Categories: Articles

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ സ്വീകരണത്തെക്കുറിച്ച് കെ.ആർ.എൽ.സി.ബി.സി.

വർദ്ധിച്ചുവരുന്ന അവഹേളനങ്ങളുടെ പശ്ചാത്തലത്തിൽ ദിവ്യകാരുണ്യം ഇനിമുതൽ നാവിൽ മാത്രമേ നൽകുവാൻ പാടുള്ളൂ...

ഡോ.മാർട്ടിൻ N ആന്റണി O. de M
(Secretary, KRLCBC Commission for Theology and Doctrine)

കഴിഞ്ഞദിവസം എറണാകുളം സെന്റ് തെരേസാസ് ആശ്രമ ദേവാലയത്തിൽ നിന്നും തിരുവോസ്തി കടത്താൻ നാല് യുവാക്കൾ ശ്രമിച്ചു എന്ന വാർത്ത വിവാദമായിരിക്കുകയാണല്ലോ. ആ സംഭവത്തെ നമ്മുടെ സമൂഹത്തിൽ വീണ്ടും സജീവമാകുന്ന സാത്താൻ സേവയായും മുസ്ലിം തീവ്രവാദത്തിന്റെ മറ്റൊരു ഭീകര മുഖമായും യുവമാനസങ്ങളുടെ കൗതുകമായുമെല്ലാം വ്യാഖ്യാനിക്കുന്നുണ്ട്. അതൊന്നുമല്ല ഈ ഒരു കുറിപ്പിന്റെ ഉദ്ദേശം. ദിവ്യകാരുണ്യ സ്വീകരണമാണ്.

കൊറോണ കാലത്തിനു മുൻപ് ഏകദേശം എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും ദിവ്യകാരുണ്യം നാവിലാണ് നൽകിക്കൊണ്ടിരുന്നത്. കാരണം കൈകളിൽ സ്വീകരിക്കുന്നവർ ദിവ്യകാരുണ്യവുമായി കടന്നുകളയുന്ന സംഭവങ്ങൾ പല പള്ളികളിലും ആവർത്തിക്കപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് അത് നാവിൽ തന്നെ സ്വീകരിക്കണമെന്ന് പല രൂപതാധ്യക്ഷന്മാരും നിർബന്ധിച്ചത്. പക്ഷേ കൊറോണ വന്നപ്പോൾ നാവിൽ കുർബാന കൊടുക്കണ്ട, കയ്യിൽ കൊടുത്താൽ മതി എന്ന രീതി വന്നു. ശരിയാണ്, ആരാധനക്രമത്തിന്റെ നിയമത്തിൽ വിശുദ്ധ കുർബാനയെ നാവിലും കൈകളിലും സ്വീകരിക്കാനുള്ള അവകാശത്തെക്കുറിച്ച് പറയുന്നുണ്ട് (GIRM 161). അപ്പോഴും ഒരു കാര്യം ഓർക്കണം, ദൈവശാസ്ത്രപരമായി കരങ്ങളിൽ അഭിഷേകം കിട്ടിയവർക്ക് മാത്രമേ ദിവ്യകാരുണ്യത്തെ കൈകളിൽ വഹിക്കാൻ അനുവാദമുള്ളൂ. മറ്റുള്ള വിശ്വാസികൾ ആരെങ്കിലും ദിവ്യകാരുണ്യത്തെ കൈകൊണ്ട് എടുക്കുകയാണെങ്കിൽ അത് ഭക്ഷിക്കുന്നതിനു മാത്രമായിരിക്കണം. ഡീക്കന്മാർക്കും പുരോഹിതന്മാർക്കും മാത്രമാണ് കരങ്ങളിൽ അഭിഷേകം ഉള്ളത്. അവർക്ക് ദിവ്യകാരുണ്യത്തെ വഹിക്കാം, സ്പർശിക്കാം. ദൈവശാസ്ത്രപരമായി മറ്റുള്ളവർക്കാർക്കും ദിവ്യകാരുണ്യത്തെ സ്പർശിക്കാൻ അനുവാദമില്ല. ചില ധ്യാനകേന്ദ്രങ്ങളിലെ കുർബാന എഴുന്നള്ളിച്ചതിനു ശേഷം നടക്കുന്ന പ്രദക്ഷിണങ്ങളിൽ ആൾക്കാർ ദിവ്യകാരുണ്യത്തെ തൊട്ടുമുത്തുന്നതായി കാണാൻ സാധിച്ചിട്ടുണ്ട്. ഓർക്കുക, തൊട്ടുമുത്താൻ ദിവ്യകാരുണ്യം ഒരു തിരുശേഷിപ്പല്ല. ഭക്ഷണമാകാൻ മാത്രമാണ് ഈശോ അപ്പത്തിന്റെ രൂപത്തിൽ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത്. ആ അപ്പത്തെ തൊടാനോ താലോലിക്കാനോ പാടില്ല (GIRM 160). ആ അപ്പം ഭക്ഷിക്കാൻ മാത്രമുള്ളതാണ്. അതിനാൽ ദിവ്യകാരുണ്യം കൈകളിൽ സ്വീകരിക്കുന്നത് ആവുന്നതും ഒഴിവാക്കാൻ ശ്രമിക്കുക. നാവിൽ സ്വീകരിക്കുന്നതാണ് എന്നും എപ്പോഴും ഉചിതമെന്നാണ് സഭയുടെ കാഴ്ചപ്പാട്.

കൊറോണ കാലം ഏകദേശം അവസാനിച്ചു. ജീവിതം അതിന്റെ സാധാരണതയിലേക്ക് തിരികെ വരുവാനും തുടങ്ങി. പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ ഒത്തിരി ആൾക്കാർ വരുന്നു. ഒപ്പം അതിനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളും വർധിക്കാൻ തുടങ്ങിയിരിക്കുന്നു. ഇനിയും നമ്മൾ ദിവ്യകാരുണ്യം കരങ്ങളിൽ സ്വീകരിക്കണോ? നാവിൽ സ്വീകരിക്കുന്നതല്ലേ ഉചിതം? ഓർക്കുക, കത്തോലിക്കാ ജീവിതത്തിന്റെ ഏറ്റവും വിശുദ്ധമായ ദൈവീക അടയാളവും സാന്നിധ്യവുമാണ് ദിവ്യകാരുണ്യം. അതിനെ ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യാനോ കരുതാനോ നമുക്ക് സാധിക്കില്ല. അതുകൊണ്ടാണ് ദിവ്യകാരുണ്യത്തിന്റെ ഒരു തരി പോലും നഷ്ടപ്പെടാൻ പാടില്ല എന്ന് സഭ പഠിപ്പിക്കുന്നത്. കരങ്ങളിൽ സ്വീകരിക്കുമ്പോൾ ചില ശ്രദ്ധക്കുറവുകൾ സംഭവിക്കുന്നുണ്ട്. അതിലുപരി നമ്മുടെ “സ്വർഗ്ഗീയ തീക്കട്ട” ആകുന്ന ദിവ്യകാരുണ്യത്തെ സ്വന്തമാക്കി അവഹേളിക്കാൻ പിശാചിന്റെ പ്രതിനിധികളായ ബ്ലാക്ക് മാസുകാരും വർദ്ധിച്ചു വരുന്നുണ്ട് എന്ന കാര്യവും സൗകര്യപൂർവ്വം നമുക്ക് മറക്കാൻ പറ്റില്ല.

ദിവ്യകാരുണ്യം കരങ്ങളിൽ നൽകണമോ നാവിൽ നൽകണമോ എന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് ഓരോ രൂപതയിലെയും മെത്രാന്മാരാണ് (Redemptionis Sacramentum 92). എറണാകുളം സെന്റ് തെരേസാസ് ആശ്രമ ദേവാലയത്തിൽ സംഭവിച്ചതു പോലെ വർദ്ധിച്ചുവരുന്ന അവഹേളനങ്ങളുടെ പശ്ചാത്തലത്തിൽ ദിവ്യകാരുണ്യം ഇനിമുതൽ നാവിൽ മാത്രമേ നൽകുവാൻ പാടുള്ളൂ എന്ന തീരുമാനം നമ്മുടെ പിതാക്കന്മാർ എടുക്കുമെന്ന് വിശ്വസിക്കുന്നു. നമ്മുടെ മുൻ തലമുറകൾ സ്വീകരിച്ചതു പോലെ നമുക്കും ക്രിസ്തുവിന്റെ തിരുശരീരം ഭക്ത്യാദരവോടെ നാവിൽ തന്നെ സ്വീകരിക്കാം.

vox_editor

Recent Posts

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

5 days ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

2 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

2 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

2 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 weeks ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

4 weeks ago