Categories: Daily Reflection

ഡിസംബർ 18: രാജാവാകുന്ന തച്ചൻ

ക്രിസ്മസ് മനുഷ്യനിലെ നന്മ തേടിപ്പോകാനുള്ള അവസരമാണ്...

പതിനെട്ടാം ദിവസം

വിശുദ്ധ ഔസേപ്പ് പിതാവിന്റെ വർഷമായി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചതിനുശേഷം പരിശുദ്ധ മറിയത്തിന്റെ ഭർത്താവും, യേശുവിന്റെ വളർത്തച്ഛനുമായ അദ്ദേഹത്തെക്കുറിച്ച് വളരെ മനോഹരമായ ചിന്തകളും ധ്യാനങ്ങളും നമ്മൾ നടത്തുകയുണ്ടായി. ഇന്നത്തെ സുവിശേഷത്തിൽ വിശുദ്ധ ഔസേപ്പിനെക്കുറിച്ച് ലഭിക്കുന്ന വളരെ മനോഹരമായ സങ്കല്പമാണ് ഔസേപ്പ് “ദാവീദിന്റെ പുത്രൻ” എന്നത്. ദാവീദ്, ഇസ്രായേൽ രാജ്യത്തിന്റെ ഏറ്റവും പ്രഗല്ഭനായ ഒരു രാജാവായിരുന്നു. വെറും ആട്ടിടയനായിരുന്ന ദാവീദിനെ, ദൈവം ഇസ്രായേൽ രാജ്യത്തിന്റെ രാജാവായി നിയമിച്ചു.

“ദാവീദിന്റെ രാജവംശത്തിൽ നിന്നും ദൈവം പിറവിയെടുക്കു”മെന്നുള്ള ചിന്തകൾ നാം ക്രിസ്മസ് കാലങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഔസേപ്പിതാവ് ദാവീദിന്റെ വംശത്തിൽപ്പെട്ടവനായതുകൊണ്ട് അഗസ്റ്റസ് ചക്രവർത്തിയുടെ കൽപ്പന പ്രകാരം നടത്തിയ ജനസംഖ്യ കണക്കെടുപ്പിൽ പേര് രേഖപ്പെടുത്താനായി, യാത്ര തിരിക്കുന്നതും നാം കാണുന്നുണ്ട്.

തൊഴിലുകൾക്ക് അനുസൃതമായി മനുഷ്യനെ വിഭജിക്കുന്ന ഒരു ജാതി വ്യവസ്ഥ തന്നെ നമ്മുടെ സംസ്കാരത്തിൽ അന്തർലീനമായിട്ടുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് ആര്യ-ദ്രാവിഡ സംസ്കാരങ്ങളുടെ സമന്വയ ഫലമായി നമ്മുടെ ഭാരതത്തിൽ തൊഴിലധിഷ്ഠിതമായ മനുഷ്യ വിഭജനം നിലവിൽ വന്നുവെന്നു നമുക്ക് ചരിത്രത്തിൽ പഠിക്കാൻ സാധിക്കും. എന്നാൽ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര വിഭജനങ്ങൾക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും, ഇന്നും നമ്മുടെ സമൂഹത്തിൽ ഇതിന്റെ സ്വാധീനം വർദ്ധിച്ചുവരുന്നത് കാണാതിരിക്കാനാവില്ല. പിരമിഡിന്റെ രൂപത്തിൽ തൊഴിലുകൾക്ക് വക ഭേദങ്ങൾ നൽകുമ്പോൾ, മനുഷ്യനെ തൊഴിലധിഷ്ഠിതമാക്കി വിലമതിക്കുമ്പോൾ നമുക്ക് നഷ്ടമാകുന്നത് കാലിത്തൊഴുത്തിൽ പിറന്ന തച്ചന്റെ മകനായ ക്രിസ്തുവിന്റെ ഉദാത്തമായിട്ടുള്ള മനുഷ്യ സങ്കല്പമാണ്.

ദൈവമായിരിക്കെ, നമ്മളിലൊരുവനായി, പരിപൂർണ്ണ മനുഷ്യനുമായി മാറിയവനാണ് ക്രിസ്തു. ദൈവ-മനുഷ്യ സങ്കൽപങ്ങൾക്ക് പൂർണ്ണത നൽകിയവനാണ് ക്രിസ്തു. മനുഷ്യന്റെ മേന്മ അവൻ ചെയ്യുന്ന തൊഴിലിലല്ല, അവൻ എത്രത്തോളം ദൈവുമായി ഒന്നായിരിക്കുന്നുവോ അതാണു മാനദണ്ഡമെന്നും പഠിപ്പിക്കുവാനാണ് ക്രിസ്തു ഈ ലോകത്തിലേക്ക് അവതരിച്ചത്. സ്വന്തം ജനത ക്രിസ്തുവിനെ പലപ്പോഴും പരിഹസിച്ചത് ഇവൻ “തച്ചനായ യൗസേപ്പിന്റെ മകനല്ലേ” എന്നായിരുന്നു. എന്നാൽ, ഔസേപ്പ് ദാവീദിൻറെ രാജവംശത്തിൽ പിറന്നവനാണ്. ദൈവമാണ് മനുഷ്യന് രാജത്വം നൽകേണ്ടത്. ആട്ടിടയനായ ദാവീദിനെ ഇസ്രായേൽ ജനതയുടെ അധിപനാക്കികൊണ്ട് ദൈവം മനുഷ്യ സങ്കല്പങ്ങൾക്ക് പുതിയ അദ്ധ്യായം, ദൈവം രചിക്കുകയായിരുന്നു.

കേരളത്തിലെ മലയാളികൾ പലപ്പോഴും പുച്ഛത്തോടെയാണ് കേരളത്തിൽ ജോലി ചെയ്യുന്ന ബംഗാളി സഹോദരന്മാരെ കുറിച്ച് സംസാരിക്കുന്നത്. കേരളത്തിൽ വൈറ്റ് കോളർ ജോലി ലഭിക്കണമെന്ന് ആഗ്രഹിക്കുകയും മറ്റു ജോലികൾക്ക് താല്പര്യമില്ലാതെയുമിരിക്കെ, വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ഏതൊരു ജോലി ചെയ്യുന്നതിനും യാതൊരു കുറവുമില്ലെന്ന് നമ്മുടെ ജീവിതാനുഭവങ്ങൾ വളരെ വ്യക്തമായിട്ട് കാണിച്ചുതരുന്നുണ്ട്. നമ്മുടെ കപടതയുടെ മുഖാവരണമാണ് ഇവിടെ വലിച്ചുകീറപ്പെടുന്നത്. തൊഴിലുകൾ ഏതാണെങ്കിലും അവയെല്ലാം ദൈവത്തിന്റെ സൃഷ്ടിയോട് ചേർന്നുള്ള രക്ഷാകര കർമ്മത്തിൽ നാമെല്ലാവരും പങ്കുചേരുകയാണ് എന്ന ഉത്തമ ബോധ്യമുണ്ടെങ്കിൽ എല്ലാ മനുഷ്യരിലും മഹാത്മ്യം തിരിച്ചറിയുവാനായി നമുക്ക് സാധിക്കും.

തച്ചനായ യൗസേപ്പിനെ, ക്രിസ്തുവിന്റെ വളർത്തച്ഛനായിട്ട് ദൈവം രൂപപ്പെടുത്തിയത് ആ തച്ചന് ദൈവുമായിട്ടുള്ള അടുപ്പവും വിശ്വാസവും, വിശുദ്ധിയുമാണ്. ജോലിയും, ജനിച്ച കുലവും ഏതുമായിക്കൊള്ളട്ടെ, ഏതു പ്രദേശത്തും, ഏതു കുടുംബത്തിലുമായിക്കൊള്ളട്ടെ നമ്മുടെ ജനനം. എന്നാൽ, നമ്മുടെ ജന്മങ്ങൾക്കു മഹത്വം നൽകുന്നത്, എത്രത്തോളം നാം ദൈവവുമായിട്ട് വിശ്വസ്ത പാലിക്കുന്നു, അല്ലെങ്കിൽ ദൈവം നമ്മുക്ക് സമ്മാനമായി നൽകിയ മനുഷ്യജീവിതത്തിന് മൂല്യം നൽകുന്നതിനെ ആശ്രയിച്ചാണ്. ചുരുക്കത്തിൽ നമ്മുടെ ജീവിതത്തിന്റെ വിജയവും അതിനെ അടിസ്ഥാനമാക്കിയാണ്.

ഈ ക്രിസ്മസ് മനുഷ്യനിലെ നന്മ തേടിപ്പോകാനുള്ള അവസരമാണ്. അതിനു തൊഴിലുകളും, വർഗ്ഗങ്ങളും, ഭാഷകളും, ദേശങ്ങളും ഒന്നും തടസ്സമാകരുതെന്ന് ദൈവപുത്രനായ ക്രിസ്തു തച്ചന്റെ മകനായി കാലിത്തൊഴുത്തിൽ പിറന്നു കൊണ്ട് നമുക്ക് മാതൃകയാവുന്നു. ദൈവത്തിന്റെ മഹത്തായ രക്ഷാകര പദ്ധതിയോട് സ്വജീവിതം സമർപ്പിച്ച നസ്രത്തിലെ തച്ചൻ അതിനു ഉപോൽഫലകമാകുന്നു. ഈ ക്രിസ്തുമസ് ഒരുക്ക വേളയിൽ, നമ്മുടെ ഹൃദയങ്ങളിൽ മനുഷ്യനെ മനുഷ്യനായി കാണുവാനും, ദൈവ ചൈതന്യത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിയുവാനും, ദൈവ രക്ഷാകര പദ്ധതിയോട്, ദൈവം നൽകിയ കഴിവുകൾ ഉപയോഗിച്ചുകൊണ്ട് ലോകത്തിന്റെ നന്മയ്ക്കായി ജീവിക്കുവാനും, സന്തോഷപൂർവ്വം മുന്നോട്ടു പോകുവാനും സഹായിക്കട്ടെ! അപരനിലെ ദൈവ സാദൃശ്യം തിരിച്ചറിയുവാനും, ദൈവത്തെ മഹത്വപ്പെടുത്തുവാനും, ആകാശം പിളർക്കെ “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം. ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം!” ആശംസിക്കാനുമുള്ള നൈർമല്യത നമ്മുടെ ഹൃദയങ്ങളിൽ നിന്നും പ്രവഹിക്കട്ടെ.

vox_editor

Share
Published by
vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

7 days ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 week ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

4 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

1 month ago