Categories: Meditation

25th Sunday_അവസാനത്തവനും ശുശ്രൂഷകനും (മർക്കോ 9:30-37)

കൂടെയുള്ളവന്റെ സഹനത്തെ അവഗണിക്കാൻ ഏറ്റവും എളുപ്പവഴി അതാണ്; ഒന്നും മനസ്സിലായില്ല എന്ന ഭാവത്തിൽ നിൽക്കുക...

ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം ഞായർ

ഒരേ പാതയിൽ സഞ്ചരിക്കുന്നവർ. പക്ഷേ ഹൃദയങ്ങൾ വ്യത്യസ്ത വഴികളിലാണ്. യേശുവും ശിഷ്യരും തമ്മിലുള്ള പ്രതിസന്ധിയുടെ മറ്റൊരു തലമാണിത്. അവന്റെ ലക്ഷ്യം കാൽവരിയാണ്. അത് പീഡകളുടെയും മരണത്തിന്റെയും ഇടമാണെന്ന് അവൻ ശിഷ്യരോട് പറയുന്നു. പക്ഷേ അവർക്ക് അത് മനസ്സിലാകുന്നില്ല. സഹനത്തിന്റെയും മരണത്തിന്റെയും ഭാഷ പോലും തിരിച്ചറിയാൻ സാധിക്കാത്തവരാണ് അവന്റെ ശിഷ്യർ. അവർക്ക് മനസ്സിലാക്കാൻ ആഗ്രഹമില്ല, അതുകൊണ്ടാണ് അവർ അവനോട് അതെക്കുറിച്ച് ചോദ്യങ്ങളൊന്നും ചോദിക്കാതിരുന്നത്. അവർ കേട്ട ഭാവം പോലും നടിക്കുന്നില്ല. കൂടെയുള്ളവന്റെ സഹനത്തെ അവഗണിക്കാൻ ഏറ്റവും എളുപ്പവഴി അതാണ്; ഒന്നും മനസ്സിലായില്ല എന്ന ഭാവത്തിൽ നിൽക്കുക.

തന്റെ ജീവൻ നൽകുന്നതിനെക്കുറിച്ചും ഉത്ഥാനത്തെക്കുറിച്ചുമാണ് യേശു സംസാരിക്കുന്നത്. പക്ഷേ ശിഷ്യരുടെ വിഷയം തങ്ങളിൽ ആരാണ് വലിയവൻ എന്നാണ്. മരണത്തിന്റെ മുമ്പിലും കൂട്ടത്തിൽ വലിയവൻ ആരാണ് എന്നതാണ് ശിഷ്യരുടെ വിഷയം. അപ്പോഴാണ് സ്വർഗ്ഗരാജ്യം ഒരു വിഷയമാകുന്നത്. റബ്ബിനിക് ദൈവശാസ്ത്രം സ്വർഗ്ഗത്തിലുള്ളവരെ ഏഴു ക്ലാസുകളായി തിരിക്കുകയും ആരാണ് ഏറ്റവും ഉയർന്ന ക്ലാസിൽ പ്രവേശിക്കുകയെന്നും ചർച്ച ചെയ്യുന്നുണ്ട്. ഖുമ്റാൻ കൂട്ടായ്മയിലും മരണാനന്തര ജീവിതത്തെ ശ്രേണികരിക്കുന്നുണ്ട്.

ഇവിടെ അല്ലെങ്കിൽ അവിടെ ഒന്നാം സ്ഥാനത്ത് എത്തുക എന്നതുതന്നെയാണ് ചില ആത്മീയതയുടെ സഹജമായ ആവശ്യം. ജീവിതം അരക്ഷിതമാകുമ്പോൾ എങ്ങനെയെങ്കിലും അംഗീകാരവും ഒന്നാം സ്ഥാനവും ലഭിക്കുക എന്ന ചിന്ത സർവ്വസാധാരണമാകും. കൂട്ടത്തിൽ ആരാണ് വലിയവൻ എന്ന ചിന്ത ശിഷ്യരുടെ ഇടയിൽ അന്നും ഇന്നും ഉണ്ട്. നമ്മുടെ ശക്തി-ദൗർബല്യത്തെ കുറിച്ചു തന്നെയാണ് നമ്മുടെ ആശങ്ക. എന്റെ ജീവിതനാടകത്തിലെ കേന്ദ്രകഥാപാത്രം ഞാൻ തന്നെയാകണം, അതിലേക്ക് ആരും കടന്നുവരണ്ട എന്നു തന്നെയാണ് ഇപ്പോഴും നമ്മൾ ചിന്തിക്കുന്നത്. അവിടെയാണ് ചില തകിടംമറിച്ചുകളൊക്കെ ജീവിതത്തിൽ സംഭവിക്കുന്നത്. ചെറുതെന്ന് കരുതിയ പലതും അപ്പോൾ വലുതാവുന്നത് നമ്മൾ കാണും.

അവർ കഫർണാമിലെത്തിയപ്പോൾ യേശു അവരോട് ചോദിച്ചു: വഴിയിൽവച്ച് എന്തിനെക്കുറിച്ചാണു നിങ്ങൾ തമ്മിൽ തർക്കിച്ചിരുന്നത്? നിശബ്ദതയാണ് ഉത്തരം. കാരണം അവർക്കറിയാമായിരുന്നു അത് അർത്ഥശൂന്യമായ ചർച്ചയായിരുന്നു എന്ന കാര്യം. നമുക്കറിയാം സ്നേഹത്തിന് വിരുദ്ധമായ ചിന്തകളും വാക്കുകളും പ്രവർത്തികളും ഏതേന്ന്. എങ്കിലും നമ്മൾ അതിൽ തന്നെ തൂങ്ങിക്കിടക്കും. എന്നിട്ടും യേശു ശിഷ്യരെ കുറ്റപ്പെടുത്തുന്നില്ല. അവരുടെ മൗനത്തിനുള്ളിലെ തെറ്റിനെ അവൻ തിരുത്താൻ ശ്രമിക്കുന്നു. ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യേ നിർത്തുന്നു. അതുമതി. അതിലെല്ലാം അടങ്ങിയിട്ടുണ്ട്.

“ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം”. ഒന്നാമൻ ആകണ്ട എന്നല്ല യേശു പറയുന്നത്. ഒന്നാമൻ ആകാനുള്ള ആഗ്രഹത്തെ വിലക്കുന്നുമില്ല അവൻ. മറിച്ച് അതിനെ അവൻ പ്രോത്സാഹിപ്പിക്കുകയാണ്. ഒന്നാമൻ ആകുക എന്നത് ഒരു പാപമല്ല. ഒന്നാമൻ ആകാൻ സാധിക്കും. എങ്ങനെ? അതിനുള്ള വഴി വ്യത്യസ്തമാണ്: മറ്റുള്ളവരുടെ ചെലവിൽ അല്ല നമ്മൾ ഒന്നാമൻ ആകേണ്ടത്, മറ്റുള്ളവർക്ക് വേണ്ടിയാകണം. അതുകൊണ്ടാണ് യേശു പറയുന്നത് ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനാകണം എന്ന്. അവസാനസ്ഥാനത്ത് ഇരിക്കാൻ മനസ്സുള്ളവർ മാത്രമാണ് യഥാർത്ഥത്തിൽ ഒന്നാമൻ. അങ്ങനെയുള്ളവർക്ക് ഏതു സ്ഥാനത്തും ഇരിക്കാൻ സാധിക്കും. ഒന്നാം സ്ഥാനത്തുതന്നെ ഇരിക്കണമെന്നാഗ്രഹിക്കുന്നവർക്ക് എല്ലാ സ്ഥാനത്തും ഇരിക്കാനും പറ്റില്ല. അവരാണ് അസംതൃപ്തർ.

മനുഷ്യന്റെ ചായ്‌വ് എപ്പോഴും ഭരിക്കാനും ആജ്ഞാപിക്കാനുമാണ്. സേവനം നമ്മുടെ ജനിതകത്തിലില്ല. പക്ഷേ സേവനത്തിന്റെ ഒരു ചരിത്രം സൃഷ്ടിക്കാനാണ് യേശു ആവശ്യപ്പെടുന്നത്. അതൊരു എതിർ സംസ്കാരമാണ്. രാജാവല്ല, ഒരു ശിശുവാണ് എന്നും മധ്യേ നിൽക്കേണ്ടത്. അപ്രതിരോധത്തിന്റെയും ദുർബലതയുടെയും ആശ്രയത്വത്തിന്റെയും പ്രതീകമാണത്. വലിയ തർക്കം ഒന്നും വേണ്ട. ഒരു കുഞ്ഞിനെപ്പോലെ ലളിതമാകാൻ ശ്രമിക്കുക. അതു മാത്രം മതി. അവിടം സ്വർഗ്ഗരാജ്യം ആകും.

നീ സ്നേഹിക്കുന്നു എന്നതുകൊണ്ട് ഒരു ആധിപത്യവും അവളുടെയൊ അവന്റെയൊ മേൽ സ്ഥാപിക്കേണ്ട കാര്യമില്ല. ബന്ധങ്ങളിൽ ആധിപത്യത്തെ ആഘോഷമാക്കുന്നവർ സ്വന്തം അപകർഷതയെ മറക്കാൻ വിഫല ശ്രമം നടത്തുന്നവരാണ്. കൂടെയുള്ളവരുടെ പരിമിതികളും കുറവുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നത് ബന്ധങ്ങളിൽ നരകം സൃഷ്ടിക്കുന്നതിനും തുല്യമാണ്. കൂടെയുള്ളവർ എന്നും കൂട്ടിനു വേണോ? എങ്കിൽ ഏറ്റവും അവസാനത്തതിനെ ആലിംഗനം ചെയ്യുക. കൂടെയുള്ളവർ ആരും ഒഴിവാക്കപ്പെട്ടതായി തോന്നാതിരിക്കാൻ എല്ലാവരുടെയും ശുശ്രൂഷകനാകുക. എവിടെ എളിമയുണ്ടോ, അവിടെ ദൈവമുണ്ട്. എവിടെ ദൈവമുണ്ടോ, അവിടെ സ്നേഹമുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

vox_editor

Recent Posts

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

2 days ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

2 days ago

5th Sunday_Ordinary Time_ലോകത്തിന്റെ പ്രകാശം (മത്താ 5:13-16)

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…

1 week ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…

2 weeks ago

4th Sunday_Ordinary Time_2026_സുവിശേഷഭാഗ്യങ്ങൾ (മത്താ 5:1-12)

ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…

2 weeks ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ.ആന്റെണി ജോർജ് പാട്ടപ്പറമ്പിലിന് ചരിത്രഭൂഷൺ പുരസ്‌കാരം

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…

2 weeks ago