Categories: Meditation

Solemnity of the Body and Blood of Christ_Year A_ജീവനുള്ള അപ്പം ഞാനാണ് (യോഹ 6:51-58)

ജീവൻ എന്ന സങ്കൽപമാണ് ഇന്നത്തെ സുവിശേഷത്തിലെ ഓരോ വാക്കുകളുടെയുള്ളിലും അന്തർലീനമായി കിടക്കുന്ന യാഥാർത്ഥ്യം...

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ

വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം അഥവാ ആഹാരം. ജീവൻ നൽകുന്ന എന്തും വിശുദ്ധമാണ്. നമുക്കറിയാം, ജീവിക്കുക, ജീവിക്കാൻ സഹായിക്കുക അതാണ് മാനുഷികവും ദൈവികവുമായ നിയമങ്ങളിൽ ഏറ്റവും പ്രധാനമെന്നത്. ആത്മീയതയുടെ അമൂർത്തതയിൽ മാത്രമല്ല ദൈവിക ജീവൻ നമ്മിലേക്ക് പ്രവഹിക്കുന്നത്. അത് ഭൗതികതയേയും ആശ്രയിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആഹാരമായി മാറുന്ന ദൈവചിത്രം. ഭക്ഷണം, വെള്ളം, ശുദ്ധവായു, ഇവകൾ തീർത്തും ലളിതമായ യാഥാർത്ഥ്യങ്ങളാണ്, അതുപോലെതന്നെ ഉദാത്തമായ ദൈവിക രഹസ്യങ്ങളുടെ അതിരുകൾ പങ്കിടുന്നവകളുമാണ്.

ലളിതമായ കാര്യങ്ങളിലാണ് ആഴമായ ദൈവീകത അടങ്ങിയിട്ടുള്ളത്. ക്രൈസ്തവികതയുടെ ഉത്കൃഷ്ടത ലാളിത്യത്തിലെ ദൈവികതയാണെന്ന് തന്നെ പറയാം. ദൈവവും മനുഷ്യനും ഒന്നായി മാറുന്ന മനുഷ്യാവതാരം. ദ്രവ്യവും ആത്മാവും പരസ്പരം ആലിംഗനം ചെയ്യുന്ന കൂദാശകൾ. ഒരു കഷണം അപ്പത്തിലേക്ക് പരകായപ്രവേശം നടത്തുന്ന ദൈവപുത്രൻ. അങ്ങനെ മനുഷ്യാവതാരം എന്ന മഹാരഹസ്യം അനുദിനമെന്നപ്പോലെ അൾത്താരയിൽ അനുഭവമാകുന്ന ദിവ്യലാവണ്യം. അതുകൊണ്ടുതന്നെ ക്രൈസ്തവ ആത്മീയതയിൽ ഭൗതികത ഒരു ശത്രുവല്ല. ഈ ഭൂമിയും സർവചരാചരങ്ങളും ദൈവിക ജീവൻ നമ്മിലേക്ക് പകർന്നു നൽകുന്ന ചാലകങ്ങളാണ്. ഒരു കഷണം അപ്പം ക്രിസ്തുവായി മാറി നമ്മിൽ ജീവൻ പകർന്നു നൽകുന്നത് പോലെ സകലതിനും ഒരു ദൈവിക മാനമുണ്ടെന്ന തിരിച്ചറിവാണ് ക്രൈസ്തവികത.

ജീവൻ എന്ന സങ്കൽപമാണ് ഇന്നത്തെ സുവിശേഷത്തിലെ ഓരോ വാക്കുകളുടെയുള്ളിലും അന്തർലീനമായി കിടക്കുന്ന യാഥാർത്ഥ്യം. ഒരോ വാക്യത്തിലെയും നാഡീസ്പന്ദനമാണീ സങ്കൽപ്പം. ഇത്തിരിയോളം സന്ദേഹം ഉള്ളിലുണരുമ്പോൾ ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്; “എന്റെ ജീവിതത്തിൽ യേശുവിന് സ്ഥാനം കൊടുക്കേണ്ട കാര്യമുണ്ടോ?” അതിനുള്ള ഉത്തരം ചിലപ്പോൾ തീവ്രമായി തോന്നാം. ചിലപ്പോൾ വികലമായി അനുഭവപ്പെടാം. അല്ലെങ്കിൽ ചിലപ്പോൾ തീർത്തും ലളിതമായി പോയി എന്നും ചിന്തിക്കാം. എങ്കിലും ഉത്തരം ഒന്നേയുള്ളൂ, “അവനാണ് എന്റെ ജീവൻ!”

ജീവൻ നൽകുന്നതിനേക്കാൾ വലിയ സ്നേഹമില്ല എന്ന് പറയുമ്പോൾ, മരണം ഒരു വിവക്ഷിതമായി കടന്നു വരുന്നതിനേക്കാൾ മുൻപ്, സ്വയം ജീവൻ ആയി മാറുന്ന പുണ്യം ഞാൻ ജീവന്റെ അപ്പമാണ് എന്ന യേശുവിന്റെ സ്വയം വെളിപ്പെടുത്തലിലുണ്ട്. ഈ വെളിപ്പെടുത്തലിലെ യേശുവിന്റെ ദൃഢത നമ്മൾ ശ്രദ്ധിക്കണം. മറ്റാർക്കും നൽകാൻ സാധിക്കാത്ത ഒരു കാര്യമാണ് അവൻ ഉറപ്പു നൽകുന്നത്. അത് ജീവനാണ്. അന്നന്നു വേണ്ടുന്ന അപ്പത്തിലൂടെ പകർന്നുനൽകുന്ന ദൈവിക ജീവൻ. നീ അവന്റെ ജീവിതത്തെ നിന്നിലേക്ക് സ്വംശീകരിക്കുമ്പോൾ അവൻ നിനക്ക് അപ്പമായി മാറും. പുതിയൊരു ഊർജ്ജം നിന്നിൽ നിറയും. പുതിയൊരു വിത്ത് നിന്നിൽ മുളപൊട്ടും. മാനവികതയുടെ പുളിമാവായി നീ നിന്റെ ജീവിത പരിസരത്ത് നിറയാൻ തുടരും.

യേശുവിനെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുകയെന്നത് ആരാധനക്രമത്തിന്റെ മാത്രം കാര്യമാണോ? അല്ല. ആഘോഷങ്ങളിൽ തളച്ചിടേണ്ട ഒരു കാര്യമായിട്ടല്ല അതിനെ കരുതേണ്ടത്. അത് അനുദിനജീവിതത്തിന്റെ ആഴങ്ങളിൽ നിന്നും പെറ്റുപെരുകേണ്ട ജൈവീകമായ വിശ്വാസത്തിന്റെ ആഘോഷമായി മാറണം. ഭൂമിയെന്ന അൾത്താരയിൽ മേലുള്ള ജീവന്റെ വിത്ത് വിതയ്ക്കലാകണം. ക്രിസ്തുവിനെ ഭക്ഷിച്ചും പാനം ചെയ്തും ദൈവിക ജീവൻ നിലനിർത്തുന്നവനാണ് ഞാൻ എന്ന് പറയുവാനുള്ള ആത്മധൈര്യം നീ സ്വരൂപിക്കേണ്ടത് നിന്റെ ജീവിതം അവന്റെ ജീവിതവുമായി അനുരൂപപ്പെടുത്തികൊണ്ട് മാത്രമായിരിക്കണം. അവന്റെ കണ്ണുകളിലുണ്ടായിരുന്ന ആർദ്രത നിന്റെ കണ്ണുകളിലുമുണ്ടാകണം. അവന്റെ കരങ്ങളിലെ കരുണ നിന്റെ കരങ്ങൾക്കുമുണ്ടാകണം. അവന്റെ കരളിലെ അൻപ് നിന്റെയുള്ളിലുമുണ്ടാകണം… (‘ഭക്ഷിക്കുക’, ‘പാനം ചെയ്യുക’ എന്നീ പദങ്ങൾ ‘വിശ്വസിക്കുക’ എന്ന പദത്തിന്റെ പര്യായമായിട്ട് ചില പണ്ഡിതർ വ്യാഖ്യാനിക്കുന്നത് ഇവിടെ ചേർത്തു വയ്ക്കാവുന്നതാണ്).

“എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു” (v.56). ക്രൈസ്തവ ആത്മീയതയിൽ വളരെ നിർണായകമാണ് ഈ വചനം. അവൻ എന്നിലും ഞാൻ അവനിലും! ദൈവീക രഹസ്യത്തിന്റെ ഐശ്വര്യം മുഴുവനും ഈ വരിയിലുണ്ട്. ഞാനും ക്രിസ്തുവും ഒന്നായി മാറുന്ന പരമ ദിവ്യമുഹൂർത്തം. വിശ്വാസ രഹസ്യത്തിന്റെ ഈ അർത്ഥഭംഗി തീർത്തും ലളിതമാണ്. യേശു എന്നിൽ ജീവിക്കുന്നു, ഞാൻ അവനിലും. നമ്മിലൂടെ മനുഷ്യാവതാരം തുടർന്നുകൊണ്ടിരിക്കുന്നു. മറിയത്തിന്റെ ഉദരത്തിൽ മാംസം ധരിച്ച ആ വചനം നമ്മിലൂടെ ജീവിക്കുന്നു. ഒരു ഗർഭവതി കുഞ്ഞിനെ വഹിക്കുന്നതു പോലെ നമ്മൾ ക്രിസ്തു വാഹകരാക്കുന്നു, സുവിശേഷ വാഹകരാക്കുന്നു, പ്രകാശ വാഹകരാക്കുന്നു. എന്റെ ഹൃദയത്തെ അവൻ ആഗിരണം ചെയ്യുന്നു, അവന്റെ ഹൃദയത്തെ ഞാനും. അങ്ങനെ ഞങ്ങൾ ഒന്നായി മാറുന്നു. ഈ ഒന്നാകലിന്റെ അനുഭവത്തിലൂടെ കടന്നു പോയിട്ടുള്ള ഒരു വിശ്വാസിക്ക് പരിശുദ്ധ കുർബാനയെ ഒഴിവാക്കാൻ പറ്റുമോ എന്ന കാര്യം സംശയമാണ്.

vox_editor

View Comments

  • May Jesus be glorified through this ministry.Thanks to the father's.Fr Emmanuel Mattam mst

Recent Posts

കൃപാസനം പ്രേഷിത ജോമോൾ ഇനി “സമർപ്പിത കന്യക”

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…

2 days ago

Christ the King_2025_കുരിശിലെ രാജാവ് (ലൂക്കാ 23:35-43)

ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…

5 days ago

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല; കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…

2 weeks ago

33rd Sunday_2025_ശ്രദ്ധയുള്ള ദൈവം (ലൂക്കാ 21:5-19)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…

2 weeks ago

റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ പ്രതിഷ്ഠാ ദിനത്തില്‍ ദുവ്യബലി അര്‍പ്പിച്ച് പ്രാര്‍ഥിച്ച് ലിയോ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…

2 weeks ago

31st_Sunday_ചാട്ടവാറുമായി നിൽക്കുന്നവൻ (യോഹ 2:13-22)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…

3 weeks ago