ഫ്രാൻസിസ് പാപ്പായ്ക്ക് യാത്രാ മൊഴി നൽകി പാപ്പാ നഗർ നിവാസികൾ

ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ വികാരി ജനറൽ മോൺ. ഡോ. ജോയ് പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ കത്തിച്ച മെഴുകുതിരിളുമായി പാപ്പായുടെ ചിത്രവും വഹിച്ചുകൊണ്ട്, പരിശുദ്ധ പിതാവിന്റെ മൃതസംസ്ക്കാരദിന സായാഹ്നത്തിൽ ഫ്രാൻസിസ് പാപ്പയുടെ വിലാപയാത്രയെ അനുസ്മരിപ്പിച്ച് ജനങ്ങൾ നടത്തിയ സായാഹ്നദിന പ്രദക്ഷിണം വ്യത്യസ്ത അനുഭവമാക്കി.
തുടർന്ന് പാപ്പാ നഗറിൽ പരേതാത്മ പ്രാർത്ഥനയോടെ ആരംഭിച്ച അനുസ്മരണ സമ്മേളനം വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. എല്ലാ ജീവജാലങ്ങൾക്കുമുള്ള പൊതു ഭവനമാണ് ഭൂമി എന്ന ഫ്രാൻസിസ്പാപ്പായുടെ സന്ദേശം ഓർമ്മിപ്പിച്ചു കൊണ്ടുള്ളതായിരുന്നു മോൺഞ്ഞോറിന്റെ ഉദ്ഘാടന സന്ദേശം. സാധാരണക്കാരുടെ ജീവിതത്തെ കൂടുതൽ സ്നേഹിച്ച മിഷനറിയായ പാപ്പായെ അനുസ്മരിക്കുവാൻ പാപ്പാ നഗറിലെ തെരുവോരത്ത് തന്നെ അനുസ്മരണം സംഘടിപ്പിക്കുന്നതിനുള്ള ഔചിത്യം മഹത്തരമാണെന്ന് ഫ്രാൻസിസ് പാപ്പായുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സാഹിത്യകാരൻ പി. ജെ. ജെ. ആൻറണി പറഞ്ഞു, ക്രൈസ്തവർ മാത്രമല്ല എല്ലാ മതസ്ഥരും, ഫ്രാൻസിസ് പാപ്പയെ സ്നേഹിക്കുന്നതായി അമ്പലപ്പുഴ എസ്.എൻ.ഡി.പി.യൂണിയൻ കൗൺസിലർ പി കെ സോമൻ പറഞ്ഞു.
ജോയി സാക്സിന്റെ നേതൃത്വത്തിലുള്ള സെൻട്രൽ ക്വയർഅംഗങ്ങളായ സിസ്റ്റർ ലിൻഡാ, എഡ്നാ, ടാനിയ, സെബാസ്റ്റ്യൻ റോബിൻ എന്നിവർ പേപ്പൽ ആന്തം ആലപിച്ചപ്പോൾ ജനങ്ങൾ പാപ്പായുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി അന്തിമോപചാരം അർപ്പിച്ചു.
ജോയി സാക്സ്, ലിജി സെബാസ്റ്റ്യൻ, മധു മധുരിമ, അജി, രാജീവ്, സിസ്റ്റർ പുതേൻസിയ, സിസ്റ്റർ അംബി, ഡെന്നി ആൻറണി, സെബാസ്റ്റ്യൻ കെ. സേവ്യർ, ജോസഫ്, ലീമ, ജാൻസി, ക്ലീറ്റസ് വെളിയിൽ, ഉദയപ്പൻ, എ. കെ. സെബാസ്റ്റ്യൻ ഫിലിപ്പ് തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
1986 ൽ ജോൺപോൾ രണ്ടാമൻ പാപ്പാ ഇന്ത്യ സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായി അന്ന് നാമകരണം ചെയ്തതാണ് കുതിരപ്പന്തയിലെ പാപ്പാ നഗർ. ബസ്റ്റോപ്പ് ആയി അംഗീകരിച്ചിട്ടുള്ള ഇവിടം എന്ന് ജാതി മത ഭേദമെന്യേ ഒരുമയോടെ പ്രവർത്തിക്കുന്ന ഒരു ജനകീയ സാംസ്കാരിക കേന്ദ്രം കൂടിയാണ്.