Categories: Kerala

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

പിന്നാക്ക ദുർബല ജനസമൂഹങ്ങൾക്ക് നീതിയും നിയമാനുസൃത അവകാശങ്ങളും ലഭ്യമാക്കേണ്ട ഘട്ടങ്ങളിൽ ഭരണകൂടം നിസ്സംഗമാകുകയും നിശ്ചലമാക്കുകയും ചെയ്യുകയാണ്...

ജോസ് മാർട്ടിൻ

കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നു ഉറപ്പാക്കുന്ന വിധം തങ്ങളുടെ സമ്മതിദാനം ഉപയോഗപ്പെടുത്തണമെന്ന് കേരള റീജ്യയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) അഭ്യർത്ഥിച്ചു.

ഇന്ത്യയുടെ മതേതര സ്വഭാവം നിരന്തരം ചോദ്യം ചെയ്യപ്പെടുകയും ഭരണഘടനാ സ്ഥാപനങ്ങൾ രാഷ്ട്രീയ ഇച്ഛയ്ക്കനുസരിച്ച് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നത് മൂലം ജനാധിപത്യ വ്യവസ്ഥിതി ദുർബലമാക്കപ്പെടുന്നത് ആശങ്ക വളർത്തുന്നു. പൗരന്മാരെ മതത്തിന്റെ പേരിൽ വേർതിരിക്കുന്ന നിയമങ്ങൾ രൂപപ്പെടുത്തുന്നത് അനീതിയാണ്. ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ന്യൂനപക്ഷ വിരുദ്ധത പരോക്ഷമായും പ്രത്യക്ഷമായും ശക്തിപ്പെടുന്നത് ഭയം ഉളവാക്കുന്നു. മണിപ്പൂർ ഉൾപ്പടെയുള്ള ഉത്തര കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്‌തവരും ആരാധനാലയങ്ങളും സാമൂഹിക സേവന സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരന്തരം അതിക്രമങ്ങൾക്ക് വിധേയമാവുന്നുണ്ട്. ക്രമസമാധാനവും പൗരാവകാശങ്ങളും ഉറപ്പാക്കേണ്ട ഭരണാധികാരികളുടെ നിശബ്ദത ഭീതി ജനിപ്പിക്കുന്നു. രാജ്യത്തിൻ്റെ മതേതര സ്വഭാവം അപകടകരമായ വിധം ചോദ്യം ചെയ്യപ്പെടുകയാണ്. മതസ്വാതന്ത്യം ഹനിക്കപ്പെടും വിധം നിയമങ്ങൾ രൂപപ്പെടുത്തുകയും പാർശ്വവല്ക്കരിക്കപ്പെട്ടവരുടെയും ദുർബലരുടെയും ഇടയിലുള്ള സേവനങ്ങളെ നിയന്ത്രിക്കുന്ന വിധം സങ്കേതിക നയ്യാമിക തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് നിഗൂഢലക്ഷ്യങ്ങളോടെയുള്ള രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. ഈ രാഷ്ട്രീയ സാഹചര്യത്തിൽ മതേതരത്വത്തിലും സാമൂഹിക നീതിയിലും അടിയുറച്ച ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ സമീപനമാണ് സ്വീകരിക്കപ്പെടേണ്ടത്.

സമ്പദ്ശക്തികൾ രാഷ്ട്രീയ ചങ്ങാത്തത്തിലൂടെ അനുദിനം ശക്തരാകുകയും ദേശീയ വിഭവങ്ങൾ കൈവശപ്പെടുത്തുകയും ചെയ്യുമ്പോൾ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെയും ദുർബ്ബലരുടെയും ജീവിതം കൂടുതൽ ദുസ്സഹമാകുകയാണ്. രാജ്യത്ത് വിഭാഗിയത ശക്തമാക്കുകയും അസ്വസ്ഥത വളർത്തുകയും ചെയ്യുന്ന രാഷ്ട്രീയ ധ്രുവീകരണത്തെ ചെറുക്കാൻ കഴിയുന്ന ജനാധിപത്യ മതേതര ശക്തികൾക്ക് കരുത്ത് പകരാൻ ഈ തെരഞ്ഞെടുപ്പിലൂടെ കഴിയണം. ഇതിനെതിരെയുള്ള അരാഷ്ട്രീയ ശ്രമങ്ങൾ പ്രോത്സാഹിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേ ണ്ടതുണ്ട്.

തെരഞ്ഞെടുപ്പിൽ ദേശീയ സാഹചര്യങ്ങളാണ് മുൻതൂക്കം നേടുന്നതെങ്കിലും കേരളത്തിലെ ലത്തീൻ കത്തോലിക്കർ നേരിടുന്ന അതിജീവന പ്രശ്‌നങ്ങളോടും സാമൂഹിക നീതിയിലധിഷ്‌ഠിതമായ ആവശ്യങ്ങളോടും സർക്കാരും രാഷ്ട്രീയ മുന്നണികളും പുലർത്തുന്ന നിസംഗതയും കെആർഎൽസിസി വിവിധ തലങ്ങളിൽ പരിശോധിക്കുകയുണ്ടായി. അധികാരത്തിന്റെയും സമ്പത്തിന്റെയും നീതിപൂർവ്വകമായ വിതരണത്തിന് അടിസ്ഥാന വിവരശേഖരമായി തീരുന്ന സാമൂഹിക സാമ്പത്തിക നിജസ്ഥിതി ജാതി സെൻസസ്സ് സംബന്ധിച്ച് കോൺഗ്രസ്സ് ദേശീയ തലത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇടതുമുന്നണി നേതൃത്വം അനുകൂലമായ നിലപാട് പ്രകടനപത്രികയിലൂടെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എത്രയും വേഗം അനുകൂലമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

പിന്നാക്ക ദുർബല ജനസമൂഹങ്ങൾക്ക് നീതിയും നിയമാനുസൃത അവകാശങ്ങളും ലഭ്യമാക്കേണ്ട ഘട്ടങ്ങളിൽ ഭരണകൂടം നിസ്സംഗമാകുകയും നിശ്ചലമാക്കുകയും ചെയ്യുകയാണ് പതിവ്. എന്നാൽ സവർണ്ണ മുന്നാക്ക ജനവിഭാഗങ്ങൾക്കായുള്ള കാര്യങ്ങൾക്ക് അതിവേഗതയേറിയ സജീവകത പ്രകടിപ്പിക്കപ്പെടുന്നതായി കാണാം. ഇക്കാര്യം കെആർഎൽസിസി ഗൗരവത്തോടെയാണ് വിലയിരുത്തുന്നത്.

വിഴിഞ്ഞം, മുതലപ്പൊഴി വിഷയങ്ങളിൽ അകാരണമായി രജിസ്‌റ്റർ ചെയ്യപ്പെട്ട കേസുകളിൽ ഒരു ഭാഗംപിൻവലിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനാശ്യമായ പ്രായോഗിക നടപടികൾ സ്വീകരിക്കുകയും മുഴുവൻ കേസുകളും അവസാനിപ്പിക്കുന്നതിന് നടപടികൾ ഉണ്ടാകുകയും വേണം. തീരദേശത്തെ പ്രതിസന്ധികളും വികസന പ്രശ്‌നങ്ങളും അർഹിക്കുന്ന ഗൗരവത്തോടെയല്ല സർക്കാർ സമീപിച്ചിട്ടുള്ളത്. കടലും തീരവും കടലിൻന്റെ മക്കൾക്ക് അന്യമാകുന്ന വികസനവും നയപരിപാടികളുമാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്നത്. 2019ലെ തീരപരിപാലന വിജ്ഞാപനത്തിന്റെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുന്നവിധം കോസ്റ്റൽ സോൺ മാനേജ്മെൻ്റ് പ്ളാൻ രൂപപ്പെടുത്തി നടപ്പിലാക്കുന്നതിൽ സർക്കാർ ശ്രദ്ധിച്ചില്ല. കോൺഗ്രസ്സിന്റെ പ്രകടനപത്രികയിൽ തീരദേശത്തെ ഗൗരവമേറിയ പ്രശ്‌നങ്ങൾ പരിഗണിക്കപ്പെട്ടിട്ടില്ല. മലയോരമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും വന്യജീവികളുടെ അക്രമങ്ങൾ പ്രതിരോധിക്കുന്നതിലും സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ല, കെആർഎൽസിസി വിലയിരുത്തി.

സമുദൂരമെന്ന രാഷ്ട്രീയനയത്തിൽ നിന്നും വ്യതിയാനം ഉണ്ടാവുന്നില്ലെങ്കിലും പ്രശ്‌നാധിഷ്‌ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാടുകൾ കാലാകാലങ്ങളിൽ സ്വീകരിച്ചു വരുന്ന രീതി ഈ പൊതുതെരഞ്ഞെടുപ്പിലും തുടരുന്നതാണ്. സ്ഥാനാർത്ഥിയുടെ വ്യക്തിത്വ സമഗ്രതയും പ്രവർത്തന പരിചയവും രാഷ്ട്രീയ പാരമ്പര്യവും ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ നീതിപൂർവ്വമായ ആവശ്യങ്ങളോടുള്ള നിലപാടുകളും പരിഗണിക്കപ്പെടണം. ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ മതേതര ജനാധിപത്യം ശക്തമാക്കുന്നതിനും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഉതകുന്ന വിധത്തിൽ  തങ്ങളുടെ സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണമെന്ന് കെ.ആർ.എൽ.സി.സി. പത്രകുറിപ്പിൽ ആവശ്യപ്പെട്ടു.

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

2 days ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago