പുനലൂര്‍ രൂപതയിലെ 6 ഉപദേശിമാര്‍ക്ക് പേപ്പല്‍ ബഹുമതിയും, 2 ഉപദേശിമാര്‍ക്ക് രൂപതാ ബഹുമതിയും നല്കി ആദരിച്ചു.
കത്തീഡ്രലില്‍ വച്ച് നടക്കുന്ന തൈലപരികര്‍മ്മ പൂജയെ തുടര്‍ന്നാണ് ബഹുമതികള്‍ സമ്മാനിച്ചത്...
സ്വന്തം ലേഖകന്‍
പുനലൂര്‍: പുനലൂര്‍ രൂപതയിലെ 6 ഉപദേശിമാര്‍ക്ക് പേപ്പല്‍ ബഹുമതിയും, 2 ഉപദേശിമാര്‍ക്ക് രൂപതാ ബഹുമതിയും നല്കി ആദരിച്ചു. വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ദിനമായ ഇന്ന് പുനലൂര്‍ സെന്‍റ് മേരീസ് കത്തീഡ്രലില്‍ വച്ച് നടക്കുന്ന തൈലപരികര്‍മ്മ പൂജയെ തുടര്‍ന്നാണ് ബഹുമതികള്‍ സമ്മാനിച്ചത്.
അവിഭക്ത കൊല്ലം രൂപതയിലും, പുനലൂര്‍ രൂപതയിലുമായി കഴിഞ്ഞ അര നൂറ്റാണ്ടുകളായി നിസ്തുല സേവനം അനുഷ്ഠിച്ച 6 ഉപദേശിമാര്‍ക്ക് പാപ്പായുടെ “ബേനേ മെരേന്തി” ബഹുമതിയും, 2 ഉപദേശിമാര്‍ക്ക് രൂപതാ ബഹുമതിയുമാണ് പുനലൂര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പിതാവ് സമ്മാനിച്ച് ആദരിച്ചത്.
ശ്രീ. മത്തായി പി.എം. (ഉമ്പര്‍നാട്, മാവേലിക്കര), ശ്രീ. ഗബ്രിയേല്‍ എം.വി. (കൊഴുവല്ലൂര്‍, ചെങ്ങന്നൂര്‍), ശ്രീ. സാമുവേല്‍ പി.ഡി. (ഏനാത്ത്), ശ്രീ. സാമുവേല്‍ വൈ. (വയല അടൂര്‍), ശ്രീ. ജെയിംസ് (പാണ്ടിത്തിട്ട), ശ്രീ. തോമസിന് (ശൂരനാട്, മരണാനന്തര ബഹുമതി) എന്നിവര്‍ക്ക് പേപ്പല്‍ ബഹുമതിയും; ശ്രീ. ജെറോം (ശൂരനാട്), ശ്രീ. പൗലോസ് (കടമ്പനാട്) എന്നിവര്‍ക്ക് രൂപതാ ബഹുമതിയുമാണ് നല്‍കിയത്. സഭയുടെ സുവിശേഷ പ്രഘോഷണത്തിലും, സാമൂഹിക സേവനത്തിലും അല്‍മായരുടെ ഭാഗഭാഗിത്വത്തിനും പ്രവര്‍ത്തനത്തിനും നല്‍കുന്നതാണ് ഈ ബഹുമതികള്‍.
ഈ ബഹുമതിദാനം വ്യത്യസ്തമാകുന്നത് സുവിശേഷത്തിനു വേണ്ടിയും ദൈവരാജ്യനിർമ്മിതിക്കായും ജീവിതം ഉഴിഞ്ഞുവച്ച ഉപദേശിമാരെ തെരഞ്ഞെടുത്തു എന്നതിനാലാണ്, അവരെ അംഗീകരിക്കുന്നു എന്നതിനാലാണ്. പലപ്പോഴും ഇവർക്ക് കാര്യമായ പരിഗണന ലഭിക്കാറില്ല എന്നതും യാഥാർഥ്യമാണ്. എന്നാൽ ദൈവരാജ്യനിർമ്മിതിക്കായി അദ്ധ്വാനിക്കുന്നവരെ അംഗീകരിക്കാനും ആദരിക്കാനും പൊന്നുമുത്തൻ പിതാവ് തയ്യാറായി. ഇവരാണ് ‘യഥാർത്ഥ അർഹർ’ എന്ന് അദേഹം തിരിച്ചറിഞ്ഞു. ഒരു മിഷൻ പ്രദേശത്ത് നിന്ന് വൈദീകനായി, മെത്രാനായി എളിയ ജീവിതവും ഉയർന്ന ചിന്തയും പുലർത്തുന്ന സെൽവിസ്റ്റർ പിതാവിന് കാത്തലിക് വോക്‌സിന്റെ പ്രാർത്ഥനാശംസകൾ.