Categories: Meditation

നീ അനുഗ്രഹീത/തൻ ആണ് (ലൂക്കാ 1:39-45)

"നീ അനുഗ്രഹീത/തൻ ആണ്" എന്ന് ഒരാൾ പറയുകയാണെങ്കിൽ അതിനർത്ഥം സ്വർഗ്ഗം നിന്നിലുണ്ട് എന്നാണ്...

ആഗമനകാലം നാലാം ഞായർ

സ്ത്രീകളുടെ സന്തോഷം ലോകത്തോട് പങ്കുവയ്ക്കുന്ന ഒരു സുവിശേഷഭാഗം. മറിയം – പരിശുദ്ധാത്മാവിനാൽ ഗർഭവതിയായവൾ, ഉദരത്തിൽ പ്രകാശത്തെ വഹിക്കുന്നവൾ – യൂദയായിലെ ഒരു മലമ്പ്രദേശത്തേക്ക് യാത്ര പുറപ്പെടുന്നു. ഗർഭാവസ്ഥയുടെ തളർച്ച അവളുടെ ശരീരത്തിനുണ്ട്. എങ്കിലും ഒരു അപ്പൂപ്പൻ താടിയെ പോലെ അവൾ സ്വതന്ത്രയാണ്. ഈ നടന്നുനീങ്ങുന്ന ഗർഭിണിയായ മറിയം ക്രൈസ്തവീകതയുടെ ആധികാരികവും സുന്ദരവുമായ പ്രതീകമാണ്. ഉദരത്തിൽ ക്രിസ്തുവിനെ വഹിക്കുന്ന മറിയത്തെ പോലെ ഉള്ളിൽ യേശുവിനെ വഹിക്കുന്നവരാണ് ക്രൈസ്തവർ. ഒരു ഗർഭിണിയുടെ ഉള്ളിൽ മറ്റൊരു ജീവനുള്ളതുപോലെ, ഒരു ശരീരത്തിൽ രണ്ട് ഹൃദയങ്ങൾ തുടിക്കുന്നത് പോലെ, രണ്ടു ജീവനുകൾ ഒന്നായിരിക്കുന്നതുപോലെ ഓരോ ക്രൈസ്തവനിലും ക്രിസ്തു ജീവിക്കുന്നു. അതുകൊണ്ടാണ് ക്രിസ്ത്യാനി എന്ന പദത്തിന് വചനത്തെ വഹിക്കുന്നവർ എന്ന അർത്ഥം ലഭിക്കുന്നത്. ദൈവത്തോടൊപ്പം ശ്വസിക്കുകയും അവനോടൊപ്പം വികാരവിചാരങ്ങളിലേർപ്പെടുകയും ചെയ്യുന്നവരാണ് നമ്മൾ.

സുവിശേഷങ്ങളിൽ സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഏക രംഗമാണ് ലൂക്കാ 1:39-45. മനോഹരമായ സംഭാഷണശകലമാണിത്. തിടുക്കത്തിൽ യാത്ര പുറപ്പെട്ട മറിയം തന്റെ ചാർച്ചകാരിയായ എലിസബത്തിന്റെ വീട്ടിൽ എത്തുന്നു. അവളുടെ വീട്ടിൽ പ്രവേശിച്ച് അഭിവാദനം ചെയ്യുന്നു. ശുശ്രൂഷിക്കുന്നതിനാണ് അവൾ ആ ഭവനത്തിൽ പ്രവേശിക്കുന്നത്. അത് അവൾ തനിയെ എടുത്ത തീരുമാനമാണ്. അവൾക്ക് വേണമെങ്കിൽ പുറത്തു നിൽക്കാമായിരുന്നു. “അവർ ചോദിക്കട്ടെ അപ്പോൾ ഞാൻ സഹായിക്കാം” എന്ന് പറയാമായിരുന്നു. പക്ഷേ, അവൾ വാതിലിൽ മുട്ടുകയാണ്. അനുവാദം കൂടാതെ തന്നെ അകത്ത് പ്രവേശിച്ചു അഭിവാദനം ചെയ്യുന്നു. സമാധാനം നിന്നോട് കൂടെ എന്നായിരിക്കണം അവൾ ആശംസിച്ചിട്ടുണ്ടാവുക. “ഷലോം” – ദൈവികാനന്ദത്തിന്റെയും രക്ഷയുടെയും തന്മാത്രകളടങ്ങിയിട്ടുള്ള സുന്ദരഭിവാദനം.

“നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്” – മറിയത്തിന്റെ അഭിവാദനത്തിന് ലഭിച്ച മറുപടിയാണിത്. നന്മ പകർന്ന് നൽകി നന്മ സ്വീകരിക്കുക. അതാണ് മറിയം ചെയ്യുന്നത്. ജീവിതത്തിന്റെ ഭാരമേറിയ നിമിഷങ്ങളിൽ പ്രത്യാശയും ഗൃഹാതുരതയുമുണർത്തുന്ന വാക്കുകളുമായി കടന്നുവരുന്നവർ അനുഗ്രഹം തന്നെയാണ്. അങ്ങനെയുള്ളവരെ കാണാനും തിരിച്ചറിയാനും സാധിക്കുക അതൊരു ഭാഗ്യമാണ്. എലിസബത്ത് ആ ഭാഗ്യം സിദ്ധിച്ചവളാണ്. ഉള്ളിൽ ദൈവികതയുള്ളവൾക്ക് മാത്രമേ മറ്റൊരു സ്ത്രീയെ അനുഗ്രഹീതയെന്ന് വിളിക്കാൻ സാധിക്കൂ.

“നീ അനുഗ്രഹീത/തൻ ആണ്” എന്ന് ഒരാൾ പറയുകയാണെങ്കിൽ അതിനർത്ഥം സ്വർഗ്ഗം നിന്നിലുണ്ട് എന്നാണ്. നിന്നിൽ ഞാൻ ദൈവത്തെയും അവന്റെ പ്രവർത്തനങ്ങളെയും കാണുന്നുവെന്നും ആ വാചകത്തിന് അർത്ഥതലങ്ങളുണ്ട്. അതുപോലെതന്നെ അനുഗ്രഹിക്കുകയെന്നാൽ വാക്കുകളിൽ ദൈവികതയെ ചാലിച്ച് ചേർക്കുക എന്നതാണ്. ഇത്രയും നാളായിട്ടും നിനക്ക് ആരെയും അനുഗ്രഹിക്കാൻ സാധിച്ചിട്ടില്ലായെങ്കിൽ അതിന്റെ അർത്ഥം ഇന്നുവരെയും നീ ജീവിതത്തിൽ സന്തോഷം അനുഭവിച്ചിട്ടില്ല എന്നതുതന്നെയാണ്.

മറിയവും എലിസബത്തും തമ്മിലുള്ള ഈ കണ്ടുമുട്ടലിലും അവരുടെ പരസ്പരമുള്ള അഭിവാദനത്തിലും സ്നേഹപൂർവ്വമായ ആലിംഗനത്തിലുമെല്ലാം ദൈവം ഒരു കുടുംബത്തിലെ അംഗമെന്നപ്പോലെ അവരുടെ മദ്ധ്യേയുണ്ട്. മനുഷ്യബന്ധങ്ങളുടെ കണ്ണിയാണ് ദൈവം. അവനാണ് നമ്മെ പരസ്പരം അടുപ്പിക്കുകയും ചേർത്തു നിർത്തുകയും ചെയ്യുന്നത്. മറിയത്തെ എലിസബത്തിന്റെ അടുത്തേക്ക് കൂട്ടി കൊണ്ടുവന്നതുപോലെ ബന്ധങ്ങളുടെ ദൈവികതയിലേക്കും ലാവണ്യത്തിലേക്കും ദൈവമാണ് നമ്മെ കൈപിടിച്ച് നടത്തുന്നത്. ദൈവാനുഭവം ഒരിക്കലും നമ്മെ മനുഷ്യരിൽ നിന്നും അകറ്റില്ല. ദൈവാനുഭവമുള്ളവർ എന്ന് പറയുന്നവർ അപര വിദ്വേഷത്തിന്റെ വക്താക്കളായി മാറുകയാണെങ്കിൽ, ഓർക്കുക, അവരുടെ ദൈവം മറിയത്തിന്റെ ദൈവമല്ല. മനുഷ്യബന്ധങ്ങളെ നിരാകരിച്ചു കൊണ്ടുള്ള ഒരു നിത്യതയും ദൈവം നമുക്കായി ഒരുക്കി വച്ചിട്ടില്ല.

vox_editor

Recent Posts

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

4 days ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

2 weeks ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

2 weeks ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

3 weeks ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

4 weeks ago

4th Easter Sunday_2026_ഇടയനും ആടുകളും (യോഹ 10:1-10)

പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…

1 month ago