരിവ്. ക്ഷണിതാക്കളിൽ ഒരുവൻ വിവാഹവസ്ത്രം ധരിച്ചിട്ടില്ല. രാജാവ് അവനെ പുറത്താക്കുന്നു. എന്ത് വിരോധാഭാസമാണിത്? അവൻ തന്നെയാണ് നിരത്തുകളിൽ വസിച്ചിരുന്നവരെ വിരുന്നിലേക്ക് ക്ഷണിക്കുന്നത്. ഇപ്പോഴിതാ, വിവാഹവസ്ത്രത്തിന്റെ പേരിൽ ഒരാളെ പുറത്താക്കുന്നു. അപ്പോൾ എന്താണീ വിവാഹ വസ്ത്രം? ഈ വസ്ത്രം ചർമ്മത്തിൽ ധരിക്കുന്ന ഒന്നല്ല, ഇത് ഹൃദയത്തിന്റെ വസ്ത്രമാണ്. അത് അണയാത്ത, പ്രകാശിക്കുന്ന, ജീവിതത്തിന്റെ ആഘോഷത്തെ സ്വപ്നം കാണുന്ന, വിരുന്നിൽ വിശ്വസിക്കുന്ന ഹൃദയം തന്നെയാണ്. നിരസനമില്ലാത്ത ആന്തരികതയാണ് ആ വസ്ത്രം. ഉള്ളിൽ നെഗറ്റിവിറ്റിയുമായി നടക്കുന്നവർക്ക് ഒരു വിരുന്നും സംതൃപ്തമാവുകയില്ല. അങ്ങനെയുള്ളവരുടെ ഇടം എപ്പോഴും വിരുന്നുശാലയ്ക്ക് പുറത്തു തന്നെയായിരിക്കും. അവർ കപടരാണ്. ദുഷ്ടരെ പോലും ദൈവം ചേർത്തുപിടിക്കും, പക്ഷേ കപടതയോട് കൂട്ടുപിടിക്കുന്നവരുടെ സ്ഥാനം എന്നും വിരുന്നുശാലയ്ക്ക് പുറത്ത് തന്നെയായിരിക്കും.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.