Categories: Daily Reflection

ഡിസംബർ 10: ഒരു പുഴ പോലെ

അവൻ സ്ഥാപിച്ച ദിവ്യകൂദാശകളിൽ അലിഞ്ഞവനോടൊപ്പം ഒന്നായി തീരാം...

പത്താം ദിവസം
“നീ എന്റെ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍, നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു; നീതി കടലലകള്‍പോലെ ഉയരുമായിരുന്നു” (ഏശയ്യാ 48:18).

ക്രിസ്മസ് ഒരു പുഴയാണ്. ജീവൻ ഒഴുകുന്ന പുഴ. പാപാന്ധകാരത്താൽ മരണത്തെ പുൽകിയ മനുഷ്യൻ, രക്ഷയുടെ ജീവൻ പുൽകിയ സുദിനമാണ് ഉണ്ണിയേശുവിന്റെ പിറവി ദിവസം.

ഒരു പുഴയുടെ സാന്നിധ്യം ഭൂമിയെ എപ്പോഴും പറുദീസയാക്കുന്നു. ശരീരത്തിനും മനസ്സിനും കുളിർമയും ഉന്മേഷവും പ്രദാനംചെയ്യുന്നതുകൊണ്ട് സായംസന്ധ്യകളിൽ പുഴയോരങ്ങൾ ജനനിബിഡമാകുന്നു. കഠിന ഹൃദയനെപ്പോലും സരള ഹൃദയനാക്കാൻ പുഴയുടെ മനോഹാരിതയ്ക്ക് സാധിക്കുന്നു. ജീവന്റെ ഉറവ കൂടിയാണ് നദീതടങ്ങൾ. അതിനാലായിരിക്കാം അന്യഗ്രഹ ലോകങ്ങളിലേക്കു പോകുന്ന ശാസ്ത്രജ്ഞർ അവിടെ ജീവൻ നിലനിൽക്കുന്നുണ്ടോ എന്നറിയാനായി ആദ്യം അന്വേഷിക്കുന്നതും ജലത്തിന്റെ സാന്നിധ്യമാണ്. ദൈവം തന്റെ സൃഷ്ടികർമ്മത്തിൽ തുടക്കംതന്നെ ഭൂമിയോടൊപ്പം വെള്ളം സൃഷ്ടിച്ചതും മറ്റൊന്നും കൊണ്ടല്ല.

“നീര്‍ച്ചാലിനരികേ നട്ടതും
യഥാകാലം ഫലം തരുന്നതും
ഇലകൊഴിയാത്തതുമായ വൃക്‌ഷംപോലെയാണ്‌ അവന്‍;
അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു” (സങ്കീര്‍ത്തനങ്ങള്‍ 1:3).
ഇപ്രകാരം ദൈവവചനത്തിൽ വേരൂന്നിയവർ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട് ശാന്തമായി ഒഴുകിക്കൊണ്ടേയിരിക്കും.

ദൈവവചനം മാംസമായി ബദ്ലഹേമിൽ ജനിച്ചു കൊണ്ട്, പരസ്യജീവിതത്തിന്റെ ആരംഭകാലത്ത് സ്നാപക യോഹന്നാനിൽ നിന്നും ജ്ഞാനസ്നാനം സ്വീകരിക്കാൻ വേണ്ടി ജോർദ്ദാൻ നദീതടത്തിലേക്കിറങ്ങുമ്പോൾ ജലത്തിന് പവിത്രതയുടെ പരിവേഷം നൽകുന്നുണ്ട്. സ്നാനം കഴിഞ്ഞയുടനെ പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ ഇറങ്ങിവരികയും “ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്ന്‌ ഒരു സ്വരം സ്വര്‍ഗത്തില്‍ നിന്ന് കേള്ക്കായും ചെയ്യുന്നു (മത്തായി 3:17). യോഹന്നാൻ സുവിശേഷത്തിൽ നാം കാണുന്നു, യഹൂദജനത അയിത്തം കൽപ്പിച്ചിരുന്ന സമരിയക്കാരി സ്ത്രീയോടു അവൻ ദാഹജലം ആവശ്യപ്പെടുന്നുണ്ട്: “നിന്നോട് വെള്ളം ചോദിക്കുന്നവൻ ആരാണെന്നോ, അവനോട് നീ ജലം ചോദിക്കുകയോ ചെയ്തിരുന്നെങ്കിൽ അവൻ നിനക്ക് നിത്യജീവന്റെ ജലം നൽകുമായിരുന്നു”. കാരുണ്യത്തെക്കുറിച്ച് ഉദ്ബോധിപ്പിക്കുമ്പോപ്പോഴും ക്രിസ്തുവിന്റെ ശബ്ദം ശക്തമാണ്: “ഈ എളിയവരിൽ ഒരുവനെങ്കിലും നിങ്ങൾ ദാഹജലം നൽകിയാൽ അതിനുള്ള പ്രതിഫലം സ്വർഗ്ഗത്തിൽനിന്നും ലഭിക്കാതിരിക്കില്ല”. തുപ്പലു കൊണ്ട് കുരുടനും അവൻ കാഴ്ച നൽകുന്നുണ്ട്. കാൽവരിയിൽ തന്റെ ജീവൻ വെടിഞ്ഞപ്പോൾ പടയാളികളിലൊരാൾ ക്രിസ്തുവിന്റെ മാറിടം കുന്തംകൊണ്ട് കുത്തി പിളർക്കുന്നുണ്ട്. അവിടെനിന്നും “വെള്ളവും നിണവും” ഒഴുകിയെന്ന് യോഹന്നാൻ അപ്പോസ്തോലൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഇപ്രകാരം ദൈവീക രക്ഷാകര പദ്ധതിയിൽ ജീവജലത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. ജലം ഒഴുകാനുള്ളതാണ്. അത് മാലിന്യങ്ങളെ നീക്കം ചെയ്യുന്നു. സ്നാനം ചെയ്യുന്നവൻ ശാരീരികമായി ശുദ്ധീകരിക്കപ്പെടുന്നു. എന്നാൽ ക്രിസ്തുവിന്റെ ആത്മീയ സ്നാനം സ്വീകരിക്കുന്നവൻ ദൈവീകമായി വിശുദ്ധീകരിക്കപ്പെടുന്നു.

കാലിത്തൊഴുത്തിലെ ദൈവപുത്രന്റെ പിറവി മനുഷ്യ ഹൃദയങ്ങളിലേക്ക് രക്ഷയുടെ ജലം ഒഴുക്കുവാനുള്ള ദൈവിക പദ്ധതിയുടെ പരകോടിയായിരുന്നു. ജ്ഞാനസ്നാന വേളയിൽ വിശുദ്ധ ജലത്താൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകൊണ്ട് ദൈവമക്കളായി അഭിഷിക്തകരാക്കപ്പെട്ടവരാണ് നമ്മളെല്ലാവരും. ദേവാലയത്തിൽ പ്രവേശിക്കുമ്പോൾ നാം നെറ്റിയിൽ ജലം കൊണ്ടു വരയ്ക്കുന്ന കുരിശ്, ആത്മാക്കളെ നേടാനും സ്വയം വിശുദ്ധീകരിക്കപ്പെടുവാനും വേണ്ടി പരിശുദ്ധാത്മാവ് ഏൽപ്പിക്കുന്ന ദൗത്യം ഏറ്റെടുക്കുവാനുള്ള സന്നദ്ധതയെ കാണിക്കുന്നു.

ഈ ആഗമന കാലത്ത് പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയെ കാണാനായി നമ്മുടെ ഹൃദയം വിശുദ്ധീകരിക്കാം – അവൻ സ്ഥാപിച്ച ദിവ്യകൂദാശകളിൽ അലിഞ്ഞവനോടൊപ്പം ഒന്നായി തീരാം…!!!

vox_editor

Share
Published by
vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

7 days ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

2 weeks ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

3 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

4 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 month ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago