പോൾ രാജിൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം; കെ എൽ സി എ : മുഖ്യമന്ത്രിക്ക് നിവേദനം
ജനത്തെ പിരിച്ചു വിടാൻ ഉപയോഗിക്കേണ്ട മതിയായ ഫോഴ്സിൽ കവിഞ്ഞ് അതിക്രമം നടത്തിയ പോലീസുകാർക്ക് എതിരെ നടപടി എടുക്കണം.

സ്വന്തം ലേഖകന്‍
കൊച്ചി: 2018 ജനുവരി മാസം നെയ്യാറ്റിൻകര രൂപതയിലെ ബോണക്കാട് കുരിശുമലയിൽ ഉണ്ടായ ലാത്തിച്ചാർജിൽ തലക്ക് അടി കൊണ്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോൾ രാജിൻറെ മരണം അങ്ങേയറ്റം ദുഃഖകരമാണ്. ഏത് വിശ്വാസ കേന്ദ്രത്തിലെ കാര്യത്തിലായാലും ഇത്തരത്തിൽ അതിരുവിട്ട പോലീസ് ഫോഴ്സ് ഉപയോഗം മാതൃകാപരമായി നിയന്ത്രിക്കപ്പെടണം.
ദീർഘകാലം ചികിത്സയിലിരിക്കെ മരണമടഞ്ഞ പോൾ രാജിൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. വീഡിയോ ദൃശ്യങ്ങളിൽ പോലീസ് ഓടി നടന്ന് ക്രൂരമായി മർദ്ദിക്കുന്നത് കാണാവുന്നതാണ്.
ജനത്തെ പിരിച്ചു വിടാൻ ഉപയോഗിക്കേണ്ട മതിയായ ഫോഴ്സിൽ കവിഞ്ഞ് അതിക്രമം നടത്തിയ പോലീസുകാർക്ക് എതിരെ നടപടി എടുക്കണം. നഷ്ടപരിഹാരത്തുക അവരിൽനിന്ന് ഈടാക്കണം. സംഭവത്തെത്തുടർന്ന് ഇപ്പോഴും ചികിത്സയിൽ കഴിയുന്നവർക്കും നഷ്ടപരിഹാരം നൽകാനും ചികിത്സാചെലവുകൾ ഏറ്റെടുക്കാനും സർക്കാർ തയ്യാറാകണം എന്ന് കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.