Categories: Meditation

25th Sunday_അവസാനത്തവനും ശുശ്രൂഷകനും (മർക്കോ 9:30-37)

കൂടെയുള്ളവന്റെ സഹനത്തെ അവഗണിക്കാൻ ഏറ്റവും എളുപ്പവഴി അതാണ്; ഒന്നും മനസ്സിലായില്ല എന്ന ഭാവത്തിൽ നിൽക്കുക...

ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം ഞായർ

ഒരേ പാതയിൽ സഞ്ചരിക്കുന്നവർ. പക്ഷേ ഹൃദയങ്ങൾ വ്യത്യസ്ത വഴികളിലാണ്. യേശുവും ശിഷ്യരും തമ്മിലുള്ള പ്രതിസന്ധിയുടെ മറ്റൊരു തലമാണിത്. അവന്റെ ലക്ഷ്യം കാൽവരിയാണ്. അത് പീഡകളുടെയും മരണത്തിന്റെയും ഇടമാണെന്ന് അവൻ ശിഷ്യരോട് പറയുന്നു. പക്ഷേ അവർക്ക് അത് മനസ്സിലാകുന്നില്ല. സഹനത്തിന്റെയും മരണത്തിന്റെയും ഭാഷ പോലും തിരിച്ചറിയാൻ സാധിക്കാത്തവരാണ് അവന്റെ ശിഷ്യർ. അവർക്ക് മനസ്സിലാക്കാൻ ആഗ്രഹമില്ല, അതുകൊണ്ടാണ് അവർ അവനോട് അതെക്കുറിച്ച് ചോദ്യങ്ങളൊന്നും ചോദിക്കാതിരുന്നത്. അവർ കേട്ട ഭാവം പോലും നടിക്കുന്നില്ല. കൂടെയുള്ളവന്റെ സഹനത്തെ അവഗണിക്കാൻ ഏറ്റവും എളുപ്പവഴി അതാണ്; ഒന്നും മനസ്സിലായില്ല എന്ന ഭാവത്തിൽ നിൽക്കുക.

തന്റെ ജീവൻ നൽകുന്നതിനെക്കുറിച്ചും ഉത്ഥാനത്തെക്കുറിച്ചുമാണ് യേശു സംസാരിക്കുന്നത്. പക്ഷേ ശിഷ്യരുടെ വിഷയം തങ്ങളിൽ ആരാണ് വലിയവൻ എന്നാണ്. മരണത്തിന്റെ മുമ്പിലും കൂട്ടത്തിൽ വലിയവൻ ആരാണ് എന്നതാണ് ശിഷ്യരുടെ വിഷയം. അപ്പോഴാണ് സ്വർഗ്ഗരാജ്യം ഒരു വിഷയമാകുന്നത്. റബ്ബിനിക് ദൈവശാസ്ത്രം സ്വർഗ്ഗത്തിലുള്ളവരെ ഏഴു ക്ലാസുകളായി തിരിക്കുകയും ആരാണ് ഏറ്റവും ഉയർന്ന ക്ലാസിൽ പ്രവേശിക്കുകയെന്നും ചർച്ച ചെയ്യുന്നുണ്ട്. ഖുമ്റാൻ കൂട്ടായ്മയിലും മരണാനന്തര ജീവിതത്തെ ശ്രേണികരിക്കുന്നുണ്ട്.

ഇവിടെ അല്ലെങ്കിൽ അവിടെ ഒന്നാം സ്ഥാനത്ത് എത്തുക എന്നതുതന്നെയാണ് ചില ആത്മീയതയുടെ സഹജമായ ആവശ്യം. ജീവിതം അരക്ഷിതമാകുമ്പോൾ എങ്ങനെയെങ്കിലും അംഗീകാരവും ഒന്നാം സ്ഥാനവും ലഭിക്കുക എന്ന ചിന്ത സർവ്വസാധാരണമാകും. കൂട്ടത്തിൽ ആരാണ് വലിയവൻ എന്ന ചിന്ത ശിഷ്യരുടെ ഇടയിൽ അന്നും ഇന്നും ഉണ്ട്. നമ്മുടെ ശക്തി-ദൗർബല്യത്തെ കുറിച്ചു തന്നെയാണ് നമ്മുടെ ആശങ്ക. എന്റെ ജീവിതനാടകത്തിലെ കേന്ദ്രകഥാപാത്രം ഞാൻ തന്നെയാകണം, അതിലേക്ക് ആരും കടന്നുവരണ്ട എന്നു തന്നെയാണ് ഇപ്പോഴും നമ്മൾ ചിന്തിക്കുന്നത്. അവിടെയാണ് ചില തകിടംമറിച്ചുകളൊക്കെ ജീവിതത്തിൽ സംഭവിക്കുന്നത്. ചെറുതെന്ന് കരുതിയ പലതും അപ്പോൾ വലുതാവുന്നത് നമ്മൾ കാണും.

അവർ കഫർണാമിലെത്തിയപ്പോൾ യേശു അവരോട് ചോദിച്ചു: വഴിയിൽവച്ച് എന്തിനെക്കുറിച്ചാണു നിങ്ങൾ തമ്മിൽ തർക്കിച്ചിരുന്നത്? നിശബ്ദതയാണ് ഉത്തരം. കാരണം അവർക്കറിയാമായിരുന്നു അത് അർത്ഥശൂന്യമായ ചർച്ചയായിരുന്നു എന്ന കാര്യം. നമുക്കറിയാം സ്നേഹത്തിന് വിരുദ്ധമായ ചിന്തകളും വാക്കുകളും പ്രവർത്തികളും ഏതേന്ന്. എങ്കിലും നമ്മൾ അതിൽ തന്നെ തൂങ്ങിക്കിടക്കും. എന്നിട്ടും യേശു ശിഷ്യരെ കുറ്റപ്പെടുത്തുന്നില്ല. അവരുടെ മൗനത്തിനുള്ളിലെ തെറ്റിനെ അവൻ തിരുത്താൻ ശ്രമിക്കുന്നു. ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യേ നിർത്തുന്നു. അതുമതി. അതിലെല്ലാം അടങ്ങിയിട്ടുണ്ട്.

“ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം”. ഒന്നാമൻ ആകണ്ട എന്നല്ല യേശു പറയുന്നത്. ഒന്നാമൻ ആകാനുള്ള ആഗ്രഹത്തെ വിലക്കുന്നുമില്ല അവൻ. മറിച്ച് അതിനെ അവൻ പ്രോത്സാഹിപ്പിക്കുകയാണ്. ഒന്നാമൻ ആകുക എന്നത് ഒരു പാപമല്ല. ഒന്നാമൻ ആകാൻ സാധിക്കും. എങ്ങനെ? അതിനുള്ള വഴി വ്യത്യസ്തമാണ്: മറ്റുള്ളവരുടെ ചെലവിൽ അല്ല നമ്മൾ ഒന്നാമൻ ആകേണ്ടത്, മറ്റുള്ളവർക്ക് വേണ്ടിയാകണം. അതുകൊണ്ടാണ് യേശു പറയുന്നത് ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനാകണം എന്ന്. അവസാനസ്ഥാനത്ത് ഇരിക്കാൻ മനസ്സുള്ളവർ മാത്രമാണ് യഥാർത്ഥത്തിൽ ഒന്നാമൻ. അങ്ങനെയുള്ളവർക്ക് ഏതു സ്ഥാനത്തും ഇരിക്കാൻ സാധിക്കും. ഒന്നാം സ്ഥാനത്തുതന്നെ ഇരിക്കണമെന്നാഗ്രഹിക്കുന്നവർക്ക് എല്ലാ സ്ഥാനത്തും ഇരിക്കാനും പറ്റില്ല. അവരാണ് അസംതൃപ്തർ.

മനുഷ്യന്റെ ചായ്‌വ് എപ്പോഴും ഭരിക്കാനും ആജ്ഞാപിക്കാനുമാണ്. സേവനം നമ്മുടെ ജനിതകത്തിലില്ല. പക്ഷേ സേവനത്തിന്റെ ഒരു ചരിത്രം സൃഷ്ടിക്കാനാണ് യേശു ആവശ്യപ്പെടുന്നത്. അതൊരു എതിർ സംസ്കാരമാണ്. രാജാവല്ല, ഒരു ശിശുവാണ് എന്നും മധ്യേ നിൽക്കേണ്ടത്. അപ്രതിരോധത്തിന്റെയും ദുർബലതയുടെയും ആശ്രയത്വത്തിന്റെയും പ്രതീകമാണത്. വലിയ തർക്കം ഒന്നും വേണ്ട. ഒരു കുഞ്ഞിനെപ്പോലെ ലളിതമാകാൻ ശ്രമിക്കുക. അതു മാത്രം മതി. അവിടം സ്വർഗ്ഗരാജ്യം ആകും.

നീ സ്നേഹിക്കുന്നു എന്നതുകൊണ്ട് ഒരു ആധിപത്യവും അവളുടെയൊ അവന്റെയൊ മേൽ സ്ഥാപിക്കേണ്ട കാര്യമില്ല. ബന്ധങ്ങളിൽ ആധിപത്യത്തെ ആഘോഷമാക്കുന്നവർ സ്വന്തം അപകർഷതയെ മറക്കാൻ വിഫല ശ്രമം നടത്തുന്നവരാണ്. കൂടെയുള്ളവരുടെ പരിമിതികളും കുറവുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത് ബന്ധങ്ങളിൽ നരകം സൃഷ്ടിക്കുന്നതിനും തുല്യമാണ്. കൂടെയുള്ളവർ എന്നും കൂട്ടിനു വേണോ? എങ്കിൽ ഏറ്റവും അവസാനത്തതിനെ ആലിംഗനം ചെയ്യുക. കൂടെയുള്ളവർ ആരും ഒഴിവാക്കപ്പെട്ടതായി തോന്നാതിരിക്കാൻ എല്ലാവരുടെയും ശുശ്രൂഷകനാകുക. എവിടെ എളിമയുണ്ടോ, അവിടെ ദൈവമുണ്ട്. എവിടെ ദൈവമുണ്ടോ, അവിടെ സ്നേഹമുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 month ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

2 months ago