സമൂഹത്തിന്റെ പുരോഗതി കർഷകരായ യുവാക്കളിലൂടെ; മാർ ജോസഫ് കല്ലറങ്ങാട്ട്
നെൽകൃഷിയിൽ ലാഭവിഹിതം ഹോം പാലാ പ്രോജക്ടിലെ ഭവനനിർമ്മാണത്തിനും, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും...

ജോസ് മാർട്ടിൻ
മുളക്കുളം/പിറവം: വർത്തമാനകാലത്ത് കർഷക വൃത്തിയിൽ മുന്നേറുന്ന യുവാക്കളിലൂടെ സമൂഹം പുരോഗമിക്കുകയാണെന്ന് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്. എസ്.എം.വൈ.എം. മുളക്കുളം യൂണിറ്റ് നേതൃത്വം കൊടുക്കുന്ന രണ്ടരയേക്കർ പാടത്തെ നെൽകൃഷി ഞാറ്നട്ട് യുവജനങ്ങളുടെ പ്രഥമ കർഷകസംഘം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. കൃഷിയെ മഹത്വമുള്ള ഒരുദ്യമമായി കാണണമെന്നും, പല ആധുനിക വൈദേശിക കാരണങ്ങളാൽ യുവാക്കൾ പുറകോട്ടുപോയ കർഷക മേഖലയെ യുവാക്കൾ തന്നെ കൂടുതൽ ഉന്നതങ്ങളിൽ എത്തിക്കണമെന്നും, കേന്ദ്ര സംസ്ഥാന സർക്കാർ ജോലികൾ കരസ്ഥമാക്കാൻ എല്ലാ യുവാക്കളും പരിശ്രമിക്കണമെന്നും ഇ.ഡബ്ലിയു.എസ്. സംവരണം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.
‘യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക’ എന്ന ലക്ഷ്യത്തോടുകൂടി തുടങ്ങിയിരിക്കുന്ന നെൽകൃഷിയിൽ ലാഭവിഹിതം ഹോം പാലാ പ്രോജക്ടിലെ ഭവനനിർമ്മാണത്തിനും, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കുമെന്നും യുവാക്കൾക്ക് വരുമാനം എന്ന രീതിയിൽ രൂപപ്പെടുത്തുമെന്നും വികാരിയും യൂണിറ്റ് ഡയറക്ടറുമായ ഫാ.ജോസഫ് കളപ്പുരയ്ക്കൽ പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ജോൺ അലക്സ് അധ്യക്ഷത വഹിച്ചു.
ശ്രീ.ജോൺസൺ ആലപ്പാട്ട് സൗജന്യമായി വിട്ടുനൽകിയ കൃഷിയിടത്തിലാണ് മുളക്കുളം യൂണിറ്റ് കൃഷിയിറക്കിയത്. എസ്.എം.വൈ.എം. രൂപത ഡയറക്ടർ ഫാ.തോമസ് സിറില് തയ്യിൽ, പ്രസിഡന്റ് ബിബിൻ ചാമക്കാലായിൽ, ഫാ.ജോസ് പെരിങ്ങാമലയിൽ, സെബാസ്റ്റ്യൻ തോട്ടത്തിൽ, ജോൺസ് പാപ്പച്ചൻ, ടോമിൻ കുഴികണ്ടതിൽ എന്നിവർ സന്നിഹിതരായിരുന്നു.