കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.
ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ ഫിലിപ്പ് നേരി ഫെറോയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിപ്പിച്ച പൊന്തിഫിക്കൽ ദിവ്യബലി...

ജോസ് മാർട്ടിൻ
കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി. ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ ഫിലിപ്പ് നേരി ഫെറോയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിപ്പിച്ച പൊന്തിഫിക്കൽ ദിവ്യബലി മധ്യേ മുഖ്യകാർമിന്റെ മുമ്പിൽ നിയുക്ത മെത്രാൻ തന്റെ സന്നദ്ധത അറിയിച്ചു.
തുടർന്ന്, സകല വിശുദ്ധരോടുള്ള പ്രാർത്ഥനയോടെ അജപാലന അധികാര അടയാളങ്ങളായ മോതിരവും, അംശമുടിയും മുഖ്യകാർമികൻ അഭിഷിക്ത മെത്രാനെ അണിയിക്കുകയും അധികാര ചിഹ്നമായ അധികാര ദണ്ഡ് നൽകുകയും രൂപതയുടെ അജപാലന സിംഹാസനമായ കത്തീഡ്രയിൽ ഇരുത്തുകയും ചെയ്തു. കൊച്ചി രൂപതയിലെ വിവിധ വൈദിക, അല്മായ, സന്ന്യസ്ഥ പ്രതിനിധികൾ തങ്ങളുടെ പുതിയ ഇടയനോടുള്ള വിധേയത്വം അറിയിക്കുകയും ചെയ്തു.
വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, കൊച്ചി രൂപതാ മുൻ മെത്രാൻ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ തുടങ്ങിയവർ സഹകാർമികരായ മെത്രാഭിഷേക തിരുകർമ്മത്തിൽ വത്തിക്കാൻ സ്ഥാനപതിയും ഭാരതത്തിന്റെയും നേപ്പാളിന്റെയും വത്തിക്കാൻ സ്ഥാനപതിയുമായ ആർച്ച് ബിഷപ്പ് ലെയോ പോൾദോ ജിറെല്ലിയും പങ്കെടുത്തു. കൂടാതെ, സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ.റാഫേൽ തട്ടിൽ, ഭാരത കത്തോലിക്ക മെത്രാൻ സമിതി പ്രസിഡന്റ് മാർ. അൻഡ്രൂസ് താഴത്ത്, കേരള റോമൻ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് ആർച്ചുബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ തുടങ്ങിയവർ സന്ദേശങ്ങൾ നൽകി. കെച്ചി രൂപതാ അപ്പോസ്റ്റലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ.ജയിംസ് ആനാപറമ്പിൽ സ്വാഗതമാശംസിച്ചു.
ഒന്നരവർഷക്കാലത്തെ കാത്തിരിപ്പിനു ശേഷം തങ്ങൾക്ക് ലഭിച്ച പുതിയ ഇടയന് പ്രാർത്ഥനാശംസകൾ അർപ്പിക്കാൻ അഭിഷേക വേദിയായ സാന്താക്രൂസ് ഗ്രൗണ്ടിലേക്ക് കൊച്ചി രൂപതയിലെ 51 ഇടവകകളിൽ നിന്നും മറ്റു രൂപതകളിൽ നിന്നും ആയിരങ്ങൾ എത്തി ചേർന്നു.



