Categories: Sunday Homilies

Baptism of our Lord Jesus Christ_Year_A_ജ്ഞാനസ്നാന ചിന്തകൾ

നമ്മുടെ ജ്ഞാനസ്നാന സമയത്തും ദൈവം നമ്മോടും പറഞ്ഞിട്ടുണ്ട് "നീ എനിക്ക് പ്രിയപ്പെട്ടവനാണ് / പ്രിയപ്പെട്ടവളാണ്"...

 നമ്മുടെ കർത്താവിന്റെ ജ്ഞാനസ്നാനം

ഒന്നാം വായന: 42:1-4,6-7
രണ്ടാം വായന: അപ്പോ.പ്രവ. 10:34-38
സുവിശേഷം: വി.മത്തായി 3:13-17.

ദിവ്യബലിക്ക് ആമുഖം

“ദൈവത്തിന് പക്ഷപാതമില്ല, അവിടുത്തെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന ആരും, ഏത് ജനതയിൽപ്പെട്ടവരായാലും അവിടുത്തേയ്ക്ക് സ്വീകാര്യനാണ്” എന്ന രണ്ടാം വായനയിലെ പത്രോസ് അപ്പോസ്തലന്റെ വാക്കുകളോടെയാണ് നമ്മുടെ കർത്താവിന്റെ ജ്ഞാനസ്നാന തിരുനാളിന് തിരുസഭ നമ്മെ സ്വാഗതം ചെയ്യുന്നത്. നമ്മുടെ ജ്ഞാനസ്നാനത്തെയും ഓർമ്മിപ്പിക്കുകയും, പുനർവിചിന്തനത്തിന് വിധേയമാക്കുകയും ചെയ്യുന്ന രീതിയിൽ യേശു സ്നാനം സ്വീകരിക്കുന്ന ഭാഗം വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ നിന്ന് നാം ശ്രവിക്കുന്നു. തിരുവചനം ശ്രവിക്കാനും, ദിവ്യബലിയർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

യേശുവിന്റെ മനുഷ്യത്വം

ഇന്നത്തെ സുവിശേഷത്തിൽ നമ്മുടെ സവിശേഷ ശ്രദ്ധയാകർഷിക്കുന്ന കാര്യമാണ് ജോർദാൻ നദിക്കരയിലേക്ക് സ്നാപകയോഹന്നാന്റെ അടുത്തേക്ക് സ്നാനം സ്വീകരിക്കുവാൻ വരുന്ന യേശുവിന്റെ വ്യക്തിത്വം. നമുക്ക് ഉണ്ടാകുന്നതിന്റെ അതേ അത്ഭുത ഭാവത്തോടെ തന്നെ സ്നാപകനും ചോദിക്കുകയാണ് “ഞാൻ നിന്നിൽ നിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കെ നീ എന്റെ അടുത്തേയ്ക്ക് വരുന്നുവോ?” യോഹന്നാൻ നൽകുന്ന മാനസാന്തരത്തിന്റെ സ്നാനം സ്വീകരിക്കാൻ പാപം ചെയ്യാത്ത യേശു വരുന്നത് എന്തിനാണ്? ഇതിന് പിന്നിൽ ദൈവശാസ്ത്രപരമായ ധാരാളം വ്യാഖ്യാനങ്ങൾ ഉണ്ട്. അതിലൊന്നാണ് ദൈവപുത്രനായ യേശുവിന്റെ മനുഷ്യത്വത്തെ കുറിച്ചുള്ളത്. യേശു പൂർണ്ണ മനുഷ്യനും, പൂർണ്ണ ദൈവമാണെന്ന് തിരുസഭ ആദ്യകാലം മുതൽ സഭാപിതാക്കന്മാരിലൂടെ പഠിപ്പിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ത്രീത്വത്തിലെ രണ്ടാമനായ പുത്രന്റെ മനുഷ്യാവതാരം – ക്രിസ്മസ് നാം ആഘോഷിക്കുകയും ചെയ്തു. ജനനത്തിൽ മാത്രമല്ല ജീവിതത്തിലും യേശു പൂർണ്ണ ദൈവവും, പൂർണ്ണ മനുഷ്യനും ആണെന്ന് ഇന്നത്തെ സുവിശേഷം വെളിപ്പെടുത്തുന്നു. സ്നാപകൻറെ അടുക്കൽ വന്ന പാപികളുടെയും, ചുങ്കക്കാരുടെയും, പട്ടാളക്കാരുടെയും സദുക്കായരുടെയും കൂടെ അവരിൽ ഒരുവനായി, അവരെപ്പോലെ യേശുവും സ്ഥാപകനിൽ നിന്ന് സ്നാനം സ്വീകരിക്കുകയാണ്. സ്നാപക നിൽ നിന്ന് അനുതാപത്തിന്റെ ജ്ഞാനസ്നാനം സ്വീകരിക്കേണ്ട ആവശ്യമില്ലെങ്കിൽ പോലും നമ്മിൽ ഒരുവനായി യേശു സ്വീകരിക്കുന്നു. മനുഷ്യരായ നാം ജ്ഞാനസ്നാനം സ്വീകരിച്ച് ദൈവമക്കൾ ആകുവാൻ ദൈവപുത്രനായ യേശു സ്നാനം സ്വീകരിച്ചുകൊണ്ട് നമുക്ക് മാതൃക നൽകുന്നു.

ഏശയ്യായുടെ പുസ്തകത്തിലെ സഹനദാസൻ

സുവിശേഷത്തിൽ വെളിവാക്കപ്പെടുന്ന യേശുവിന്റെ മനുഷ്യത്വത്തെക്കുറിച്ചുള്ള ചിന്തയോടെ നാം ഇന്നത്തെ ഒന്നാം വായനയിലേക്ക് കടക്കുമ്പോൾ അവിടെ നാം കാണുന്നത് “സഹനദാസനെ” കുറിച്ചുള്ള ഏശയ്യായുടെ പ്രവചനങ്ങളാണ്. സഹിക്കുന്ന ദാസനിലൂടെ രക്ഷാകര പദ്ധതി പൂർത്തിയാക്കുന്ന ദൈവത്തിന്റെ പദ്ധതി ഒന്നാം വായനയിൽ കാണുന്നു. സഹനദാസനെ കുറിച്ചുള്ള ഏശയ്യായുടെ പ്രവചനം യേശുവിൽ ജീവിതത്തിലൂടെയും, പീഡാനുഭവത്തിലൂടെയും, കുരിശുമരണത്തിലൂടെയും പൂർത്തിയായി എന്നതിൽ സംശയമില്ല.

സ്നാപകന്റെ അടുത്തേക്ക് സ്നാനത്തിനായി വരുന്ന “യേശുവും”, ഏശയ്യായുടെ പ്രവചനത്തിലെ “സഹനദാസനും” ഒന്നുതന്നെയാണ്. ഈ രണ്ടു തിരുവെഴുത്തുകളുടെയും മുഖ്യസന്ദേശം മനുഷ്യരോടു കൂടെ നിൽക്കുന്ന, മനുഷ്യരുടെ ജീവിതത്തിൽ പങ്കുചേരുന്ന, നമ്മുടെ വേദനകളും പ്രയാസങ്ങളും പങ്കിട്ടുജീവിക്കുന്ന യേശുവിനെ വെളിപ്പെടുത്തുകയാണ് .യേശുവിനെ ദൈവത്വം എവിടെയും ഉദ്ഘോഷിക്കപ്പെടാറുണ്ട്. അതോടൊപ്പം തന്നെ വിസ്മരിക്കാൻ പാടില്ലാത്ത യാഥാർത്ഥ്യമാണ് യേശുവിന്റെ മനുഷ്യത്വവും. നമ്മുടെ രക്ഷകനായ യേശു നമ്മുടെ ജീവിതത്തെയും, ജീവിതയാഥാർഥ്യങ്ങളെയും ആശയതലത്തിൽ മനസ്സിലാക്കുന്ന ദൈവമല്ല, മറിച്ച് നമ്മുടെ ജീവിതം നമ്മെപ്പോലെ തന്നെ ഭൂമിയിൽ ജീവിച്ച്, ജീവിതത്തിലെ കൈപ്പേറിയ യാഥാർത്ഥ്യങ്ങളെ സ്വന്തം ശരീരത്തിലും മനസ്സിലും ജീവിച്ചവനാണ്. മനുഷ്യർക്ക് ദൈവത്തോടൊപ്പം പങ്കാളിത്തം ഉണ്ടാവാൻ മനുഷ്യനായി ജീവിച്ച യേശു.

യേശുവിനെക്കുറിച്ച് “സഹനദാസൻ” എന്ന വാക്ക് കേൾക്കുമ്പോൾ നമുക്ക് നിഷേധാത്മകമായ, നെഗറ്റീവായ ചിന്തകൾ ഉണ്ടാകാറുള്ളതിന് കാരണം, നമ്മൾ ആരും സഹനം ആഗ്രഹിക്കുന്നില്ല എന്നതാണ്. എന്നാൽ സഹനം ഇല്ലാത്ത ജീവിതവും ഇല്ല എന്നത് യാഥാർഥ്യവും. ഇന്നത്തെ ഒന്നാം വായനയിൽ “ഈ സഹനദാസനെ” ദൈവം ഉയർത്തി അവനിലൂടെ രക്ഷാകര ദൗത്യം പൂർത്തിയാക്കുന്നത് നമുക്ക് കാണാം. അതുപോലെതന്നെ അനുസരണയോടെ, എളിമയുള്ളവനായി മറ്റുള്ളവരെപ്പോലെ സ്നാപകനിൽ നിന്ന് സ്നാനം സ്വീകരിച്ച യേശുവിനെ “ഇവൻ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് ലോകത്തിനുമുമ്പിൽ പ്രഖ്യാപിച്ചുകൊണ്ട് ദൈവം ഉയർത്തുകയാണ്.

ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്; ജ്ഞാനസ്നാനത്തിലൂടെ ലഭിച്ച ക്രൈസ്തവജീവിതം സഹനത്തിന്റെ ജീവിതമാണ്, എന്നാൽ നാം ഭയപ്പെടേണ്ട കാര്യമില്ല, കാരണം ഈ സഹനത്തിലൂടെയാണ് നാമും യേശുവിനോടൊപ്പം സ്വർഗ്ഗരാജ്യത്തിന് അവകാശികളാകുന്നത്.

ഇവൻ എന്റെ പ്രിയപുത്രൻ

യേശു സ്നാനം സ്വീകരിച്ച കഴിഞ്ഞപ്പോൾ സ്വർഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ്‌ പ്രാവിന്റെ രൂപത്തിൽ യേശുവിന്റെ മേൽ ഇറങ്ങിവന്നു. സ്വർഗ്ഗത്തിൽനിന്ന് പിതാവായ ദൈവം ഇപ്രകാരം പറഞ്ഞു: “ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”. “ഇവൻ എന്റെ പ്രിയ പുത്രൻ” എന്നു പറഞ്ഞാൽ “ഇവൻ എനിക്ക് പ്രിയപ്പെട്ടവൻ”, “എനിക്ക് ഏറ്റവും സ്നേഹമുള്ള വ്യക്തി” എന്നൊക്കെയാണ്. ഒരു വ്യക്തിയെ മറ്റൊരാളെ സ്നേഹിക്കുന്നു എന്ന് പറയുമ്പോൾ, അഥവാ ഒരു വ്യക്തിയോട് മറ്റൊരാൾ “നീ എനിക്ക് പ്രിയപ്പെട്ടവനാണ്/നീ എനിക്ക് പ്രിയപ്പെട്ടവൾ ആണെന്ന് പറയുമ്പോൾ” അത് കേൾക്കുന്ന ആൾക്ക് ഉണ്ടാകുന്ന സന്തോഷവും, മാറ്റവും നമുക്ക് ഊഹിക്കാവുന്നതാണ്. സ്നേഹിക്കുന്ന ആൾക്ക് വേണ്ടി, സ്നേഹിക്കപ്പെടുന്നവർ എന്തും ചെയ്യുന്നു. ആർക്കാണോ നാം പ്രിയപ്പെട്ടവർ, അവർക്ക് വേണ്ടി നാം എന്തു ചെയ്യുന്നു. ഈ യാഥാർത്ഥ്യം മനസ്സിലാക്കിയാൽ ദൈവപിതാവിന്റെ വാക്കുകളിൽ നിന്ന് നമുക്ക് രണ്ട് പാഠങ്ങൾ പഠിക്കാം:

ഒന്നാമതായി; യേശുവിന്റെ ജ്ഞാനസ്നാന സമയത്ത് പറഞ്ഞതുപോലെ ദൈവം നമ്മുടെ ജ്ഞാനസ്നാന സമയത്ത് നമ്മോടും പറഞ്ഞിട്ടുണ്ട് “നീ എനിക്ക് പ്രിയപ്പെട്ടവനാണ് / പ്രിയപ്പെട്ടവളാണ്” പക്ഷേ പലപ്പോഴും നാം അത് മറന്നു പോകാറുണ്ട്. യേശുവിൻറെ ജ്ഞാനസ്നാന തിരുനാളായ ഇന്ന് ആ വാക്കുകളെ നമ്മുടെ ഹൃദയാന്തരങ്ങളിൽ നിന്ന് നമുക്ക് ഓർത്തെടുക്കാം, ദൈവത്തിന് പ്രിയപ്പെട്ടവരാണെങ്കിൽ അവന്റെ ഇഷ്ടമനുസരിച്ച് നമ്മുടെ ജീവിതത്തെ ക്രമീകരിക്കാം.

രണ്ടാമതായി; നമ്മുടെ കുടുംബങ്ങളിലും, വ്യക്ത- സമൂഹ ബന്ധങ്ങളിലും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കുറവുണ്ടെങ്കിൽ “നീ എനിക്ക് പ്രിയപ്പെട്ടവനാണ് / പ്രിയപ്പെട്ടവളാണ്” എന്ന് പറയുവാനും പ്രകടിപ്പിക്കുവാനും സാധിച്ചാൽ നമ്മുടെ ബന്ധങ്ങളിലെല്ലാം മാറ്റമുണ്ടാകും.

ആമേൻ.

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

1 week ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

3 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago