കോഴിക്കോട് രൂപതയ്ക്ക് അതിരൂപതാ പദവി; ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ്
ജോസ് മാർട്ടിൻ
കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു കൊണ്ടുള്ള പേപ്പൽ ബുള (21/50/22/IN) കോഴിക്കോട് മെത്രാസന മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഏപ്രിൽ 14 ഇന്ത്യൻ സമയം 3.30- ന് തലശേരി ബിഷപ്പ് മാര്‍ജോസഫ് പാംപ്ലാനി വായിച്ചു. കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകളാണ് കോഴിക്കോട് അതിരൂപതയുടെ സാമന്ത രൂപതകൾ.
കേരളത്തിൽ റോമൻ കത്തോലിക്കാ സഭക്ക് നിലവിൽ രണ്ട് അതിരൂപതകളാണ് ഉള്ളത് ( വരാപ്പുഴ അതിരൂപതയും, തിരുവനന്തപുരം അതിരൂപത) ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന കോഴിക്കോട് പ്രദേശത്തെ മംഗലാപുരം രൂപതയിൽ നിന്ന് വേർപെടുത്തി,മൈസൂർ രൂപതയുടെ കീഴിലുണ്ടായിരുന്ന വയനാട് താലൂക്ക് കൂടി ചേർത്തുകൊണ്ട്, 1923 ജൂൺ 12-ന് പോപ്പ് പയസ് പതിനൊന്നാമൻ ഇന്ത്യയുടെ 25-ാമത് രൂപതയായി കോഴിക്കോട് രൂപത സ്ഥാപിച്ചു.
12,505 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കോഴിക്കോട്. രൂപത വടക്ക് കണ്ണൂരും, കിഴക്ക് വയനാടും, തെക്ക് മലപ്പുറവും, പടിഞ്ഞാറ് അറബിക്കടലും അതിർത്തികളായി വ്യാപിച്ചു കിടക്കുന്നു.
2002 മെയ് 19 ന് തൃശൂര്‍ മാള സ്വദേശിയായ റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ രൂപതയുടെ അഞ്ചാമത്തെ ബിഷപ്പായി പരിശുദ്ധ സിംഹാസനം നിയമിച്ചു. 2012 ജൂൺ 10 ന് ബിഷപ്പ് വർഗീസ് ചക്കാലക്കൽ രൂപതയുടെ ഭരണം ഏറ്റെടുത്തു.