Categories: Meditation

ബന്ധങ്ങളുടെ അറപ്പുര (ലൂക്കാ 12:13-21)

ആ ധനികൻ തന്റെ ചുറ്റിനും നിർമ്മിച്ചു കൊണ്ടിരിക്കുന്നത് ഒരു മരുഭൂമിയാണ്...

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ

ഒരു ധനികന്റെ കൃഷിസ്ഥലം സമൃദ്ധമായ വിളവു നൽകി. അവൻ ഇങ്ങനെ ചിന്തിച്ചു: “ഞാനെന്തു ചെയ്യും ഇത് ഒത്തിരി ഉണ്ടല്ലോ? എന്റെ അറപ്പുരകൾ പൊളിച്ചു, കൂടുതൽ വലിയവ പണിയും; അതിൽ എൻറെ ധാന്യവും വിഭവങ്ങളും സംഭരിക്കും”. വിശുദ്ധ ബേസിൽ ചോദിക്കുന്നുണ്ട്, വീണ്ടും സമൃദ്ധമായ വിളവ് ലഭിക്കുമ്പോൾ വീണ്ടും നീ അറപ്പുരകൾ പൊളിച്ചു വലിയവ പണിയുമോ? അങ്ങനെ നീ വീണ്ടും പൊളിക്കും, വീണ്ടും പണിയും. ഇതിൽ എന്ത് യുക്തിയാണുള്ളത്? ഇങ്ങനെ ചെയ്യുന്നതിലൂടെ എന്തു ഗുണമാണുള്ളത്. നിനക്ക് ധാന്യങ്ങളാണ് വേണമെങ്കിൽ അവകൾ ദരിദ്രരുടെ ഭവനങ്ങളിലുമുണ്ട്, അതും നീ കവർന്നെടുക്കുമോ?

ഉപമയിലെ ധനികനെ ശ്രദ്ധിക്കുക. അവൻ ‘ഞാൻ’ എന്ന പദവും ‘എന്റെ’ എന്ന വിശേഷണവുമാണ് കൂടുതൽ ഉപയോഗിക്കുന്നത്. അവന്റെ ചക്രവാളത്തിലേക്ക് മറ്റുള്ളവർക്ക് പ്രവേശനമില്ല. ഒരു തുറവിയോ മനസ്സാക്ഷിക്കുത്തോ ഒന്നുമില്ലാത്ത ഒരു മനുഷ്യൻ. ഔദാര്യതയുടെ കുറവു മാത്രമല്ല, ബന്ധങ്ങൾ പോലും അവനില്ല. അവന്റേത് ഒരു ജീവിതമല്ല. അവൻ ഭോഷൻ തന്നെയാണ്. ദൈവം അറിഞ്ഞു കൊണ്ട് തന്നെയാണ് അവനെ ഭോഷാ എന്ന് വിളിക്കുന്നത്.

ഈ ഉപമയിലൂടെ മരണം എന്ന യാഥാർത്ഥ്യത്തെ മുന്നിൽ കാണിച്ചു ഭൂമിയിലെ വൈപുല്യങ്ങളെ പുച്ഛിച്ചു തള്ളുകയോ പേടിപ്പിക്കുകയോ അല്ല യേശു. ഈ ജീവിതയാത്രയിലെ നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങളോട് സുവിശേഷങ്ങൾ ഒരിക്കലും ശണ്ഠ കൂടുന്നില്ല. ലോകത്തിൻറെ നന്മകളുടെ മുൻപിൽ സങ്കടങ്ങളുടെ മൂടുപടം വിരിക്കുന്നവനല്ല യേശു. ജീവിതത്തിൻറെ നൈസർഗികമായ സന്തോഷത്തെയും സ്നേഹത്തെയും നിരാകരിക്കുന്നവനല്ല അവൻ. നമ്മൾ സ്വരൂപിക്കുന്ന അപ്പം മോശമാണെന്നോ സുഖപ്രദമായ ജീവിതം പാടില്ലെന്നോ അവൻ ഒരിക്കലും പറഞ്ഞിട്ടില്ല. അപ്പോഴും അവൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട്, അപ്പം കൊണ്ടു മാത്രം ഒരുവൻ ജീവിക്കുന്നില്ല. അതായത് അപ്പത്തിലോ ക്ഷേമകരമായ ജീവിതത്തിലോ സമ്പാദ്യത്തിലോ മാത്രം ജീവിതം ഒതുങ്ങുകയാണെങ്കിൽ ആ ജീവിതം ചത്തതിനൊത്ത ജീവിതമായിരിക്കും എന്നും അവിടെ അർത്ഥമുണ്ട്. നിൻറെ ജീവിതം ആശ്രയിച്ചിരിക്കുന്നത് നിൻറെ സ്വത്തിലോ സമ്പാദ്യത്തിലോ ഒന്നുമല്ല; നീ എന്ത് പങ്കുവയ്ക്കുന്നു എന്നതിലാണ്. പങ്കുവയ്ക്കുന്ന ജീവിതമാണ് ജീവിക്കുന്ന ജീവിതം. സ്വരൂപിക്കുന്നതിലൂടെ ആർക്കും ധനികനാകാൻ സാധിക്കില്ല. അതിനു പങ്കുവയ്ക്കണം. ഓർക്കുക, അവസാനം കൊടുത്തതിന്റെ കണക്കുകൾ മാത്രമേ എണ്ണപ്പെടുകയുള്ളൂ. സ്വരൂപിച്ചതിൻറെ കണക്കുകൾ ഒരു സ്ഥലത്തും രേഖപ്പെടുത്തുന്നില്ല.

ആ ധനികൻ തന്റെ ചുറ്റിനും നിർമ്മിച്ചു കൊണ്ടിരിക്കുന്നത് ഒരു മരുഭൂമിയാണ്. നിറഞ്ഞു കവിയുന്ന ആ അറപ്പുരയിൽ അവൻ ഏകനാണ്. അവൻറെ ഭവനത്തിലെ ആരെക്കുറിച്ചും ഉപമയിൽ ഒന്നും തന്നെ പറയുന്നില്ല. വാതിലിൽ മുട്ടുന്ന ഒരു ദരിദ്രനോ അവനോടൊപ്പം വിളവുകളെ ശേഖരിക്കുന്ന സേവകരോ ഒന്നും തന്നെ ഉപമയിൽ പ്രത്യക്ഷപ്പെടുന്നില്ല. നിറഞ്ഞു കവിയുന്ന ധാന്യങ്ങളുടെ മുമ്പിൽ മനുഷ്യൻ ഒന്നുമല്ലാതായി മാറുന്നു. ഇതു തന്നെയാണ് ഇന്നത്തെയും യാഥാർത്ഥ്യം.

എപ്പോഴാണ് യേശു ഈ ഉപമ പറയുന്നത്? ഒരുവൻ തൻറെ കുടുംബസ്വത്ത് ഭാഗം വെക്കുന്നതിന് വക്കാലത്തുമായി യേശുവിന്റെ അടുത്ത വരുമ്പോഴാണ്. സ്വത്തുക്കൾ കിട്ടുന്നതിലൂടെ ജീവിതം സന്തോഷപ്രദമാകും എന്ന വിചാരത്തിലാണ് അവൻ ചോദ്യങ്ങളുമായി വരുന്നത്. അവൻ സഹോദരനു മുകളിൽ സ്വത്തിനാണ് പ്രാധാന്യം കൊടുത്തത്. പക്ഷേ യേശു നൽകുന്ന ഉത്തരം ആഗോളതലത്തിൽ തന്നെ വിചിന്തനം ചെയ്യേണ്ട കാര്യമാണ്. സഹജരെ അവഗണിച്ചുകൊണ്ടുള്ള സ്വരൂപണത്തിൽ എന്ത് നേട്ടമാണുള്ളത്? അതുപോലെ സമ്പത്തിന്റെ മാഹാത്മ്യം അടങ്ങിയിരിക്കുന്നത് അത് ഒറ്റയ്ക്ക് അനുഭവിക്കുന്നതില്ലല്ല, പങ്കുവയ്ക്കുമ്പോഴാണ്.

നിനക്ക് ജീവിതത്തെ പൂർണ്ണമായി ആസ്വദിക്കണമെന്നുണ്ടോ? എങ്കിൽ അതിനെ ചന്ത സ്ഥലങ്ങളിൽ തിരയരുത്. സ്വരൂപിക്കുന്ന ഒന്നും നിനക്ക് സൂക്ഷിക്കാൻ സാധിക്കുകയില്ല. ഓർക്കുക, എല്ലാത്തിനും ഒരു അടിത്തട്ടുണ്ട്. ചന്തയിൽ നിന്നും സ്വരൂപിക്കുന്ന സാധനങ്ങളുടെ അടിത്തട്ട് എപ്പോഴും ശൂന്യമായിരിക്കും. ജീവിതത്തിന്റെ പൂർണത വ്യക്തികളിൽ തിരയുക. അവരാകട്ടെ നിന്റെ സമ്പത്ത്. അങ്ങനെ വ്യക്തികളിലൂടെ ദൈവം എന്ന നിധിയെ നിനക്ക് സ്വന്തമാക്കാൻ സാധിക്കും.

മനുഷ്യരെയോ ദൈവത്തെയോ മാറ്റിനിർത്തി സ്വരൂപിക്കുന്നവർ മരണത്തിലേക്ക് നടന്നു നീങ്ങുന്നവരാണ്. അവരെയാണ് യേശു ഭോഷൻ എന്ന് വിളിക്കുന്നത്. ദൈവത്തിന്റെ മുൻപിലെ ധനവാന്മാർ നന്മകൾ സ്വരൂപിക്കുന്നവരാണ്. അവർ നല്ല ബന്ധങ്ങളുടെ അറപ്പുരകൾ പണിയും. പങ്കുവയ്ക്കലിലൂടെ ഹൃദയങ്ങൾ സ്വന്തമാക്കും. അങ്ങനെ അവർ മരണമില്ലാത്ത ജീവിതത്തിന്റെ ഉടമകളായി മാറും

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

5 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

3 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago