Categories: Meditation

“എന്റെ കർത്താവേ, എന്റെ ദൈവമേ!” (യോഹ. 20:19-31)

ഇനി നമ്മൾ ലോകത്തിന് പകർന്നു നൽകേണ്ടത് ഉത്ഥിതൻ നമുക്ക് നൽകിയ സമാധാനം മാത്രമായിരിക്കണം...

പെസഹാക്കാലം രണ്ടാം ഞായർ

സ്നേഹം യേശുവിന്റെ ശരീരത്തിൽ മുറിവുകൾ കൊണ്ട് ഒരു കാവ്യം രചിച്ചിരിക്കുന്നു. അവന്റെ കൈകളിൽ തോമസിന്റെ വിരൽ കടക്കാവുന്ന പഴുതുകളുണ്ട്, പാർശ്വത്തിൽ ആർക്കും സ്പർശിക്കാൻ സാധിക്കുന്ന ഒരു ദ്വാരമുണ്ട്. അവനെ തൊടാൻ വെമ്പുന്ന തോമസിന്റെ കരങ്ങൾ നമ്മുടെയും കരങ്ങളാകുന്നു.

തോമസിന്റെ ഉള്ളം മനസ്സിലാക്കുന്ന, വിശ്വസിക്കാനുള്ള അവന്റെ ആന്തരിക ശ്രമത്തെ കരുതലോടെ കാണുന്ന, അവനെ ചേർത്തുനിർത്തുന്ന ഉത്ഥിതൻ… നമ്മെ സംബന്ധിച്ചും വലിയൊരു ആശ്വാസമാണത്. സംശയങ്ങളുടെ കൊടുങ്കാട്ടിൽ ഞാൻ അകപ്പെട്ടാലും എന്നെയും തേടി വരും അവൻ.

തോമസിന്റേത് ധൈഷണിക മന്ദതയാണ്. അത് നമ്മിലും സംഭവിക്കുന്നുണ്ട്; എന്തിനെയും ഏതിനെയും സംശയദൃഷ്ടിയോടെ കാണുന്ന ഒരു മനസ്സ്. ചില നൊമ്പരങ്ങളിൽ നിന്നും സ്വയം രക്ഷനേടുന്നതിന് വേണ്ടിയാണത്. ധൈഷണിക മന്ദതയുടെ മറ്റൊരു തലമാണ് ആത്മീയ നിസ്സംഗത. ആഴവും ഗഹനവുമായ ആത്മീയ അവബോധത്തിലേക്ക് വളരുന്നതിനു പകരം, ദൈവികാനുഭവത്തെ തട്ടുകട വിഭവങ്ങളാക്കി വിളമ്പി ആചാരാനുഷ്ഠാനങ്ങൾക്കു മാത്രം പ്രാധാന്യം കൊടുക്കുന്ന മൗലികവാദങ്ങളും മതഭ്രാന്തും ഇതിലൂടെ കടന്നു വരുന്നുണ്ട്.

അവസാനം തോമസ് കീഴടങ്ങുന്നു. സ്പർശിക്കാനുള്ള അവന്റെ ആഗ്രഹത്തിനു മുന്നിലല്ല, തന്നെ തേടി വന്ന ക്രിസ്തുവിന്റെ മുന്നിൽ. സ്പർശനസുഖത്തിലല്ല, ക്രിസ്തു നൽകിയ സമാധാനത്തിലാണ് അവൻ കീഴടങ്ങുന്നത്.

എല്ലാ അക്രമങ്ങളും നേരിട്ട് കാൽവരിയിൽ മരണംവരിച്ച ഉത്ഥിതന്റെ ആദ്യ സന്ദേശം നിങ്ങൾക്ക് സമാധാനം എന്നാണ്. അത് ഒരു ആശംസയല്ല, ഒരു വാഗ്ദാനവുമല്ല; കണ്ടെത്തലാണത്. സമാധാനം ഇവിടെയുണ്ട്, നിങ്ങളിലുണ്ട്. അത് ആരിലും അടിച്ചേൽപ്പിക്കാൻ സാധിക്കില്ല. അലമുറയല്ല സമാധാനം. ഇളംതെന്നൽ പോലെയുള്ള ഒരു നിശബ്ദ തരംഗമാണത്. ആത്മാവിൽ ആവേശമായും നാവിൽ തേനായും പ്രവർത്തികളിൽ ലാളിത്യമായും സന്തോഷത്തിൽ പൂവിടലായും കണ്ണീരില്ലാത്ത സ്വപ്നങ്ങളായും അത് നമ്മിൽ പടർന്നുകയറും. ഇനി നമ്മൾ ലോകത്തിന് പകർന്നു നൽകേണ്ടത് ഉത്ഥിതൻ നമുക്ക് നൽകിയ സമാധാനം മാത്രമായിരിക്കണം. ഹിംസയുടെ സംസ്കാരത്തിനോടുള്ള പ്രതിസംസ്കാരമാകണം ഉത്ഥിതനെ പ്രഘോഷിക്കുന്ന ക്രൈസ്തവസമൂഹം.

ഉത്ഥിതൻ കുരിശിലെ മുറിവുകളല്ലാതെ വേറൊന്നും കൊണ്ടുവരുന്നില്ല. പക്ഷേ ഇപ്പോൾ ആ മുറിവുകളിൽ നിന്നും നിർഗ്ഗളിക്കുന്നത് രക്തമല്ല. പ്രകാശമാണ്. അവൻ കൊണ്ടുവന്നത് തന്റെ മുറിവുകളിലെ വെളിച്ചത്തെയാണ്. മുറിവുകളുമായി കഴിയുന്ന ഒത്തിരി ആൾക്കാരുണ്ട് നമ്മുടെയിടയിൽ. ദൗർബല്യത്തിന്റെ മുറിവുകൾ, വേദനയുടെ മുറിവുകൾ, നിർഭാഗ്യതയുടെ മുറിവുകൾ… ഓർക്കുക, മുറിവുകളും പ്രകാശം പരത്തും. മുറിവുകൾ വിശുദ്ധമാണ്. അതിൽ ദൈവമുണ്ട്. അതുകൊണ്ടുതന്നെ അതിന് വജ്രത്തെപ്പോലെ തിളങ്ങാനും സാധിക്കും. നിന്റെ ദൗർബല്യം തന്നെ നിന്റെ ശക്തിയായും മാറാം. നിന്റെ മുറിവുകൾ തന്നെ നിന്റെ അനുഗ്രഹ ശ്രോതസ്സായി മാറാം. നിനക്കു മാത്രമല്ല, നിന്റെ ജീവിത പരിസരത്തുള്ളവർക്കും കൂടി.

“എന്റെ കർത്താവേ, എന്റെ ദൈവമേ!” എത്ര മനോഹരമാണ് ഈ വിശ്വാസപ്രഖ്യാപനം. പെസഹാനുഭവം മുഴുവനും അതിലടങ്ങിയിട്ടുണ്ട്: ബലിയായവൻ, ഇതാ ബലവാനായിരിക്കുന്നു (Victor Quia Victima).

ക്രൂശിതൻ, ഇതാ, ഉയിർത്തിരിക്കുന്നു. ഉയിർത്തവൻ, ഇതാ, മുറിപ്പാടുകളുമായി മുന്നിൽ നിൽക്കുന്നു. കുരിശും ഉത്ഥാനവും; ക്രൈസ്തവ വിശ്വാസത്തിന്റെ വിരോധാഭാസങ്ങളാണ്. ഓർക്കണം, ഉത്ഥാനമില്ലാത്ത കുരിശ് അന്ധമാണ്. അതുപോലെതന്നെ കുരിശില്ലാത്ത ഉത്ഥാനം ശൂന്യവുമാണ്. ദൈവത്തെ അന്വേഷിക്കുന്നവന് ഉത്തരം ഒന്നേയുള്ളൂ; യേശു. യേശുവിനെക്കുറിച്ചുള്ള നമ്മുടെ അറിവാണ് ദൈവത്തെക്കുറിച്ചുള്ള അറിവ്. ക്രിസ്താനുഭവമാണ് നമ്മുടെ ദൈവാനുഭവം. തോമസിനെ പോലെ നമുക്കും പറയാനാകണം “എന്റെ കർത്താവേ, എന്റെ ദൈവമേ!”. കണ്ടുകൊണ്ടല്ല, കാണാതെ തന്നെ. അവനെ കാണാതെ വിശ്വസിക്കാനുള്ള ഭാഗ്യം അത് നമുക്ക് മാത്രമുള്ളതാണ്.

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

1 day ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago