Categories: Meditation

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

സുന്ദരമാണ് സ്നേഹം. പക്ഷേ ക്രിസ്തീയസ്നേഹം അതിസുന്ദരമാണ്...

പെസഹാ കാലം ആറാം ഞായർ

“പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ” (v.9). ക്രൈസ്തവ വിശ്വാസത്തിന്റെ സത്തയാണ് ഈ സുവിശേഷ പ്രതിപാദ്യം. സ്നേഹത്തിൽ നിലനിൽക്കുക; എത്ര സുന്ദരമായ അനുഭവമാണിത്! വരികളിൽ ആജ്ഞയുടെ ധ്വനി അടങ്ങിയിട്ടുണ്ടെന്നു തോന്നുന്നു. അല്ല. ഒരു ക്ഷണമാണത്. സ്നേഹം അന്വേഷിച്ച് ഇനി നീ അലയേണ്ട കാര്യമില്ല. ഭയാശങ്കയോടെ സ്നേഹത്തെ സമീപിക്കുകയും വേണ്ട. സ്നേഹമെന്ന പേരിൽ നീ അനുഭവിച്ച നൊമ്പരങ്ങളും നിരാശയും മറന്നു കൊള്ളുക. കരളോട് ചേർത്തുനിർത്തിയവർ പടയാളികളെന്നപോലെ പെരുമാറിയ ചതിയുടെ അനുഭവങ്ങളെ തീർത്തും മായ്ച്ചുകളയുക. ഇതാ, സ്നേഹത്തിന്റെ മൂർത്തീഭാവമായവൻ പറയുന്നു; “എൻ്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ”. അവന്റെ സ്നേഹംകൊണ്ടു നീ നിന്നെത്തന്നെ പൊതിയുക. ആ സ്നേഹം ദൈവികമാണ്, സ്വർഗ്ഗീയമാണ്.

ക്രിസ്തുസ്നേഹത്തിന്റെ പരിമളം അനുഭവിച്ചവർക്കു മാത്രമേ സഹജരെ സ്നേഹിക്കാൻ സാധിക്കൂ. കാരണം, സഹജസ്നേഹം അവന്റെ കല്പനയാണ്. അപ്പോഴും ഓർക്കണം, സഹജസ്നേഹം ഏകതാനമായ ഒരു പ്രവർത്തിയല്ല. അത് നൽകലും സ്വീകരിക്കലും കൂടിയാണ്. പരസ്പരപൂരകമാണ്. സ്നേഹത്തെ നൽകൽ മാത്രമായോ സ്വീകരിക്കൽ മാത്രമായോ ചുരുക്കാൻ സാധിക്കില്ല. അതൊരു മാന്ത്രികമായ നിറവാണ്. സ്നേഹിക്കുന്നതിലൂടെ ആരും ശൂന്യരാകുന്നില്ല. അതുകൊണ്ടാണ് കുരിശോളം സ്നേഹിച്ചവനും ആത്മസംതൃപ്തിയോടെ മരണത്തെ പുൽകുന്നത്.

സുന്ദരമാണ് സ്നേഹം. പക്ഷേ ക്രിസ്തീയസ്നേഹം അതിസുന്ദരമാണ്. കാരണം, യേശു സ്നേഹിച്ചതു പോലെയാണ് ഓരോ ക്രിസ്തുശിഷ്യനും സ്നേഹിക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ യേശു സ്നേഹിച്ചതു പോലെയായിരിക്കണം നമ്മളും സ്നേഹിക്കേണ്ടത്. യേശുവിന്റെ സ്നേഹം നോക്കുക, ആ സ്നേഹം തീർത്തും വ്യത്യസ്തമാണ്. അത് കാലിത്തൊഴുത്തിൽ പിറന്ന സ്നേഹമാണ്, കാലുകഴുകിയ സ്നേഹമാണ്, കരുണാർദ്ര സ്നേഹമാണ്, ചേർത്തുനിർത്തുന്ന സ്നേഹമാണ്, മുറിവേറ്റാലും ക്ഷമിക്കുന്ന സ്നേഹമാണ്, സഹജന്റെ മനസ്സറിയുന്ന സ്നേഹമാണ്, നഷ്ടപ്പെട്ടതിനെ തേടിയലയുന്ന സ്നേഹമാണ്, ചെന്നായ്ക്കളിൽ നിന്നും ഓടിയൊളിക്കാത്ത സ്നേഹമാണ്, അപ്പമൊരുക്കി കാത്തിരിക്കുന്ന സ്നേഹമാണ്… നിസ്വനായിരുന്നു അവൻ. അപ്പോഴും സ്നേഹത്തിന്റെ കാര്യത്തിൽ അവനൊരിക്കലും ദാരിദ്ര്യമനുഭവിച്ചിട്ടില്ല. സ്നേഹം അവന്റെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ഉണ്ടായിരുന്നു. ഇതുതന്നെയാണ് അവൻ നമ്മളിൽ നിന്നും ആഗ്രഹിക്കുന്നതും. അതായത്, അവന്റെ സ്നേഹത്തിൽ നിലനിൽക്കുക എന്നു പറഞ്ഞാൽ, അവനെ നമ്മുടെ സ്വത്വത്തിലേക്ക് ആവഹിച്ചുകൊണ്ടുള്ള ഒരു ജീവിതരീതിയാണ്. ആ ജീവിതരീതിയിൽ വിശ്വാസമാണ് സത്യം. മതമോ ലളിതവുമായിരിക്കും. കാരണം, വിശ്വാസമെന്നത് സ്നേഹം തന്നെയാണവിടെ. വിശ്വാസം സത്യത്മകമല്ലാതതുകൊണ്ടാണ് മതങ്ങൾ സങ്കീർണ്ണങ്ങളാകുന്നതും സ്നേഹത്തിനു പകരം അക്രമത്തിന്റെ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നത്.

ഇന്നത്തെ സുവിശേഷത്തിന്റെ കാഴ്ചപ്പാടിൽ, വിശ്വാസി ദാസനല്ല; സുഹൃത്താണ്, ദൈവപുത്രന്റെ സുഹൃത്ത്. എത്രയോ ആർദ്രമാണ് ഈ വിശ്വാസ സങ്കൽപം! സൗഹൃദമാണ് ദൈവം ആഗ്രഹിക്കുന്നത്. അവിടെ അടിച്ചേൽപ്പിക്കലുകളില്ല, അഭിനയമില്ല, അഭ്യർത്ഥിക്കലുമില്ല. സ്നേഹത്തിന്റെ തുല്യത മാത്രം! സൗഹൃദത്തിൽ എവിടെയാണ് വലിയവനെന്നോ ചെറിയവനെന്നോ ഉള്ള വ്യത്യാസങ്ങൾ? ആരാണവിടെ ആജ്ഞാപിക്കാനുള്ളത്? ആരാണവിടെ അനുസരിക്കാനുള്ളത്? മനസ്സറിവുകളുടെ കണ്ടുമുട്ടലാണ് സൗഹൃദം. ഞാൻ നിന്നെ പൂർണമായി അറിയുന്നു; നീ എന്നെയും. കാലുകഴുകിയ ദൈവത്തിന് ഇനി ദാസരുടെ ആവശ്യമില്ല. കാരണം, അവൻ സുഹൃത്താണ്, എന്റെ തോളോടു ചേർന്ന് നിൽക്കുന്ന സുഹൃത്ത്.

അപ്പോഴും ചില ചോദ്യങ്ങളുണ്ട്; ജീവൻ അർപ്പിക്കുന്നതലത്തോളം ഞാനെന്തിനു സ്നേഹിക്കണം? ജീവനല്ലേ ഏറ്റവും വലുത്, അതില്ലെങ്കിൽ സ്നേഹമുണ്ടോ? ഉത്തരം വളരെ ലളിതമാണ്; കാഴ്ചകളിൽ ഒതുങ്ങുന്നതല്ല ഒരു ജീവിതവും. അതിനപ്പുറത്തുമുണ്ടു ചില യാഥാർത്ഥ്യങ്ങൾ. അവ തിരിച്ചറിയണമെങ്കിൽ ഹൃദയത്തിന്റെ യുക്തിയോടു നമ്മൾ ചേർന്നു നിൽക്കണം. അവിടെയാണു സന്തോഷത്തിന്റെ പൂർണ്ണതയുള്ളത്. സ്നേഹത്തെ തമാശയായി കരുതുന്നവർക്ക് ജീവിതത്തിന്റെ ഗൗരവം മനസ്സിലാകില്ല. അവർ ആത്മരതിയുടെ തത്ത്വം പറയുകയും ജീവിതത്തിന്റെ സങ്കീർണഘട്ടങ്ങളിൽ ഒളിച്ചോടുകയും ചെയ്യും.

സ്നേഹമുള്ളിടുത്താണ് സന്തോഷമുള്ളതെന്ന് അറിഞ്ഞവർ ഒരിക്കലും വിദ്വേഷത്തിന്റെയും സങ്കടത്തിന്റെയും പ്രതിനിധികളാകുകയില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ക്രിസ്തുവിനെ അനുഭവിച്ചവർക്ക് വെറുപ്പുമായി കൂട്ടുകൂടാൻ സാധിക്കില്ല. കാരണം, അവന്റെ വഴി സ്നേഹത്തിന്റെ വഴിയാണ്. ആ വഴിത്താരയിൽ കാൽവരിയും ഒറ്റപ്പെടലും കുരിശുമരണവുമുണ്ട്. അപ്പോഴും ആത്യന്തികമായി ഉത്ഥാനത്തിലും സ്വർഗ്ഗാരോഹണത്തിലുമാണ് അത് എത്തിച്ചേരുന്നത്. ആ വഴി തന്നെയാണ് നമ്മുടെ ഓരോരുത്തരുടെയും വഴിയും.

 

vox_editor

Recent Posts

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

4 days ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

5 days ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

3 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

3 weeks ago

പരിഷ്‌ക്കരിച്ച പി.ഒ.സി. ബൈബിള്‍ പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ കൊച്ചി: പരിഷ്‌ക്കരിച്ച പി.ഒ.സി. ബൈബിള്‍ പ്രകാശനം ചെയ്തു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സി.യിൽ ജൂൺ…

3 weeks ago