Categories: Daily Reflection

ഡിസംബർ 12: ഉത്സവം

ദൈവം മണ്ണിൽ വന്നു പിറന്നതിന്റെ "സ്വർഗ്ഗീയോത്സവ"മാണ് ക്രിസ്മസ്...

പന്ത്രണ്ടാം ദിവസം
“നിന്നെക്കുറിച്ച്‌ അവിടുന്ന്‌ അതിയായി ആഹ്ലാദിക്കും. തന്റെ സ്‌നേഹത്തില്‍ അവിടുന്ന്‌ നിന്നെ പുനഃപ്രതിഷ്‌ഠിക്കും. ഉത്‌സവ ദിനത്തിലെന്നപോലെ അവിടുന്ന്‌ നിന്നെക്കുറിച്ച്‌ ആനന്‌ദഗീതമുതിര്‍ക്കും” (സെഫാനിയാ 3:18).

ക്രിസ്മസിനെക്കുറിച്ച് ഓർക്കുമ്പോൾ, ജാതി-മതഭേദമന്യേ എല്ലാവരിലും നിറയുന്നത് ആഹ്ലാദവും ആനന്ദവുമാണ്. ദൈവം മണ്ണിൽ വന്നു പിറന്നതിന്റെ “സ്വർഗ്ഗീയോത്സവ”മാണ് ക്രിസ്മസ്!

എന്തൊരു ആനന്ദമാണ്, എന്തൊരു ആവേശമാണ് ഓരോ ഉത്സവങ്ങളും കടന്നുപോകുമ്പോൾ. കണ്ണിനു കുളിർമ നൽകുന്ന വർണ്ണശബളമായ കാഴ്ചകൾ, മനസ്സിനെ ആനന്ദലഹരിയിലാക്കുന്ന സൗഹൃദങ്ങളും ഒത്തുചേരലുകളും, എവിടെയും സ്നേഹത്തിന്റെ അലയൊലികൾ മാത്രം. വെറുപ്പും, വിദ്വേഷവും, സ്വാർത്ഥതയും, മതസ്പർദ്ധയും പൊലിഞ്ഞ നാളുകൾ. ഉത്സവങ്ങളും പെരുന്നാളുകളും കടന്നുപോകുമ്പോൾ ഓരോ വ്യക്തിയുടെയും ജീവിതത്തിലുണ്ടാകുന്നത് മറക്കാനാവാത്ത ദിവ്യാനുഭവങ്ങളാണ്. ജീവിതത്തിന് പ്രസരിപ്പുണ്ടായ നാളുകൾ.

ഇപ്രകാരം തന്നെ, ക്രിസ്മസും സ്നേഹത്തിന്റെയും, സന്തോഷത്തിന്റെയും, പങ്കുവെക്കലിന്റെയും, ഒത്തുചേരലിന്റെയും, ആഘോഷങ്ങളുടെയും ഉത്സവം കൂടിയാണ്. മിന്നുന്ന നക്ഷത്രങ്ങളാലും, കൈനിറയെ സമ്മാനങ്ങളുമായി വരുന്ന സാന്തായും, സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും സംഗീതവുമായെത്തുന്ന കരോൾ ഗായകരും, വെളിച്ചം കൊണ്ടലങ്കരിച്ച പുൽക്കൂടും ക്രിസ്മസ് ട്രീകളും കൊണ്ട് ലോകം മുഴുവനും ഒരുപോലെ കൊണ്ടാടുന്ന ഉത്സവ ദിനമാണ് യേശുവിന്റെ പിറവിത്തിരുനാൾ.

ഇസ്രയേലിന്റെ ഉത്സവങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. അടിമത്തത്തിൽ നിന്നും മോചിപ്പിച്ചു ദൈവ ജനതയാക്കിയ സ്രഷ്ടാവിനെ തങ്ങളുടെ പരിപാലകനും സംരക്ഷകനുമാണെന്നു പാടിപ്പുകഴ്ത്തുന്ന ആഘോഷങ്ങളായിരുന്നു അവരുടേത്. ഇതിനായി “പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം” അഥവാ പെസഹാ അവർ കൊണ്ടാടിയിരുന്നു. മാത്രമല്ല, വിശുദ്ധ കൂട്ടായ്മ നിലനിർത്താനായി ജനം ഒരുമിച്ചുകൂടുന്ന അവസരങ്ങളായിരുന്നു അവരുടെ ഉത്സവങ്ങൾ. അതിനായി, ആഘോഷങ്ങളോടൊപ്പം തന്നെ ചെയ്തുപോയ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്തും, പരിഹാരബലി നടത്തിയും, ദൈവ കൽപ്പനയോടുള്ള അനുസരണം ഏറ്റുപറഞ്ഞും ആത്മീയതയെ പരിപോഷിപ്പിച്ചു. അതിനാൽത്തന്നെ, ഇസ്രായേൽ ജനതയുടെ ഉത്സവങ്ങൾ വെറും ഉല്ലാസപരമായിരുന്നില്ല.

ആത്മീയ ദർശനത്തോടും വീക്ഷണത്തോടുമുള്ള ഉത്സവങ്ങളിൽ യേശുവും പങ്കുചേരുന്നത് യോഹന്നാൻ സുവിശേഷകനും വെളിപ്പെടുത്തുന്നുണ്ട്‌: “അവന്‍ ഗലീലിയില്‍ വന്നപ്പോള്‍ ഗലീലിയാക്കാര്‍ അവനെ സ്വാഗതം ചെയ്‌തു. എന്തെന്നാല്‍, തിരുനാളില്‍ അവന്‍ ജറുസലെമില്‍ ചെയ്‌ത കാര്യങ്ങള്‍ അവര്‍ കണ്ടിരുന്നു. അവരും തിരുനാളിനു പോയിട്ടുണ്ടായിരുന്നു” (യോഹന്നാൻ 4:45).

ഉത്സവങ്ങൾ ഓർമ്മപ്പെടുത്തലുകളായും ഏറ്റുപറച്ചിലുകളായും വേദപുസ്തകം അവതരിപ്പിക്കുമ്പോൾ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ഉത്സവങ്ങളുടെ ആഘോഷശുദ്ധതക്കും മാറ്റം സംഭവിച്ചു. ആഘോഷങ്ങളെല്ലാം ഒരു ധനാഗമ സ്രോതസ്സായി മാറിയതിനെതിരെ ക്രിസ്തു മുന്നറിയിപ്പ് നൽകുകയും ചാട്ടവാർ എടുക്കുകയും ചെയ്യുന്നത് ദേവാല ശുദ്ധീകരണത്തിൽ നമ്മൾ കാണുന്നുണ്ട്. ആഘോഷങ്ങൾ കേവലമൊരു മേളയായി മാറാതെ ചരിത്രപരമായ പൊരുൾ ഉൾക്കൊള്ളാനും അതനുസരിച്ച് വിശ്വാസജീവിതത്തെ രൂപാന്തരപ്പെടുത്താനുമുള്ളതാണെന്ന ഓർമ്മപ്പെടുത്തലാണത്.

വിശുദ്ധ ഗ്രന്ഥമനുസരിച്ച്, സ്വർഗ്ഗം ആഘോഷങ്ങളുടെയും സന്തോഷത്തിന്റെയും സ്ഥലമാണ്. എന്നാൽ എപ്പോഴാണ് സ്വർഗ്ഗം സന്തോഷിക്കുന്നത്? നഷ്ടപ്പെട്ട ആടിന്റെയും, കാണാതെപോയ നാണയത്തിന്റെയും, ധൂർത്തപുത്രന്റെയും ഉപമകൾ സ്വർഗ്ഗം എപ്പോഴാണ് സന്തോഷിക്കുന്നതെന്ന് വ്യക്തമായി വിവരിക്കുന്നുണ്ട്: “അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റി ഒമ്പത് നീതിമാന്മാരെ കുറിച്ചുള്ള തിനേക്കാൾ അനുതപിക്കുന്ന ഒരു പാപിയെ കുറിച്ചു സ്വർഗ്ഗത്തിൽ കൂടുതൽ സന്തോഷമുണ്ടാകും” (ലൂക്ക 15:7). മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗ്ഗത്തിലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.

ഈ ആഗമന കാലത്ത് നമുക്കും സ്വർഗ്ഗീയ വൃന്ദങ്ങളോട് ചേർന്നു ആഘോഷിക്കുകയും സന്തോഷിക്കുകയും ചെയ്യാം. അതിനായി ഹൃദയ നവീകരണത്തിന്റെ പാത സ്വീകരിക്കാം. വിശുദ്ധി നിറഞ്ഞ ജീവിതം നയിച്ചും, അനീതിക്കെതിരെ പോരാടിയും, പരസ്പരം സ്നേഹിച്ചും മാത്രമേ അതിനു നമുക്ക് സാധിക്കൂ. ഓർക്കുക, തിന്മയ്ക്കെതിരെ ദൈവത്തിന്റെ പോരാട്ടമാണ് ക്രിസ്മസിൽ ആരംഭിക്കുന്നത്. പാപിയായ മനുഷ്യനെ സ്നേഹിക്കാൻ ദൈവം ഭൂമിയിലേക്ക് ഇറങ്ങി വന്ന സുദിനം! നമ്മെ സ്വർഗ്ഗത്തിലേക്കുയർത്തുന്ന സ്നേഹത്തിന്റെ തുടക്കമാണ് യേശുവിന്റെ ജനനം. ആട്ടിടയൻമാരോടും മൂന്നു ജ്ഞാനികളോടും സ്വർഗ്ഗീയ മാലാഖമാരോടും ചേർന്ന് നമുക്കും ഉത്സവഗീതം ആലപിക്കാം: “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം. ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം”.

vox_editor

Share
Published by
vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

1 day ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago