Categories: Meditation

ബന്ധങ്ങളുടെ അറപ്പുര (ലൂക്കാ 12:13-21)

ആ ധനികൻ തന്റെ ചുറ്റിനും നിർമ്മിച്ചു കൊണ്ടിരിക്കുന്നത് ഒരു മരുഭൂമിയാണ്...

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ

ഒരു ധനികന്റെ കൃഷിസ്ഥലം സമൃദ്ധമായ വിളവു നൽകി. അവൻ ഇങ്ങനെ ചിന്തിച്ചു: “ഞാനെന്തു ചെയ്യും ഇത് ഒത്തിരി ഉണ്ടല്ലോ? എന്റെ അറപ്പുരകൾ പൊളിച്ചു, കൂടുതൽ വലിയവ പണിയും; അതിൽ എൻറെ ധാന്യവും വിഭവങ്ങളും സംഭരിക്കും”. വിശുദ്ധ ബേസിൽ ചോദിക്കുന്നുണ്ട്, വീണ്ടും സമൃദ്ധമായ വിളവ് ലഭിക്കുമ്പോൾ വീണ്ടും നീ അറപ്പുരകൾ പൊളിച്ചു വലിയവ പണിയുമോ? അങ്ങനെ നീ വീണ്ടും പൊളിക്കും, വീണ്ടും പണിയും. ഇതിൽ എന്ത് യുക്തിയാണുള്ളത്? ഇങ്ങനെ ചെയ്യുന്നതിലൂടെ എന്തു ഗുണമാണുള്ളത്. നിനക്ക് ധാന്യങ്ങളാണ് വേണമെങ്കിൽ അവകൾ ദരിദ്രരുടെ ഭവനങ്ങളിലുമുണ്ട്, അതും നീ കവർന്നെടുക്കുമോ?

ഉപമയിലെ ധനികനെ ശ്രദ്ധിക്കുക. അവൻ ‘ഞാൻ’ എന്ന പദവും ‘എന്റെ’ എന്ന വിശേഷണവുമാണ് കൂടുതൽ ഉപയോഗിക്കുന്നത്. അവന്റെ ചക്രവാളത്തിലേക്ക് മറ്റുള്ളവർക്ക് പ്രവേശനമില്ല. ഒരു തുറവിയോ മനസ്സാക്ഷിക്കുത്തോ ഒന്നുമില്ലാത്ത ഒരു മനുഷ്യൻ. ഔദാര്യതയുടെ കുറവു മാത്രമല്ല, ബന്ധങ്ങൾ പോലും അവനില്ല. അവന്റേത് ഒരു ജീവിതമല്ല. അവൻ ഭോഷൻ തന്നെയാണ്. ദൈവം അറിഞ്ഞു കൊണ്ട് തന്നെയാണ് അവനെ ഭോഷാ എന്ന് വിളിക്കുന്നത്.

ഈ ഉപമയിലൂടെ മരണം എന്ന യാഥാർത്ഥ്യത്തെ മുന്നിൽ കാണിച്ചു ഭൂമിയിലെ വൈപുല്യങ്ങളെ പുച്ഛിച്ചു തള്ളുകയോ പേടിപ്പിക്കുകയോ അല്ല യേശു. ഈ ജീവിതയാത്രയിലെ നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങളോട് സുവിശേഷങ്ങൾ ഒരിക്കലും ശണ്ഠ കൂടുന്നില്ല. ലോകത്തിൻറെ നന്മകളുടെ മുൻപിൽ സങ്കടങ്ങളുടെ മൂടുപടം വിരിക്കുന്നവനല്ല യേശു. ജീവിതത്തിൻറെ നൈസർഗികമായ സന്തോഷത്തെയും സ്നേഹത്തെയും നിരാകരിക്കുന്നവനല്ല അവൻ. നമ്മൾ സ്വരൂപിക്കുന്ന അപ്പം മോശമാണെന്നോ സുഖപ്രദമായ ജീവിതം പാടില്ലെന്നോ അവൻ ഒരിക്കലും പറഞ്ഞിട്ടില്ല. അപ്പോഴും അവൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട്, അപ്പം കൊണ്ടു മാത്രം ഒരുവൻ ജീവിക്കുന്നില്ല. അതായത് അപ്പത്തിലോ ക്ഷേമകരമായ ജീവിതത്തിലോ സമ്പാദ്യത്തിലോ മാത്രം ജീവിതം ഒതുങ്ങുകയാണെങ്കിൽ ആ ജീവിതം ചത്തതിനൊത്ത ജീവിതമായിരിക്കും എന്നും അവിടെ അർത്ഥമുണ്ട്. നിൻറെ ജീവിതം ആശ്രയിച്ചിരിക്കുന്നത് നിൻറെ സ്വത്തിലോ സമ്പാദ്യത്തിലോ ഒന്നുമല്ല; നീ എന്ത് പങ്കുവയ്ക്കുന്നു എന്നതിലാണ്. പങ്കുവയ്ക്കുന്ന ജീവിതമാണ് ജീവിക്കുന്ന ജീവിതം. സ്വരൂപിക്കുന്നതിലൂടെ ആർക്കും ധനികനാകാൻ സാധിക്കില്ല. അതിനു പങ്കുവയ്ക്കണം. ഓർക്കുക, അവസാനം കൊടുത്തതിന്റെ കണക്കുകൾ മാത്രമേ എണ്ണപ്പെടുകയുള്ളൂ. സ്വരൂപിച്ചതിൻറെ കണക്കുകൾ ഒരു സ്ഥലത്തും രേഖപ്പെടുത്തുന്നില്ല.

ആ ധനികൻ തന്റെ ചുറ്റിനും നിർമ്മിച്ചു കൊണ്ടിരിക്കുന്നത് ഒരു മരുഭൂമിയാണ്. നിറഞ്ഞു കവിയുന്ന ആ അറപ്പുരയിൽ അവൻ ഏകനാണ്. അവൻറെ ഭവനത്തിലെ ആരെക്കുറിച്ചും ഉപമയിൽ ഒന്നും തന്നെ പറയുന്നില്ല. വാതിലിൽ മുട്ടുന്ന ഒരു ദരിദ്രനോ അവനോടൊപ്പം വിളവുകളെ ശേഖരിക്കുന്ന സേവകരോ ഒന്നും തന്നെ ഉപമയിൽ പ്രത്യക്ഷപ്പെടുന്നില്ല. നിറഞ്ഞു കവിയുന്ന ധാന്യങ്ങളുടെ മുമ്പിൽ മനുഷ്യൻ ഒന്നുമല്ലാതായി മാറുന്നു. ഇതു തന്നെയാണ് ഇന്നത്തെയും യാഥാർത്ഥ്യം.

എപ്പോഴാണ് യേശു ഈ ഉപമ പറയുന്നത്? ഒരുവൻ തൻറെ കുടുംബസ്വത്ത് ഭാഗം വെക്കുന്നതിന് വക്കാലത്തുമായി യേശുവിന്റെ അടുത്ത വരുമ്പോഴാണ്. സ്വത്തുക്കൾ കിട്ടുന്നതിലൂടെ ജീവിതം സന്തോഷപ്രദമാകും എന്ന വിചാരത്തിലാണ് അവൻ ചോദ്യങ്ങളുമായി വരുന്നത്. അവൻ സഹോദരനു മുകളിൽ സ്വത്തിനാണ് പ്രാധാന്യം കൊടുത്തത്. പക്ഷേ യേശു നൽകുന്ന ഉത്തരം ആഗോളതലത്തിൽ തന്നെ വിചിന്തനം ചെയ്യേണ്ട കാര്യമാണ്. സഹജരെ അവഗണിച്ചുകൊണ്ടുള്ള സ്വരൂപണത്തിൽ എന്ത് നേട്ടമാണുള്ളത്? അതുപോലെ സമ്പത്തിന്റെ മാഹാത്മ്യം അടങ്ങിയിരിക്കുന്നത് അത് ഒറ്റയ്ക്ക് അനുഭവിക്കുന്നതില്ലല്ല, പങ്കുവയ്ക്കുമ്പോഴാണ്.

നിനക്ക് ജീവിതത്തെ പൂർണ്ണമായി ആസ്വദിക്കണമെന്നുണ്ടോ? എങ്കിൽ അതിനെ ചന്ത സ്ഥലങ്ങളിൽ തിരയരുത്. സ്വരൂപിക്കുന്ന ഒന്നും നിനക്ക് സൂക്ഷിക്കാൻ സാധിക്കുകയില്ല. ഓർക്കുക, എല്ലാത്തിനും ഒരു അടിത്തട്ടുണ്ട്. ചന്തയിൽ നിന്നും സ്വരൂപിക്കുന്ന സാധനങ്ങളുടെ അടിത്തട്ട് എപ്പോഴും ശൂന്യമായിരിക്കും. ജീവിതത്തിന്റെ പൂർണത വ്യക്തികളിൽ തിരയുക. അവരാകട്ടെ നിന്റെ സമ്പത്ത്. അങ്ങനെ വ്യക്തികളിലൂടെ ദൈവം എന്ന നിധിയെ നിനക്ക് സ്വന്തമാക്കാൻ സാധിക്കും.

മനുഷ്യരെയോ ദൈവത്തെയോ മാറ്റിനിർത്തി സ്വരൂപിക്കുന്നവർ മരണത്തിലേക്ക് നടന്നു നീങ്ങുന്നവരാണ്. അവരെയാണ് യേശു ഭോഷൻ എന്ന് വിളിക്കുന്നത്. ദൈവത്തിന്റെ മുൻപിലെ ധനവാന്മാർ നന്മകൾ സ്വരൂപിക്കുന്നവരാണ്. അവർ നല്ല ബന്ധങ്ങളുടെ അറപ്പുരകൾ പണിയും. പങ്കുവയ്ക്കലിലൂടെ ഹൃദയങ്ങൾ സ്വന്തമാക്കും. അങ്ങനെ അവർ മരണമില്ലാത്ത ജീവിതത്തിന്റെ ഉടമകളായി മാറും

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

52 minutes ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago