Categories: Meditation

23rd Sunday_മൂകത എന്ന തടവറ (മർക്കോ 7: 31-37)

"എഫ്ഫാത്താ" - ഒരു കൽപ്പന മാത്രമല്ല, ആർദ്രമായ പ്രവൃത്തി കൂടിയാണ്...

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ

ടയീർ, സീദോൻ തുടങ്ങിയ പ്രദേശങ്ങൾ ചുറ്റി സഞ്ചരിച്ച് യേശു ദെക്കാപ്പോളീസിലൂടെ ഗലീലിക്കടൽത്തീരത്ത് എത്തിയിരിക്കുന്നു. ഇതര മത ദേശങ്ങളാണെങ്കിലും ആഴമായ വിശ്വാസം കണ്ടെത്തിയ ഇടമാണവ. മതം എന്നത് ഭക്തിയുടെ ആചാരങ്ങളാണ്. വിശ്വാസം ആന്തരികതയും. അത് നമ്മുടെ നാഡികളിൽ ഒഴുകുന്ന സ്നേഹമാണ്.

ഇതാ, ബധിരനും മൂകനും ആയ ഒരുവൻ. നിശബ്ദതയുടെ തടവറയിൽ ബന്ധിതനാക്കപ്പെട്ടവൻ. ആശയവിനിമയം അസാധ്യമായവൻ. ഒറ്റപ്പെടലിന്റെ തുരുത്തിലാണവൻ. കേൾക്കാനോ പറയാനോ സാധിക്കാതെ ചിന്തകളുടെയും അഭ്യൂഹങ്ങളുടെയും അഭിനിവേശങ്ങളുടെയും രാവണൻ കോട്ടയിൽ കുടുങ്ങിക്കിടക്കുകയാണവൻ. സ്വന്തം തലക്കുള്ളിലെ വികാര-വിചാരങ്ങളിൽ അകപ്പെട്ടു കിടക്കുന്നവൻ. വലിയൊരു ഒറ്റപ്പെടലാണിത്. പരസഹായമില്ലാതെ അവിടെനിന്നും ആർക്കും കരകയറാൻ സാധിക്കുകയില്ല.

ബധിരനും മൂകനുമായ ഒരുവനെ ആരൊക്കെയോ കൂടിയാണ് യേശുവിന്റെ അടുത്തേക്ക് കൊണ്ടുവരുന്നത്. നിശബ്ദരാക്കപ്പെടുന്ന അവസ്ഥയിൽ, മൂകതയുടെ തുരുത്തിൽ ഒറ്റപ്പെടുന്ന വേളയിൽ മറ്റുള്ളവർ നമ്മെ സഹായിക്കാൻ നമ്മളും അനുവദിക്കണം. ഉള്ളിൽ പ്രകാശമുള്ളവരാണ് അവർ. അവർ യേശുവിലേക്ക് നമ്മെ നയിക്കും. യാഥാർത്ഥ്യം അപ്പോൾ നമ്മൾ തിരിച്ചറിയും.

യേശു എന്താണ് അയാളോട് ചെയ്യുന്നത്? അവൻ അയാളെ ജനക്കൂട്ടത്തിൽനിന്നു മാറ്റിനിർത്തുന്നു. അയാളെ ആൾക്കൂട്ടത്തിലെ ഒരുവനായിട്ട് കാണാനല്ല അവൻ ആഗ്രഹിക്കുന്നത്. വ്യക്തിപരമായ ഒരു ബന്ധം സ്ഥാപിക്കുകയാണ്. ആൾക്കൂട്ടത്തിന്റെ ഇടയിൽ ആയിരിക്കുക എന്നത് ഒരു സംരക്ഷണമാണ്. പക്ഷേ യേശുവിനെ കണ്ടുമുട്ടണോ, എങ്കിൽ ആ കൂട്ടത്തിൽ നിന്നും പുറത്തേക്കു വരാനുള്ള ധൈര്യമുണ്ടാകണം. ഏതെങ്കിലും ആശ്രമത്തിലേക്കോ പർവ്വതങ്ങളിലേക്കോ ഒറ്റപ്പെട്ട സ്ഥലത്തേക്കോ ഉള്ള പലായനത്തെക്കുറിച്ചല്ല നമ്മൾ പറഞ്ഞു വരുന്നത്. എല്ലാ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞ് യേശുവുമായുള്ള ഒരു ഏകാന്ത നിമിഷം വേണം. അപ്പോൾ അവൻ നമ്മെ സ്പർശിക്കും.

യേശു അയാളുടെ ചെവികളിൽ വിരലുകളിട്ടു, ഉമിനീർ കൊണ്ട് അയാളുടെ നാവിൽ സ്പർശിച്ചു. തുറവ് ഇല്ലാത്ത മനസ്സിന്റെ ഒരു പ്രതീകമാണ് അയാൾ. അങ്ങനെയുള്ള ഇടങ്ങളിൽ വചനം മാത്രം പോരാ, സ്പർശനവും വേണം. ആത്മാവിന്റെ പ്രതീകമായ ഉമിനീരും വേണം. അതിനൊരു ഔഷധ മൂല്യമുണ്ട്. അടഞ്ഞുകിടക്കുന്ന ഒരു വാതിൽ തുറക്കുന്നതു പോലെയാണ് അയാളുടെ ചെവികളിൽ വിരലുകൾ ഇടുന്നത്. തുറവ് ആണ് ജീവിതത്തിന്റെ സൗന്ദര്യം. തുറക്കുക എന്നതിനർത്ഥം പുതിയതിനെ അനുവദിക്കുകയും കണ്ടുമുട്ടുകയും ചെയ്യുക എന്നതാണ്. അതൊരു മനോഭാവവും ജീവിതശൈലിയും ആകണം. കാരണം തുറവാണ് ജീവിതം, അടയൽ മരണമാണ്.

യേശു എന്താണ് ചെയ്യുന്നത്? അവൻ അയാളുടെ ഇന്ദ്രിയങ്ങൾ തുറക്കുന്നു. യാഥാർത്ഥ്യവുമായുള്ള ആശയവിനിമയത്തിന്റെ വഴികൾ സുതാര്യമാക്കുന്നു. അങ്ങനെ അയാളെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. ഇതുതന്നെയാണ് യേശു നമ്മുടെ ജീവിതത്തോടും ചെയ്യുന്നത്. നമ്മുടെ ഒറ്റപ്പെടലിന്റെ വിഷാദ ചിന്തകളിൽ നിന്നും സ്വർഗ്ഗീയ മൂല്യങ്ങളിലേക്ക് അവൻ വാതിൽ തുറക്കുന്നു.

“എഫ്ഫാത്താ” – ഒരു കൽപ്പന മാത്രമല്ല, ആർദ്രമായ പ്രവൃത്തി കൂടിയാണ്. ആ പ്രവൃത്തിയിൽ ഒരു മാറ്റിനിർത്തൽ, വിരലുകൾ, ഉമിനീർ, നാവ്, സ്പർശനം… അങ്ങനെ ആർദ്രതയുടെ എല്ലാ തലങ്ങളുമുണ്ട്. ഇങ്ങനെയൊക്കെയാണ് വചനം മാംസമാകുന്നത്. അനുദിന യാഥാർത്ഥ്യവുമായുള്ള ദൈവത്തിന്റെ സമ്പർക്കമാണത്. നമ്മൾ ആയിരിക്കുന്ന അവസ്ഥയിൽ അവൻ നമ്മെ “സ്പർശിക്കാൻ” അനുവദിക്കുമ്പോഴാണ് ഒരു ആത്മീയ സൗഖ്യം നമ്മിലും സാധ്യമാകുക. ദൈവത്തെ ഒരു ആശയ പ്രേമമായി ഒതുക്കരുത്. നമ്മുടെ ദൈനംദിന സാഹചര്യങ്ങളിൽ അവനെ കണ്ടുമുട്ടാൻ നമുക്ക് സാധിക്കണം.

ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന പ്രശ്നം സൗഖ്യമല്ല, നൊമ്പരങ്ങൾക്കും മുറിവുകൾക്കും ദൗർബല്യങ്ങൾക്കും എന്ത് പേരിടണം എന്നതാണ്. ആ തിരിച്ചറിവിൽ നിന്നാണ് സൗഖ്യത്തിനുള്ള സാധ്യത ആരംഭിക്കുന്നത്. സുവിശേഷം ആ സാധ്യതയാണ് നമുക്ക് നൽകുന്നത്. നമുക്ക് വേണമെങ്കിൽ സുഖപ്പെടാം. അല്ലെങ്കിൽ പേരറിയാത്ത നൊമ്പരങ്ങളുടെ തടവറയിൽ ബധിരമൂകരായി ജീവിക്കാം. അത് അടിമത്തമാണ്. ഒരു അടിമയും സ്വയം മോചിതനായിട്ടില്ല. അവന് പരസഹായം വേണം. യേശു എന്ന സ്നേഹത്താൽ നവീകരിക്കപ്പെടാൻ സ്വയം അനുവദിക്കണം. ജീവിക്കുക എന്നാൽ ദെക്കാപ്പോളീസിലെ ആ ബധിര-മൂകന്റെ അതേ പാത പിന്തുടരുക എന്നതാണ്: നിശബ്ദതയിൽ നിന്നും സംസാരത്തിലേക്ക് വരിക, ഒറ്റപ്പെടലിൽ നിന്നും യേശുവിന്റെ കൈപിടിച്ചു നടക്കുക.

നമ്മുടെ പല കുടുംബങ്ങളും സമർപ്പിത ഭവനങ്ങളും മൂകതയുടെയും ഒറ്റപ്പെടലിന്റെയും തൊട്ടിലുകളായി മാറിക്കഴിഞ്ഞു. സഹജന്റെ ഹൃദയത്തിൽ തൊടാതെയുള്ള ഭാഷണങ്ങൾ നിറയുന്ന ഇടം. ആരും കേൾക്കാത്തവരുടെ വാക്കുകൾ നാലുകെട്ടുകൾക്കുള്ളിൽ കണ്ണീർമഴയായി പെയ്തിറങ്ങുന്നു. ഭാഷണങ്ങളുടെ ദാരിദ്യത്തിൽ നിന്ന് നമ്മൾ സുഖം പ്രാപിക്കുന്നത് ശ്രവിക്കാൻ ഹൃദയമുള്ളപ്പോൾ മാത്രമാണ്. ഓർക്കുക, നമ്മുടെ അടച്ചുപൂട്ടലുകളിൽ യേശു തളരുന്നില്ല. നമ്മുടെ നൊമ്പരദേശങ്ങളിൽ അവൻ നമ്മെ തേടി വരും. അവനോടൊപ്പം ജനക്കൂട്ടത്തിൽ നിന്നും മാറി നിൽക്കാനും അവൻ്റെ സാന്നിധ്യം ആസ്വദിക്കാനും അവൻ നമ്മെ ക്ഷണിക്കുന്നു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago