പരിഷ്‌ക്കരിച്ച പി.ഒ.സി. ബൈബിള്‍ പ്രകാശനം ചെയ്തു
നീണ്ട 16 വർഷങ്ങളുടെ ശ്രമഫലമാണ് 2024 ജൂൺ മൂന്നാം തീയതി പുറത്തിറക്കിയ പുതിയ പി.ഒ.സി. ബൈബിൾ...

ജോസ് മാർട്ടിൻ
കൊച്ചി: പരിഷ്‌ക്കരിച്ച പി.ഒ.സി. ബൈബിള്‍ പ്രകാശനം ചെയ്തു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പി.ഒ.സി.യിൽ ജൂൺ 3-ന് നടന്ന ചടങ്ങിൽ കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പ്രൊഫ. എം.കെ. സാനൂവിന് നല്കികൊണ്ടാണ് പരിഷ്‌ക്കരിച്ച പി.ഒ.സി. ബൈബിളിന്റെ പ്രകാശന കര്‍മം നിര്‍വഹിച്ചത്.
വിശുദ്ധ ഗ്രന്ഥം കാലാകാലങ്ങളില്‍ പ്രമാദരഹിതമായ വിധത്തില്‍ പരിഷ്‌ക്കരിച്ച് ദൈവജനത്തിന് സംലഭ്യമാക്കാന്‍ ശ്രദ്ധിക്കണമെന്ന പരിശുദ്ധ സിംഹാസനത്തിന്റെ നിർദ്ദേശം ഉൾക്കൊണ്ട്, നീണ്ട 16 വർഷങ്ങളുടെ ശ്രമഫലമാണ് 2024 ജൂൺ മൂന്നാം തീയതി പുറത്തിറക്കിയ പുതിയ പി.ഒ.സി. ബൈബിൾ.
ബൈബിൾ പണ്ഡിതന്മാരായ, ആലപ്പുഴ രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ്. ഡോ. ജെയിംസ് ആനാപറമ്പിൽ, ഫാ. ഡോ. ജോഷി മയ്യാറ്റിൽ, ഡോ.അഗസ്റ്റിന്‍ മുള്ളൂര്‍, ഡോ.ആന്റണി തേറാത്ത്, ഡോ.ജോസഫ് തൊണ്ടിപ്പറമ്പില്‍, ഡോ.ജോണ്‍സണ്‍ പുതുശ്ശേരി സി.എസ്.ടി., ഡോ.കുര്യന്‍ വാലുപറമ്പില്‍, ഭാഷാ പണ്ഡിതരായ ഡോ.ചെറിയാന്‍ കുനിയാന്‍തോടത്ത് സി.എം.ഐ., പ്രൊഫ. ഷെവ. പ്രിമൂസ് പെരിഞ്ചേരി എന്നിവര്‍ വിവിധ കാലയളവുകളില്‍ പുതിയ നിയമ പരിഷ്‌കരണ ടീമില്‍ അംഗങ്ങളായിരുന്നു.
പിഒസി ബൈബിള്‍ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് 1992-ല്‍ ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും 2005 ജൂണില്‍ അന്നത്തെ കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയായിരുന്ന ഡോ.സൈറസ് വേലംപറമ്പില്‍ പുതിയ നിയമം പരിഷ്‌കരിക്കുന്നതിനുള്ള പ്രൊജക്റ്റ് കെസിബിസിക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന്, ഡോ.അഗസ്റ്റിന്‍ മുള്ളൂര്‍ കണ്‍വീനറായി ബൈബിള്‍ പണ്ഡിതരുടെ ടീം ഡിസംബറില്‍ രൂപീകരിക്കുകയും മൂലഭാഷകളില്‍ നിന്ന് വിവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. കേരളത്തിലെ പരിശുദ്ധ സിംഹാസനത്തിന്റെ കീഴിലുള്ള റോമൻ കത്തോലിക്ക, സീറോ മലബാർ, മലങ്കര റീത്തുകളുടെ ആധികാരിക വിശുദ്ധ ഗ്രന്ഥമാണ് പി.ഒ.സി. ബൈബിൾ