Categories: Meditation

27th Sunday_Year B_”ദൈവം സംയോജിപ്പിച്ചത്…” (മർക്കോ 10:2-16)

കണ്ണടച്ചു ഉൾക്കൊള്ളാൻ വിശുദ്ധഗ്രന്ഥം ഒരു മന്ത്രത്തകിടല്ല, അതിന് ബുദ്ധിയും ഹൃദയവും ആവശ്യമാണ്...

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ

യേശുവിനെ പരീക്ഷിക്കാനാണ് ഫരിസേയർ ഒരു ചോദ്യം ഉന്നയിക്കുന്നത്: ഭാര്യയെ ഉപേക്ഷിക്കുന്നതു നിയമാനുസൃതമാണോ? ഉത്തരം എളുപ്പമാണ്: അതെ, നിയമാനുസൃതമാണ്. അതാണ് മോശ അനുവദിച്ചിരിക്കുന്നത്. പക്ഷേ, അവന്റെ ഉത്തരം വ്യത്യസ്തമാണ്: “നിങ്ങളുടെ ഹൃദയ കാഠിന്യം കൊണ്ടാണ്‌ മോശ ഈ നിയമം നിങ്ങള്‍ക്കുവേണ്ടി എഴുതിയത്‌” (v.5). യേശു വിഭാവനം ചെയ്യുന്ന ആത്മസംഘർഷത്തിലേക്കാണ് നമ്മൾ ഇനി കടക്കാൻ പോകുന്നത്. ഹൃദയചോദന വേണോ, നിയമം വേണോ? ഇതാണ് നമ്മൾ അഭിമുഖീകരിക്കാൻ പോകുന്ന ചോദ്യം. അവൻ തന്റെ മറുപടിയിലൂടെ ഒരു വലിയ കാര്യം സ്ഥിരീകരിക്കുന്നു: എല്ലാ നിയമങ്ങൾക്കും ദൈവീക ഉൽഭവമില്ല, ചിലപ്പോൾ അത് ഹൃദയകാഠിന്യത്തിന്റെ പ്രതിഫലനമാകാം. മനുഷ്യത്വത്തിന് മുകളിൽ നിയമം വന്നാൽ ആ നിയമം ദൈവനിന്ദയാണ്. അങ്ങനെ വരുമ്പോൾ നിയമത്തിന്റെ അക്ഷരത്തിനോട് അവിശ്വസ്തനായി അതിന്റെ ആത്മാവിനോട് വിശ്വസ്തനാകാൻ നമുക്ക് സാധിക്കണം. കാത്തുസൂക്ഷിക്കേണ്ടതും ആരാധിക്കേണ്ടതും മാനവികതയുടെ തീയേയാണ്, ചാരത്തെയല്ല. ഓർക്കണം എപ്പോഴും, കണ്ണടച്ചു ഉൾക്കൊള്ളാൻ വിശുദ്ധഗ്രന്ഥം ഒരു മന്ത്രത്തകിടല്ല, അതിന് ബുദ്ധിയും ഹൃദയവും ആവശ്യമാണ്.

മനസ്സിനെ മനസ്സിലാക്കലാണ് വ്യാഖ്യാനം. അക്ഷരങ്ങളിൽ നിന്നും ആത്മാവിലേക്കുള്ള സഞ്ചാരമാണത്. വരികളിൽ മാനവികത ഇല്ലാതെ വരുമ്പോൾ വരികൾക്കപ്പുറത്തുള്ള ഹൃദയസ്പന്ദനത്തെ കണ്ടെത്തലാണ് യഥാർത്ഥ വ്യാഖ്യാനം. അപ്പോൾ സ്രഷ്ടാവിന്റെ മനസ്സ് മനസ്സിലാകും. യേശു ചെയ്യുന്നതും അതുതന്നെയാണ്. സൃഷ്ടിയുടെ ആരംഭത്തിൽ ഉണ്ടായിരുന്ന ദൈവമനസ്സിനെയാണ് അവൻ അന്വേഷിക്കുന്നത്. അത് നിയമങ്ങൾക്കതീതമായ യുക്തിയാണ്. ആ യുക്തിയിൽ പുരുഷനും സ്ത്രീയും രണ്ടല്ല, ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ വിഭജനത്തിന്റെയോ ഉപേക്ഷാപത്രത്തിന്റെയോ നിയമമില്ല.

ഭാര്യയെ ഉപേക്ഷിക്കാമോ എന്ന ചോദ്യത്തിന് മനുഷ്യനെ പുരുഷനും സ്ത്രീയും ആയിട്ടാണ് ദൈവം സൃഷ്ടിച്ചത് എന്ന ഉത്തരമാണ് അവൻ നൽകുന്നത്. അസമത്വത്തിന്റെ പുരുഷ ഭാവനയ്ക്ക് വിരുദ്ധമായിട്ട് ദൈവ മുമ്പിലെ സമത്വചിത്രമാണ് അവൻ ചൂണ്ടിക്കാണിക്കുന്നത്. ഭാര്യയെ തള്ളിക്കളയാൻ അവൾ നിനക്ക് താഴെയല്ല, നീ അവൾക്കു മുകളിലുമല്ല. നിങ്ങൾ ഒറ്റ ശരീരമാണ്. ഭാര്യ ഒരു ബാഹ്യപ്രശ്നമല്ല, അവൾ നിന്റെ ആന്തരിക ഉള്ളടക്കമാണ്; അസ്ഥിയിൽനിന്നുള്ള അസ്ഥിയും മാംസത്തിൽനിന്നുള്ള മാംസവും (ഉത്‌പ 2:3). ആ ഉള്ളടക്കത്തെ സ്വത്വത്തിൽ നിന്നും പിഴുതെറിയുകയെന്നത് പൈശാചികമായ പ്രവർത്തിയാണ്. അതുകൊണ്ടാണ് ഒരു കല്പനയെന്നപോലെ അവൻ പറയുന്നത്: “ദൈവം സംയോജിപ്പിച്ചത്‌ മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ” (v.9).

ചില നിയമങ്ങളുണ്ട് അതിനെ പുരുഷകാഴ്ചപ്പാടിലൂടെയാണ് ചരിത്രം ഇത്രയും നാളും വ്യാഖ്യാനിച്ചിട്ടുള്ളത്. അങ്ങനെയുള്ള വ്യാഖ്യാനത്തിൽ പുരുഷൻ സ്വയം മാറി നിൽക്കുകയാണ് പതിവ്. അതിലൊന്നാണ് വ്യഭിചാരത്തെ കുറിച്ചുള്ള നിയമം. വിവാഹത്തിന്റെ ചിന്താപരിസരങ്ങളിൽ കടന്നുവരുന്ന നിയമമാണിത്. വ്യഭിചാരം എന്ന കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നത് സ്ത്രീമാത്രമാണ്. പുരുഷനോ? അവൻ ശിക്ഷകനാണ്. ഈയൊരു പശ്ചാത്തലം ഉള്ളതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ശിഷ്യന്മാര്‍ വീട്ടില്‍വച്ച്‌ വീണ്ടും അവനോടു ചോദിക്കുന്നത് (v.10). യേശു നൽകുന്ന മറുപടി ശ്രദ്ധേയമാണ്; വ്യഭിചാരം ഒരു നിയമവിഷയം മാത്രമല്ല, അതൊരു ധാർമികവിഷയം കൂടിയുമാണ്. അത് ബാഹ്യം എന്നതിനേക്കാളുപരി ആന്തരികമായ യാഥാർത്ഥ്യമാണ്. ധാർമികമായ കാഴ്ചപ്പാടിൽ വ്യഭിചാരത്തിൽ പുരുഷനും സ്ത്രീയ്ക്കും തുല്യസ്ഥാനമാണുള്ളത്. അതുകൊണ്ട് ഉപേക്ഷയുടെ പ്രത്യയശാസ്ത്രം ദാമ്പത്യത്തിൽ ഒത്തുപോകില്ല.

ദാമ്പത്യത്തെക്കുറിച്ച് പറയുമ്പോൾ മാറ്റി നിർത്താൻ പറ്റാത്ത ഒരു ഘടകമാണ് കുഞ്ഞുങ്ങൾ. അതുകൊണ്ടാണ് കുഞ്ഞുങ്ങൾ കഥാപാത്രങ്ങളായി ഈ സുവിശേഷഭാഗത്തിൽ കടന്നുവരുന്നത്. ശിഷ്യരിൽ ആരൊക്കെയോ കുഞ്ഞുങ്ങളെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നു. അതു കണ്ട് യേശു കോപിക്കുന്നു. ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമേ കോപിക്കുന്ന യേശുവിനെ നമുക്ക് കാണാൻ സാധിക്കു. ഇന്നിതാ, അവൻ കോപിക്കുന്നു. കാരണം, നമ്മൾ തടഞ്ഞുനിർത്തുന്നത് ദൈവരാജ്യത്തിന്റെ പ്രതിനിധികളെയാണ്. നമ്മുടെ ഭവനങ്ങളെ ദൈവരാജ്യമാക്കിമാറ്റുന്നവരാണ് കുഞ്ഞുങ്ങൾ. അവരോടുള്ള എല്ലാ നിഷേധാത്മകമായ പ്രവർത്തികളും ഭൂമിയെ നരകതുല്യമാക്കും. ശിശുമനസ്സ് അറിയുന്നവർ ഉപേക്ഷയുടെ ചിന്തകളെ ഊട്ടി വളർത്തില്ല, മറിച്ച് കുടുംബത്തെ ദൈവരാജ്യമായി പടുത്തുയർത്തും.

vox_editor

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago