ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ
കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ മൃതസംസ്ക്കാര ശുശ്രൂഷകൾ നൽകാവുന്നതാണെന്ന് കേരള ലത്തീൻ സഭയിലെ കുദാശകളും, കൂദാശാനുകരണങ്ങളും പരികർമ്മങ്ങളും സംബന്ധിച്ച് കെ.ആർ.എൽ.സി.ബി.സി. 2026 ജനുവരി 9-ന് പുറപ്പെടുവിച്ച സർക്കുലറിൽ നിർദേശിക്കുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിലന് മുൻപ് സഭയിൽ നിലനിന്നിരുന്ന ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്കാര സമീപനങ്ങൾ മാറ്റപ്പെട്ടിട്ടുണ്ടെങ്കിലും, ഇന്നും സഭയുടെ എല്ലാവരോടുമുള്ള തുറവി ഉൾക്കൊള്ളാതെ കേരളത്തിലെ പല റോമൻ കത്തോലിക്കാ രൂപതകളും, ഇടവകളും തങ്ങളുടേതായ നിലപാടുകളിൽ ഉറച്ചു നിന്നിരുന്നത് സഭയിൽ വിഭാഗീയതയും വിശ്വാസ സമൂഹത്തിന് ഉതപ്പും ഉണ്ടാക്കിയിരുന്നു.
കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ നിർദേശങ്ങൾ തത്വത്തിൽ എല്ലാ രൂപതകളും പാലിക്കപ്പെടണമെങ്കിലും റോമൻ കത്തോലിക്കാ സഭയുടെ നിയമങ്ങൾ അനുസരിച്ച് പ്രാദേശിക സഭയുടെ (രൂപത) മെത്രാന് കെ.ആർ.എൽ.സി.ബി.സി. യുടെ നിർദേശങ്ങൾ സ്വീകരിക്കാനോ, നിരാകരിക്കാനോ അധികാരമുണ്ട്.
“മൃതസംസ്കാര ശുശ്രൂഷകൾ പള്ളിയിൽ നടക്കുമ്പോൾ ക്രൈസ്തവ മരണത്തിന്റെ പെസഹാ യാഥാർത്ഥ്യത്തിന്റെ കേന്ദ്രബിന്ദു വിശുദ്ധ കുർബാനയാണ്, അതിലൂടെ സഭ മൃതിയടഞ്ഞുവനുമായി തനിക്കുള്ള ഐക്യം പ്രകടിപ്പിക്കുന്നു, ക്രിസ്തുവിന്റെ മരണത്തിന്റെയും, ഉത്ഥാനത്തിന്റെയും ബലി പരിശുദ്ധാത്മാവിലൂടെ പിതാവിന് സമർപ്പിച്ചുകൊണ്ട് സഭാ മാതാവ് തന്റെ പുത്രന്റെ പാപങ്ങളും, അനന്തരഫലങ്ങളും കഴുകി ശുദ്ധീകരിക്കണമെന്നും, ദൈവരാജ്യത്തിലെ വിരുന്നിന്റെ പെസഹാ പൂർണ്ണതയിലേക്ക് അവനെ പ്രവേശിപ്പിക്കണമെന്നും അപേക്ഷിക്കുന്നു, അതോടൊപ്പം മൃതനുവേണ്ടി അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാന വഴി വിശ്വാസികളുടെ സമൂഹവും, പ്രതേകിച്ച് പരേതന്റെ കുടുംബവും കർത്താവിൽ നിദ്രപ്രാപിച്ചവനുമായി ഐക്യത്തിൽ ജീവിക്കാൻ പഠിക്കുന്നു പരേതൻ സജീവ അംഗമായിരിക്കുന്ന ക്രിസ്തു ശരീരത്തിന്റെ ഭാഗമായിരുന്നതുകൊണ്ടും അവനു വേണ്ടിയും അവനോടു കൂടി പ്രാർത്ഥിച്ചത് കൊണ്ടുമാണ് ഇത് സാധിക്കുന്നത് (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം).



